Thursday, May 08, 2014

ഓര്‍മ്മ-ഒറ്റ ഫ്രെയിമില്‍ ഒരു ജീവിതം

പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അടയാളപ്പെടുത്തിയ ജീവിതത്തിന്റെ കാമറ സംസാരങ്ങള്‍ അനുസ്മരിക്കുന്നു




ഏകാന്തപഥികനായ ഫോട്ടോഗ്രാഫറായിരുന്നു റസാഖ് കോട്ടക്കല്‍. അംഗീകാരത്തിനും ആദരവിനും വഴിയൊരുക്കിയ നിരവധി ഫോട്ടോകള്‍ ഒരുക്കിയിട്ടും പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫറുടെ പേരില്‍ നമ്മുടെ കാഴ്ചകളില്‍ അറിയപ്പെട്ട റസാഖ,് കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിശ്ചലഛായാഗ്രഹണത്തില്‍ നഷ്ടപ്പെട്ടത് എക്കാലത്തേയും മികച്ചൊരു പ്രതിഭയെയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ആയ ഫോട്ടോഗ്രാഫുകളിലൂടെയാണ് റസാഖ് മലയാളിയുടെ പ്രിയപ്പെട്ട കാമറക്കാരനായത്.
കേരളത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി ചരിത്രത്തില്‍ ഇടം നേടിയ റസാഖിന് കേരളത്തിനപ്പുറവും ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ റസാഖിന്റെ ചിത്രങ്ങള്‍ വായനക്കാരുടെ മനം കവര്‍ന്നു. റസാഖിന് തന്റെ കാമറക്ക് വിഷയമാവുന്ന സംഭവം അല്ലെങ്കില്‍ വസ്തു ഒന്നു കണ്ടാല്‍ മതി. അതിനപ്പുറം ഒന്നും കാണാനോ, അറിയാനോ ഇല്ല. ഇങ്ങനെ പൂര്‍ണതയുടെ ഫോട്ടോഗ്രാഫികള്‍ വാര്‍ത്തെടുത്ത റസാഖ് നിരവധി മികച്ച പോര്‍ട്രൈറ്റ് ചിത്രങ്ങളും ചെയ്തു.
മലയാളത്തിന്റെ പ്രിയപ്പെട്ട പ്രതിഭകളായ വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, കമലാ സുരയ്യ, അയ്യപ്പപ്പണിക്കര്‍, നിത്യ ചൈതന്യ യതി, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ ഫോട്ടോ ശേഖരം റസാഖിന്റെ കാമറ യഥേഷ്ടം പകര്‍ത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളില്‍ നിശ്ചലഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു. അയ്യപ്പപ്പണിക്കരെക്കറിച്ചുള്ള ഡോക്യുമെന്ററികള്‍ ഛായാഗ്രാഹകനായി. റസാഖും കോട്ടക്കലിലെ ക്ലിന്റ്സ്റ്റുഡിയോയും കറുപ്പിന്റെയും വെളുപ്പിന്റെയും കാമറക്കാഴ്ചകളുടെ വിസ്മയ ലോകമായിരുന്നു.
ഫോട്ടോഗ്രാഫിയിലെ ഏതു വിഭാഗത്തിലും സാഹിത്യമോ, സിനിമയോ, ചിത്രകലയോ ഏതു തന്നെയായാലും സ്വന്തം പാത വെട്ടിത്തെളിയിക്കുവാന്‍ കഴിയുക എന്നതാണ് ഏറെ ദുഷ്‌കരം. ഫോട്ടോഗ്രാഫികള്‍ മഹാല്‍ഭുതങ്ങള്‍ സൃഷ്ടിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ വഴി തന്നെയായിരുന്നു റസാഖിന് പ്രിയം. അതുകൊണ്ട് യാത്ര ജീവിതവുമായി ചേര്‍ത്തുനിറുത്തി. അങ്ങനെ റസാഖിന്റെ യാത്രാവഴികള്‍ സാംസ്‌കാരിക ഭൂപടം കൂടിയാണ്.
സൗമ്യവും ദീപ്തവുമായ നിറസാന്നിധ്യമായിരുന്നു ഈ കലാകാരന്റെ ലോകം. പ്രതിഷേധവും കലഹവും റസാഖിന്റെ കാമറയില്‍ ഇടം നേടിയിരുന്നു. യാത്രപോലെ ഈ കലാകാരന് ഊരുവും പ്രിയപ്പെട്ടതുതന്നെ. ക്ലിന്റ് സ്റ്റുഡിയോയുടെ ഇരുട്ടറകളില്‍ സ്വന്തം ശരീരം ഒളിപ്പിച്ചു നിര്‍ത്താനും പലപ്പോഴും മറന്നില്ല. തേടിയെത്തുന്ന ഫോണ്‍വിളികള്‍ക്കു പോലും ഒറ്റവാക്കില്‍ ഉത്തരം. ആഖ്യാനപരതയിലും പ്രമേയത്തിലും ഫോട്ടോകള്‍ എങ്ങനെ തലകീഴ്‌മേല്‍ മറിക്കാമെന്ന് റസാഖ് തിരിച്ചറിഞ്ഞു.
വെളിച്ചത്തിന്റെ ഭാവതീവ്രതയിലാണ് റസാഖിന് കമ്പം. ഇരുട്ടും നിഴലുകളും കഥാപാത്രങ്ങളാകുന്ന കാമറയുടെ മാജിക്ക്, ഈ ഫോട്ടോക്കാരന്റെ കണ്ണുകളിലും കൈകളിലും ഭദ്രമായിരുന്നു. ഓരോ ഫ്രെയിമുകളിലും അസാധാരണമായ ക്രാഫ്റ്റ് തെളിഞ്ഞുനിന്നു. വ്യക്തി ചിത്രങ്ങളും ഗള്‍ഫ് യുദ്ധ ചിത്രങ്ങളും മനുഷ്യജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അടരുകളും കാമറകളില്‍ രേഖപ്പെടുത്തി. അവയില്‍ മലപ്പുറത്തിന്റെ ചിത്രപരമ്പര വേറിട്ടു നില്‍ക്കുന്നു. ദേശത്തിന്റെ പാരമ്പര്യവും വേഷവിതാനവും ഗള്‍ഫ് പണം നടത്തിയ അധിനിവേശവും റസാഖ് പകര്‍ത്തി. മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രമായി റസാഖ് ഒരുക്കിയ മലപ്പുറം ഫോട്ടോകള്‍. തനിക്ക് പറയാനുള്ളത് തന്റെ കാമറ പറയും എന്ന നിലപാട് തന്നെയാണ് ഫോട്ടോഗ്രാഫിയില്‍ റസാഖ് സൃഷ്ടിച്ചെടുത്ത ഇടം. അത് പ്രതിഭകല്‍ക്ക് മാത്രം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നതാണ്.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ 

(ചന്ദ്രിക വാരാന്തപ്പതിപ്പ്)