Saturday, December 26, 2015

വാക്കിന്റെ വെളിച്ചവും അനുഭവത്തിന്റെ കരുത്തും







നുഷ്യഭാവന നിലനില്‍ക്കുന്നിടത്തോളം കാലം പുസ്തകങ്ങള്‍ തേടിയുള്ള ജിജ്ഞാസയുള്ള മനസ്സിന്റെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കും. വായനക്ക് ബദലായി ഒന്നുമില്ല. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വായന എന്ന സാംസ്‌കാരിക സത്യവും സാങ്കേതികമായ പ്രയോജനവും ഒന്നിച്ചു നീങ്ങുകയാണ്. പുസ്തകങ്ങളുടെ പ്രസക്തിയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുകയാണ് എം.ടി.വാസുദേവന്‍ നായര്‍ 'വായിച്ച് വേദന മായ്ച്ചുകിടന്ന കുട്ടി' എന്ന ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്).
പലതരം വേദനകളുടെയും അസഹിഷ്ണുതകളുടെയും വര്‍ത്തമാനകാലത്ത് പുസ്തകങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയുമെന്ന് എം.ടി. അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. ആകാശം വിസ്മയകരമായി ഇടിമുഴക്കുന്നതുപോലെയാണ് ചില അനുഭവങ്ങള്‍ എഴുത്തുകാരന്റെ ഓര്‍മ്മകളിലേക്ക് കടന്നുവരുന്നത്. രാഹുലന്‍ എന്ന കുട്ടിയുടെ ജീവിതവും മരണവും എഴുതിച്ചേര്‍ത്ത ലേഖനത്തില്‍ എം.ടി എഴുതി: 'പുസ്തകങ്ങളുണ്ടാവുമ്പോള്‍ അവനെന്തോ ഒരു ആശ്വാസമാണെന്ന് തോന്നി. ഒരു ചെറിയ ടിവി സംഘടിപ്പിച്ച് മുറിയില്‍ വെച്ചു കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ അവനോട് ചോദിച്ചു: ഞാനൊരു ചെറിയ ടിവി കൊണ്ടുവന്നു വെച്ചാലോ? അതവനു വേണ്ട, പുസ്തകങ്ങള്‍ മതി.'
അഭിമുഖങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നതാകണം. ജീവിതത്തെ സംബന്ധിക്കുന്ന ഉള്‍ക്കാഴ്ചയിലേക്ക് നമ്മുടെ ബുദ്ധിയെ നയിക്കുന്ന പ്രശ്‌നങ്ങളാണ് ഈ ആഴ്ചത്തെ മൂന്ന് അഭിമുഖലേഖനങ്ങള്‍. ജീവിതത്തിലേക്ക് വ്യത്യസ്തമായ വാതിലുകള്‍ തുറന്നിടുകയാണ് 'മുഖ്യമന്ത്രിപദം ഏതു സമുദായക്കാരനും ആകാം'-(പി.കെ.കുഞ്ഞാലിക്കുട്ടി/ വി. ഡി സെല്‍വരാജ്, കലാകൗമുദി), എന്ന അഭിമുഖലേഖനം. അനുഭവത്തിന്റെ തെളിച്ചത്തില്‍ വാര്‍ന്നുവീഴുന്ന വാക്കുകളാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടേത്. ലേഖനത്തില്‍ ഒരിടത്ത് പറയുന്നു: ' രാജ്യങ്ങളുടെ ചരിത്രത്തില്‍ നാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് യുദ്ധത്തെപ്പറ്റിയാണല്ലോ. യുദ്ധം നല്ല കാര്യമായതു കൊണ്ടല്ലല്ലോ ചര്‍ച്ച ചെയ്യുന്നത്. യുദ്ധങ്ങള്‍ ജയിക്കുകയോ, തോല്‍ക്കുകയോ ചെയ്ത ശേഷം സ്വന്തം രാജ്യം വളര്‍ന്നകാര്യം എല്ലാ രാജ്യക്കാരും അഭിമാനത്തോടെ പറയാറുണ്ട്. പ്രതിസന്ധികള്‍ മനുഷ്യനെ ശക്തനാക്കും, രാജ്യത്തെയും ശക്തിയുള്ളതാക്കും. അതുപോലെ എനിക്കുണ്ടായ അനുഭവങ്ങള്‍ എന്റെ ശക്തിയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ നനഞ്ഞ പഞ്ഞിപോലെ കിടക്കുന്നതല്ല എന്റെ ജീവിതം.'' 
കണ്ണും കാതുമാണ് ദൈവത്തിന്റെ വരദാനം. കണ്ണുതുറന്നാല്‍ കാണാവുന്നതാകണം ചിത്രങ്ങള്‍ എന്നു വിശ്വസിക്കുകയും അതിന് വരചേര്‍ക്കുകയുമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.'രേഖയുടെ സമാന്തരങ്ങള്‍'- (ആര്‍ട്ടിസ്റ്റ് നമ്പൂതിരി/ എന്‍.പി വിജയകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന സംഭാഷണലേഖനത്തില്‍ വരയുടെ ശാസ്ത്രത്തെപ്പറ്റി നമ്പൂതിരി പറയുന്നു:'ഒരു കഥയാണെങ്കില്‍ കഥാപാത്രങ്ങളെ ആവര്‍ത്തിക്കേണ്ടി വരില്ല. നോവലില്‍ പാത്ര പ്രകൃതി നിലനിര്‍ത്തണം. അവരുടെ പ്രായം ഒക്കെ സൂക്ഷ്മമായി മനസ്സിലാക്കണം. ചില അധ്യായങ്ങളില്‍ ഫ്‌ളാഷ്ബാക്കാണെങ്കില്‍ പ്രായം, വസ്ത്രധാരണം, ശരീരഭാഷ എല്ലാം വ്യത്യസ്തമാക്കണം. കഥയില്‍ അല്ലെങ്കില്‍ ഇത്തരം ഓര്‍മ്മകളില്‍ സന്ദര്‍ഭങ്ങള്‍ക്കാണ് പ്രാധാന്യം.'
ഈ ലേഖനങ്ങളോടൊപ്പം വായിക്കാവുന്നതാണ് എം. ബി രാജേഷുമായി സതീശ് സൂര്യന്‍ നടത്തിയ മുഖാമുഖം(മലയാളം വാരിക).'വര്‍ഗീയതയ്ക്കതിരെയുള്ള സമരം നടക്കേണ്ടത്് മൂന്ന് തലത്തിലാണ്. ഒന്ന് പ്രത്യയശാസ്ത്രതലത്തിലാണ്. മറ്റൊന്ന് സാംസ്‌കാരിക മുഖത്താണ്. മൂന്നാമതായാണ് രാഷ്ട്രീയം കടന്നു വരുന്നത്. വര്‍ഗീയതയ്‌ക്കെതിരെയുള്ള നമ്മുടെ സമരങ്ങളുടെ പരിമിതി എന്നു പറയുന്നത് അത് രാഷ്ട്രീയതലത്തില്‍ മാത്രം ഒതുങ്ങുന്നുവെന്നതാണ്.' മനുഷ്യന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ കെട്ടുകള്‍ അഴിക്കുകയാണ് എം.ബി രാജേഷ്.
എഴുത്തിന്റെ ഉന്മാദങ്ങള്‍ അനുഭവിക്കുന്ന നാടകകൃത്താണ് സാറാ കെയ്ന്‍. ആധുനികോത്തര നാടകകൃത്തും സംവിധായികയുമായ സാറാ കെയ്‌നിന്റെ നാടകലോകത്തെക്കുറിച്ചുള്ള പഠനമാണ് 'മരണം മണക്കുന്ന നാടകം'(എമില്‍ മാധവി- മലയാളം വാരിക). ജീവിതത്തെയും മരണത്തെയും രാഷ്ട്രീയ സാമൂഹിക ശൈഥില്യങ്ങളുടെ മൂര്‍ച്ചയില്‍ കൊണ്ടുചെന്നിരുത്തി പല രചനകളിലും നാടകകൃത്ത് തന്നെ വിചാരണചെയ്യപ്പെടുന്നു.
നഷ്ടമായതൊക്കെ തിരിച്ചുപിടിക്കാന്‍ നാം പലപ്പോഴും ആഗ്രഹിക്കുന്നു. രാജ്യത്തിന് മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന അത്‌ലറ്റായിരുന്നു പി.സി.ഇന്ദിര. അവരുടെ ട്രാക്ക്ജീവിതം മുടക്കിയത് ദാരിദ്ര്യമാണ്. എങ്കിലും ഇന്ദിര തോല്‍ക്കാന്‍ തയാറല്ല. 'സ്വപ്നങ്ങള്‍ പൂക്കുന്ന ഒരു നാള്‍ വരും' എന്ന ലേഖനം (മാധ്യമം ആഴ്ചപ്പതിപ്പ്) ഇന്ദിരയുടെ ട്രാക്ക്ജീവിതം അവതരിപ്പിക്കുന്നു. മകന്‍ അദിന്‍ ലാലിനെ അത്‌ലറ്റിക് ട്രാക്കിലിറക്കിയാണ് ഇന്ദിര നഷ്ടലോകത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്.( എഴുത്ത് എന്‍.എസ് നിസാര്‍).
റഷ്യന്‍ ചിന്തകനായ ബെര്‍ദിയേവ് എഴുതി: മനുഷ്യര്‍ ഒന്നുകില്‍ ടോള്‍സ്റ്റോയിയുടെ മാനസികനിലയുമായി ജീവിക്കുന്നു. അല്ലെങ്കില്‍ ദസ്‌തേവ്‌സ്‌കിയുടെ മാനസികനിലയുമായി ജനിക്കുന്നു. ഇങ്ങനെയൊരു ആശയം ഓര്‍മ്മിപ്പിക്കുകയാണ് 'പലായനങ്ങള്‍' എന്ന ലേഖനം (ആനന്ദ് സച്ചിന്‍- ശാന്തം മാസിക). ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ തബലിസ്റ്റ് ഹരിയുടെ മരണം സംബന്ധിച്ച സംഘത്തിലുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഓരോ വ്യക്തിയുടെയും അപൂര്‍ണമായ ഓര്‍മ്മകളിലൂടെയാണ് ജോണ്‍ ഹരിയുടെ കഥ പറയുന്നത്.
ആനുകാലികങ്ങളില്‍ വരുന്ന നോവലുകളില്‍ വേറിട്ടൊരു വായനാനുഭവം നല്‍കുന്നു സൈമണ്‍ ബ്രിട്ടാസിന്റെ മഞ്ഞുപെയ്യുന്ന ചരിത്രാങ്കം (ചന്ദ്രിക ആഴ്ചപ്പതിപ്പ്). ഷെര്‍ഷാസാഹിബും അക്ബര്‍ഷായും ഖവാലി സംഗീതവും എല്ലാം കഥയില്‍ വിസ്മയം തീര്‍ക്കുന്നു.
കഥയിലൂടെ മറ്റൊരു കഥയുടെ സാങ്കേതികത വീണ്ടും അനുഭവിപ്പിക്കുകയാണ് സേതു എഴുതിയ 'ഓണ്‍ലൈന്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്).'പുറത്ത് അപ്പോഴും ഒരു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. തലേന്നത്തെ മഴയില്‍ ബാക്കി നിന്നിരുന്നത് പെയ്‌തൊഴിയാനായി മാനം വീണ്ടും മുഖം വീര്‍പ്പിക്കാന്‍ തുടങ്ങി.' ഫോണ്‍കാലങ്ങളുടെ ലോകത്തിലൂടെയാണ് സേതു കഥപറഞ്ഞുപോകുന്നത്. പുതിയ കഥകള്‍ പലതും പാതിവഴിയില്‍ വായന അവസാനിപ്പിക്കുന്ന കാലത്ത്, വി. എച്ച് നിഷാദിന്റെ 'ഞാന്‍ ഒരു ജേണലിസ്റ്റായ കഥ' യുടെ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) അവസാനവരിയും ആസ്വാദകന്‍ വായിച്ചുതീര്‍ക്കും.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-27/12/2015

Friday, December 18, 2015

കവിതയുടെ ജനകീയതയും ബുദ്ധിജീവിതത്തിന്റെ ജാതിയും









'സ്വയം സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളുടെ മധ്യത്തില്‍ നിന്നുകൊണ്ട് സംശയകരങ്ങളായ ആശയങ്ങള്‍ നമുക്ക് ഉന്നയിക്കാതിരിക്കാം' എന്ന് കെ.പി.അപ്പന്‍ ഓര്‍മപ്പെടുത്തിയത് നിരൂപകരെ മാത്രമായിരുന്നില്ല. മലയാളത്തില്‍ കവിതയെഴുതിത്തുടങ്ങിയ പുതിയ എഴുത്തുകാരെയുമായിരുന്നു. കവിതയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമേ പാടുള്ളൂ എന്നു പറയുന്നതുപോലെതന്നെ യാന്ത്രികമാണ് കവിക്ക് യാതൊരു രാഷ്ട്രീയ ആദര്‍ശവും പാടില്ല എന്നു പറയുന്നതും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ബോധപൂര്‍വ്വം കവിതയില്‍ ആവിഷ്‌കരിക്കുമ്പോള്‍ കവിതയ്ക്ക് താളവും ശുദ്ധിയും നഷ്ടപ്പെട്ടു പോകുന്നു. കലയില്‍ ജനകീയതയെക്കുറിച്ചും ജനകീയ ജനാധിപത്യത്തെക്കുറിച്ചുമുള്ള സങ്കല്‍പങ്ങളെല്ലാം പൊള്ളയാണ്- ടി.പി.രാജീവന്‍ കവിതാപഠനത്തെപ്പറ്റി നടത്തിയ നിരീക്ഷണത്തില്‍ (പ്രസന്നരാജന്റെ പുസ്തക റിവ്യൂ, ഇന്ത്യാടുഡേ 1996)നിന്നും മലയാളത്തിലെ കവിതയും കാവ്യനിരൂപണവും ഇനിയും മുന്നോട്ട് പോയിട്ടില്ല. സ്തുതിവചനങ്ങളുടെ മുഴക്കത്തില്‍ മലയാളകവിതയും ക്ലാസുമുറി വ്യാഖ്യാനങ്ങളും മുങ്ങിമരിക്കുന്നുവോ?. ഇങ്ങനെയൊരു ചോദ്യത്തിന് പ്രസക്തി വര്‍ധിപ്പിക്കുകയാണ് കെ.ബി. പ്രസന്നകുമാര്‍ എഴുതിയ റസ്‌കിന്‍ ബോണ്ട് തുറക്കുന്ന ജാലകങ്ങള്‍ (സാഹിത്യസമീക്ഷ, മലയാളം വാരിക) എന്ന ലേഖനം. ദൈവത്തിന്റെ കരത്തിലെ ഒരു മഴത്തുള്ളിപോലെ കടലിനെ കാണുന്ന റസ്‌കിന്‍ ബോണ്ട് ഭൂമിയിലെ നമ്മുടെ സ്ഥാനത്തെ ഒരിലപോലെയോ, പെരുമഴയ്ക്കു ശേഷം ഇലയില്‍ നിന്നിറ്റുന്ന ജലകണംപോലെയോ വിനയത്തോടെ കാണുന്നു. 
മലയാളിയുടെ ചരിത്രബോധം ഇടയ്ക്കിടെ അട്ടിമറിച്ച എഴുത്തുകാരനായിരുന്നു കേസരി ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ കാലികപ്രസക്തിയിലേക്ക് വായനക്കാരനെ നടത്തിക്കുകയാണ് എം. എന്‍.വിജയനെ വീണ്ടും വായിക്കപ്പെടുന്ന മൂന്ന് ലേഖനങ്ങള്‍ (ഭാഷാപോഷിണണി, ഡിസംബര്‍ ലക്കം). മറ്റൊരു ചരിത്രം സാധ്യമാണ് എന്ന ലേഖനത്തില്‍ എം. എ. റഹ്മാന്‍ എഴുതി:' അറേബ്യയില്‍ ഉദയം ചെയ്ത സംസ്‌കാരത്തിന്റെ കോളനി മാത്രമാണ് നമ്മുടെ സംസ്‌കാരം എന്നു കേസരി പറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. അതിനുള്ള മറുപടിയിലൂടെ ബഹുസ്വരതയുടെ നിമിത്തങ്ങള്‍ ഉല്‍പാദിപ്പിച്ചു എന്നതു തന്നെയാണ് എം. എന്‍. വിജയന്റെ പ്രസക്തി.' പി. എന്‍. ഗോപീകൃഷ്ണന്‍ (എം. എന്‍. വിജയനെ എങ്ങനെ രേഖപ്പെടുത്തും?), ഒ.കെ.ജോണി (ഒരു ദുരന്തപ്രവചനം) എന്നീ ലേഖനങ്ങളും കാഴ്ചപ്പാടിന്റെ പുതുമ അനുഭവപ്പെടുത്തുന്നു.
കാമ്പസ് രാഷ്ട്രീയവും സര്‍ഗാത്മകതയും പലപാട് നമ്മുടെ ആനുകാലികങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, ഡോ. ബെറ്റിമോള്‍ മാത്യു എഴുതിയ കാമ്പസിന്റെ ഭാവാന്തരങ്ങള്‍ (പച്ചക്കുതിര മാസിക) വേറിട്ടൊരു സമീപനമായി. 1986 മുതല്‍ 1991വരെ നീണ്ട അഞ്ചുവര്‍ഷത്തിനുള്ളില്‍ കാമ്പസ് രാഷ്ട്രീയത്തിന്റെ നന്മ തിന്മകള്‍ കാണുകയും അനുഭവിക്കുകയും ചെയ്ത ലേഖിക, അവകാശബോധം. ചരിത്രബോധം, രാഷ്ട്രീയവീക്ഷണം എന്നിവ പതിയെ കാമ്പസിനുള്ളില്‍ നിന്നും അകന്നുപോകുന്നത് സൂചിപ്പിക്കുന്നു.
ശ്രദ്ധേയമായ രണ്ട് അഭിമുഖലേഖനങ്ങളാണ് ബുദ്ധിജീവിതത്തിന്റെ ജാതി (എ. എസ്. അജിത്കുമാര്‍/രേഖാചന്ദ്ര, മലയാളം വാരിക), നോവലുകള്‍ പലതും ക്രിയേറ്റീവല്ല... ( പി. വത്സല /പി. എം. ജയന്‍. ചന്ദ്രിക ആഴ്ചപ്പതിപ്പ്). മലയാളനോവലുകള്‍ ക്രിയേറ്റിവല്ല എന്ന് പി. വത്സല ആരോപിക്കുന്നു. ഇത് പുതിയ നോവലുകളെക്കുറിച്ചാകണം. കാരണം നിരവധി നോവലുകള്‍ വത്സലയുടേതായി മലയാളത്തിലുണ്ട്. വത്സലയുടെ ഒന്നില്‍കൂടുതല്‍ നോവലുകള്‍ അന്യഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആരോപണത്തിനുള്ള സാധൂകരണമായിരിക്കണം- 'എഴുത്തില്‍ ക്വാളിറ്റിയില്ലാതെ പി.ആര്‍.ഒ പ്രവര്‍ത്തനത്തിലൂടെ പ്രചാരണം നടത്തിയാല്‍ പണമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ കൃതി കാലത്തെ അതിവര്‍ത്തിക്കില്ല' എന്ന പ്രസ്താവന. പി.ആര്‍.ഒമാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണ് വത്സല.
ബുദ്ധിജീവിതത്തിന്റെ ജാതി എന്ന ലേഖനത്തില്‍ ജാതിക്കാര്യം പറയുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പ്രകടിപ്പിക്കുന്ന സാധാരണ മസ്സിലുപിടുത്തത്തെ അവതരിപ്പിക്കുന്നതിങ്ങനെ: 'മലയാളിയുടെ ബുദ്ധിജീവിതത്തിന് ജാതിയുണ്ടോ? എങ്കില്‍ അത് ഏത് ജാതിയാണ്? ഒരു ശരാശരി മുഖ്യധാരാ ബുദ്ധിജീവിയോടാണ് ചോദിക്കുന്നതെങ്കില്‍ അങ്ങനെയൊന്നുണ്ടെന്ന് സമ്മതിക്കാനിടയില്ല. കേരളത്തിലെ പുരോഗമന പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ ദീര്‍ഘചരിത്രവും ജാതിരഹിത-മതരഹിത ഇടപെടലുകളും ഒരുപാട് നിരത്താനുണ്ടാകും അയാള്‍ക്ക്. അവ അങ്ങനെ തള്ളിക്കളയാവുന്ന ചരിത്രമോ, കാര്യങ്ങളോ അല്ലതാനും...'
ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന രണ്ടു ലേഖനങ്ങളാണ് ജനാധിപത്യത്തിന്റെ വാഗ്ദാനവും സമ്മാനവും (സി.ആര്‍.പരമേശ്വരന്‍- മാതൃഭൂമി ആഴ്ചപ്പതിപ്പ്), മായുന്ന ഗാന്ധി പുകയുന്ന അസഹിഷ്ണുത ( പി. സുരേന്ദ്രന്‍- അകം മാസിക). മാധ്യമ പ്രവര്‍ത്തകന്‍ കെ. ജയചന്ദ്രനെ അനുസ്മരിക്കുമ്പോള്‍ സി. ആര്‍.പരമേശ്വരന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങല്‍ സ്വാഭാവികമായും ചെന്നുപതിക്കുന്നത് അധികാരം, മാധ്യമപ്രവര്‍ത്തനം എന്നിവയുടെ അകംപൊരുളുകളിലേക്കാണ്. പ്രത്യേകിച്ചും സംഘ്പരിവാറിന്റെ ഹിഡന്‍അജണ്ടകളുടെ കാലത്ത്. പി.സുരേന്ദ്രന്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്‍കരുതല്‍ കൂടി സൂചിപ്പിക്കുന്നു.' ഫാഷിസത്തിനും വംശീയതയ്ക്കുമെതിരെ വലിയൊരു മതേരബദല്‍ രൂപപ്പെടണം. ഗാന്ധിജിയും നെഹ്‌റുവുമൊക്കെയാണ് ഫാഷിസത്തെ ചെറുക്കാനുള്ള ആയുധങ്ങള്‍. ഗാന്ധിജിയുടെ ഭാരതത്തെ ഒരു ഫാഷിസത്തിനും വിഴുങ്ങാന്‍ സാധിക്കില്ല. ഗോഡ്‌സെയല്ല, ഗാന്ധിജി തന്നെയാണ് ജയിക്കുക എന്ന് ബോധ്യപ്പെടാന്‍ നമുക്ക് സാധിക്കണം...'
വാക്കാണ് ജീവിതത്തിന്റെ മഹത്തായ ആയുധം എന്ന് റഷ്യന്‍ നാടകകൃത്ത് വ്‌ളാദിമിര്‍ ക്‌റോലങ്കോവ് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ ഇഴചേര്‍പ്പില്‍ തളിര്‍ക്കുന്ന ആവിഷ്‌കാരത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്ന കഥയാണ് വി. ആര്‍. സുധീഷ് എഴുതിയ ഒരു അടുക്കളക്കാരിയുടെ ഓര്‍മ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). കഥാന്ത്യത്തിലെ അഞ്ജലി പ്രിയദര്‍ശിനിയുടെ വാക്കുകള്‍:'അമ്മ പറയാതെ പോയത് പറഞ്ഞില്ലെങ്കിലും വന്നാല്‍.... എനിക്ക് അതുമാത്രം മതി' വായനക്കാരന്റെ മനസ്സില്‍ പ്രതിധ്വനിക്കും. ഹൃദ്യമായ മറ്റു രണ്ട് കഥകളാണ് ബി. എം. സുഹറ എഴുതിയ ദജ്ജാലിന്റെ വരവ് ( മാധ്യമം ആഴ്ചപ്പതിപ്പ്), കരുണയില്ലാത്തവന്‍ (ഉത്തമന്‍ പാപ്പിനിശ്ശേരി, ദേശാഭിമാനി വാരിക) എന്നിവ.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ് പംക്തി, 2015. ഡിസംബര്‍ 20


Thursday, December 03, 2015

കാലത്തിന്റെ കണ്ണാടികള്‍










'ജീവിതം ഭയങ്കരമായ ഒരു പൊരുത്തക്കേടാണ്. നാം പുച്ഛത്തോടെ ചിരിക്കുന്നു. ആ ചിരിയില്‍ മനുഷ്യജന്മത്തിന്റെ മുഴുവന്‍ ദു:ഖവും അടങ്ങിയിരിക്കുന്നു...' എന്നിങ്ങനെ എഴുത്തുകാരന്‍ കാക്കനാടന്‍ ഒരിടത്ത് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ കലര്‍പ്പ് അതിന്റെ സകല വിശുദ്ധിയോടുകൂടിയും നല്ല രചനകളില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് ഏകാകിയായ മനുഷ്യന്റെ കലാപവാസന ചരിത്രത്തിന്റെ പ്രധാന പാഠമായി തീരുമെന്ന് പറയുന്നത്. അങ്ങനെയുള്ള ജീവിതം അടുത്തറിയുന്ന അയാള്‍ അവതരിപ്പിക്കുന്ന സൗന്ദര്യശാസ്ത്രം ഉള്‍ക്കാഴ്ചയുടെ സത്തയാണ്. പ്രൊഫ. എം. എന്‍. വിജയന്റെ വാക്കുകള്‍ക്ക് മലയാളികള്‍ കാതോര്‍ത്തതും മറ്റൊന്നല്ല. 
വിജയന്‍മാഷുടെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നത് അവ 'ഉപ്പിലിട്ട മാങ്ങ'യായതുകൊണ്ടാണ് (ഉപ്പിലിട്ട മാങ്ങ എന്ന പ്രയോഗം കേസരി ബാലകൃഷ്ണപ്പിള്ളയുടെ ചിന്തകള്‍ക്ക് എം. എന്‍ വിജയന്‍ നല്‍കിയ വിശേഷണം). താഹ മാടായി (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എഴുതിയ അളന്നുമുറിച്ചു നടന്ന അകംപുറം വഴികള്‍ എന്ന ലേഖനം എം. എന്‍. വിജയന്റെ ചിന്തകളിലേക്ക് വായനക്കാരനെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നു. വിജയന്‍മാഷെ അനുസ്മരിക്കുന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളിലെ അഗ്നിസ്പര്‍ശം നിറഞ്ഞുനില്‍പ്പുണ്ട്.
നരച്ചമുടി ഭീരുത്വത്തിന്റെ ലക്ഷണം കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് (കുടിയൊഴിക്കല്‍). എല്ലാ ക്രിമിനലുകളും ഒരുപോലെയാണ് എന്ന് ലേഖനത്തില്‍ ടി. പത്മനാഭന്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, പ്രതിസ്വരം) മറ്റൊരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുന്നു. ലോകം കണ്ട മാഫിയാത്തലവന്മാരില്‍ ഒരാളായ അല്‍ കപോണ്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ പറഞ്ഞത്: 'എന്റെ കോട്ടിനുള്ളില്‍ ഒരു പരീക്ഷീണമായ ഹൃദയമുണ്ട്. അത് ഒരാള്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല' എന്നായിരുന്നുവെന്ന് പത്മനാഭന്‍ സൂചിപ്പിക്കുന്നു. ഇരുതല മൂര്‍ച്ചയുള്ള പ്രയോഗം.
ഡോ.എം.ലീലാവതിയുടെ വാക്കുകള്‍ ആര്‍ദ്രതയുടെ തളിര്‍പ്പാണ്. നിരൂപണത്തിനും വിമര്‍ശത്തിനും സ്‌നേഹത്തിന്റെ സൗന്ദര്യശാസ്ത്രം അടയാളപ്പെടുത്തിയ എഴുത്തുകാരിയുമാണ് ലീലാവതി ടീച്ചര്‍. എന്നാല്‍ ആഹാരവും അധികാരവും എന്ന ലേഖനത്തില്‍ (മലയാളം വാരിക) അല്‍പം കര്‍ക്കശനിലപാടാണ് ലീലാവതി സ്വീകരിച്ചത്. 'ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വാളെടുത്ത് വെളിച്ചപ്പെടുന്ന അസഹിഷ്ണുതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജീവകാരുണ്യം അല്ലതന്നെ. ഭാരതീയ പാരമ്പര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകളാണ് ഉറവ. ഉത്തരരാമ ചരിതം നിങ്ങള്‍ നിരോധിക്കുമോ?'- എന്നൊരു ചോദ്യം ലീലാവതി ടീച്ചര്‍ ഉന്നയിക്കുന്നു. ബീഫ് വിവാദത്തില്‍ പ്രസക്തമാണിത്.
പോയവാരത്തില്‍ കരുത്തുറ്റ മറ്റൊരു ചോദ്യം തന്നെയാണ് ടി.വി സുനിതയുടേത്. പെണ്ണിന്റെ എഴുത്തുമുറികള്‍-ആണിന്റേയും (മാധ്യമം ആഴ്ചപ്പതിപ്പ്) എന്ന ലേഖനം. ആണ്‍ എഴുതുമ്പോള്‍ ജീവിതത്തിന്റെ സകല ഉത്തരവാദിത്തവും സ്വയം ഏറ്റെടുത്ത്, ചുരുക്കെഴുത്തുകാരിയായും സെക്രട്ടറിയായും, പ്രണയിനിയായും ഭാര്യയായും സ്ത്രീ ഒതുങ്ങുന്നു. എന്നാല്‍ സ്ത്രീ എഴുതുമ്പോഴോ? എന്താണ് സ്ത്രീയുടെ എഴുത്തുമുറി! അത്തരമൊന്ന് അവള്‍ക്കുണ്ടോ?. 
എന്‍. പി. ഹാഫിസ് മുഹമ്മദ് അഭിമുഖത്തില്‍ അധ്യാപനത്തിന്റെ സവിശേഷത വ്യക്തമാക്കുന്നു. (എന്‍. പി. ഹാഫിസ് മുഹമ്മദ്/വി.കെ.സുരേഷ്, ചന്ദ്രിക ആഴ്ചപ്പതിപ്പ്)) 'എന്റെ മുന്നില്‍, ബിരുദാനന്തര ബിരുദം കഴിഞ്ഞപ്പോള്‍ രണ്ട് ചോദ്യമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനം വേണോ, അധ്യാപനം വേണോയെന്ന്. രണ്ട് ജോലിയും ഒരേസമയത്തുതന്നെ എനിക്ക് കിട്ടി. പക്ഷേ, ഞാന്‍ തെരഞ്ഞെടുത്തത് അധ്യാപനമാണ്. അധ്യാപനത്തിലൂടെ നമുക്ക് കാലത്തെ സ്പര്‍ശിച്ചറിയാന്‍ സാധിക്കും. അത് വരാനിരിക്കുന്ന തലമുറയുടെ മര്‍മം അറിയാനുള്ള ഒരു പരിശീലനക്കളരികൂടിയാണ്....' .
സമകാലിക സാമൂഹികവിഷയം എഴുതിയ രണ്ട് കഥകളാണ് ഈ ആഴ്ച വായനക്കാരന് ലഭിച്ചത്. കെ.ആര്‍ മീരയുടെ 'ഭഗവാന്റെ മരണം' (മലയാളം വാരിക), എബ്രഹാം മാത്യുവിന്റെ 'അമ്മ' (മാധ്യമം ആഴ്ചപ്പതിപ്പ്). മീര ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഥയാക്കിയത്. വായനക്കാരനായ പ്രൊഫസറും കഥപറച്ചിലിന് ആക്കം കൂട്ടുന്ന അമരയും. കഥയുടെ ശക്തമായ ഇടപെടലാണ് മീരയുടെ എഴുത്ത്. എബ്രഹാം മാത്യു അമ്മയുടെ വേവലാതി പറയുമ്പോള്‍ ഒരു വീട്ടുകാരനേയും വീട്ടുകാരിയേയും കൊണ്ടുവരുന്നു. കടത്തിണ്ണയിലെ അമ്മയും വീടകത്തെ അമ്മയുമുണ്ട്. ഇങ്ങനെ വ്യത്യസ്ത വിതാനങ്ങളിലൂടെ അമ്മ നേരിടുന്ന പ്രശ്‌നം അവതരിപ്പിക്കുന്നു.
പ്രശസ്ത സംഗീതജ്ഞനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതകഥ- ചിട്ടസ്വരങ്ങള്‍ (കൃഷ്ണ മൂര്‍ത്തി, കലാകൗമുദി) വായനയില്‍ വേറിട്ടു നില്‍ക്കുന്നു. ഉച്ചഭക്ഷണത്തെപ്പറ്റി 'മോഹനചന്ദ്രന്‍ തീര്‍ത്തുപറഞ്ഞു: ഉച്ചയൂണ് എന്റെ വീട്ടില്‍. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷന്‍ കഴിഞ്ഞ് കാട്ടാക്കടയ്ക്ക് പോകും വഴി. വഴുതൂര്. മിക്ക ദിവസങ്ങളിലും മോഹനചന്ദ്രന്‍ വാസുദേവനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ചിലപ്പോള്‍ പോകും. വീടിനുള്ളിലേക്ക് കടക്കാന്‍ വാസുദേവന് ശങ്കയായിരുന്നു. തീണ്ടല്‍. തൊടീലിന്റെ കാലം...' (കടല്‍ക്കാക്ക എന്ന വൈലോപ്പിള്ളിക്കവിതയിലെ കുട്ടിയെ പോലെ). സംഗീത മനസ്സിന്റെ രാഗതാളത്തില്‍ വിരിയുന്ന ജീവിതത്തുടിപ്പ്.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 29 നവംബര്‍ 2015