Thursday, March 27, 2014

പി. ശങ്കരന്‍ /കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ സ്ഥാനാര്‍ത്ഥിയുടെ പങ്കപ്പാടുകള്‍





നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ അനുഭവിക്കുന്ന പങ്കപ്പാടുകളെപ്പറ്റി മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുഭവം പങ്കുവെക്കുന്നു



ലോകസഭാ തെരഞ്ഞടുപ്പിന് ചൂട് പടരുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മനസ്സ് ചുട്ടുപൊള്ളുന്നു. ഓരോ സ്ഥാനാര്‍ത്ഥിയുടെയും ഹൃദയമിടിപ്പ് കൂടിവരുന്ന ദിവസങ്ങള്‍. ഏതാണ് തമാശ... ഏതാണ് കാര്യം എന്നൊന്നും വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ...എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ദിനങ്ങളാണ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പുകാലം... വോട്ടിംഗ് തിയതി അടുക്കുന്തോറും അറിയാതെ, അറിയാതെ യാന്ത്രികത്വം നിറയുന്ന ജീവിതം...
രാഷ്ട്രീയരംഗത്ത് വ്യത്യസ്തമായ ഒരു വഴിയിലൂടെ നടക്കാനിഷ്ടപ്പെടുന്ന പ്രവര്‍ത്തകനാണ് അഡ്വ. പി. ശങ്കരന്‍. ചരിത്രബോധവും രാഷ്ട്രീയാര്‍പ്പണ മനസ്സും അതിനോടുള്ള പ്രതിപത്തിയുമാണ് അദ്ദേഹത്തെ ശ്രദ്ധാര്‍ഹനാക്കുന്നത്...യു ഡി എഫിന്റെ കോഴിക്കോട് പാര്‍ലമെന്ററി മണ്ഡലം കണ്‍വീനറും മുന്‍ മന്ത്രിയുമായ പി. ശങ്കരന് പറയാനുള്ളത്:
നെഞ്ച് തുറന്ന് മിടിക്കുന്ന ഹൃദയം കാണിച്ചാലും ചിലപ്പോള്‍ ആളുകള്‍ വിശ്വസിക്കണമെന്നില്ല. നമ്മള്‍ പറയുന്നതും ചെയ്യുന്നതും ശരിയായിരിക്കും. പക്ഷേ, അതെല്ലാം അംഗീകരിച്ചു തരാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നേരിയ സങ്കടം തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ എന്റെ റോള്‍ ഭംഗിയാക്കി എന്നു കരുതി സമാധാനിക്കും. സത്യം പറഞ്ഞാല്‍ സര്‍ജറിക്കു കയറുന്ന രോഗിയുടെ അവസ്ഥയായിരിക്കും. 
പഠനകാലത്ത് കോളജ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് സാക്ഷാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചു.അതുകൊണ്ട് തെരഞ്ഞെടുപ്പിനെ അതിന്റെ ആവേശത്തില്‍ എടുക്കും. വലിയ വേവലാതിയും കുറയും..
അടവുനയങ്ങളും തന്ത്രങ്ങളും
ഓരോ തെരഞ്ഞെടുപ്പു കാലത്തും എനിക്ക് തിരുമുറിവുകളായിരുന്നു. അടവുനയങ്ങളും തന്ത്രങ്ങളും എപ്പോഴും ഭംഗിയായി നോക്കണം. ആദര്‍ശം മാറ്റിവെച്ച് തല്‍ക്കാലം തന്ത്രങ്ങളെ സ്വീകരിച്ചപ്പോള്‍ തോറ്റുപോയിട്ടുണ്ട്. തന്റെ അമ്പും ആവനാഴിയും അസ്ത്രങ്ങളും എല്ലാം ഒരിക്കല്‍ നഷ്ടപ്പെട്ടത് കൊയിലാണ്ടിയിലാണ്. ഡി ഐ സി സ്ഥാനാര്‍ത്ഥിയായപ്പോള്‍.
ഉള്‍ക്കിടിലം
സ്ഥാനാര്‍ത്ഥിയാകുന്ന അവസരത്തില്‍ ഒരു ഉള്‍ക്കിടിലം ഉണ്ടാകും. എന്നെ എങ്ങനെ ജനങ്ങള്‍ കാണും. ഞാന്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിക്കാര്‍, അല്ലെങ്കില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയിലെ ആളുകള്‍...അവര്‍ക്ക് ഞാന്‍ സ്വീകാര്യനാണോ? പ്രതിപക്ഷം എനിക്കെതിരെ എന്തൊക്കെ വിമര്‍ശനങ്ങളാണ് തൊടുത്തുവിടുന്നത്? അതിന് മറുപടി പറയുമ്പോള്‍ എനിക്കെതിരെ ആരോപണം വരാന്‍ സാധ്യതയുണ്ടോ? തന്റെ സമീപനത്തില്‍ വല്ല ന്യൂനതയുമുണ്ടോ...സഹപ്രവര്‍ത്തകര്‍ എന്നോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടോ. അതെല്ലാം എന്റെ തോന്നല്‍ മാത്രമായിരിക്കുമോ? എന്നിങ്ങനെ ഒട്ടേറെ സംശയങ്ങള്‍. 
മത്സരിക്കുന്ന മണ്ഡലത്തിന്റെ സര്‍വ്വമൂലയിലും എത്തണം. കഴിയുന്നതും കൃത്യസമയത്തുതന്നെ. വല്ലവിധത്തിലും അല്‍പം വൈകിയാല്‍ ക്ഷമാപണം പറയാന്‍ വിട്ടുപോകരുത്. മരണവീടുകള്‍ ഒരു കാരണവശാലും മറന്നുപോകരുത്. സകലകാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകണം. അല്ലെങ്കില്‍ മറുപക്ഷം തുരുപ്പുശീട്ടുകളിറക്കാം... അതിനാല്‍ ശരിയാംവിധത്തില്‍ ഭക്ഷണമോ, ഉറക്കമോ ഇല്ലാത്ത കാലം.
ചിരിയുടെ പൊരുള്‍
കവി പാടിയതുപോലെ- 'ഒരു ചിരി എന്തതിനര്‍ത്ഥമോര്‍ത്തു ഞാന്‍ പല രാത്രി നിദ്ര കടഞ്ഞൂ'. എന്നെ നോക്കി ചിരിക്കുന്നവര്‍ ആത്മാര്‍ത്ഥമായി സഹായിക്കുമോ, അല്ല വെളുക്കെ ചിരിക്കുകയും പുറകില്‍ നിന്നും കുത്തുകയും ചെയ്യുന്നവരാണോ? ഇങ്ങനെയുള്ള കാര്യങ്ങള്‍ ആലോചിച്ച് മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കും. നടന്നും ഇരുന്നും ചിരിച്ചും കൈവീശിയും കൈകൊടുത്തും ശാരീരികമായി വല്ലാത്ത അവസ്ഥയിലാകുന്ന നാളുകള്‍... 
ആദ്യ തെരഞ്ഞെടുപ്പിന് ബാലുശ്ശേരി മത്സരിച്ചപ്പോള്‍ കന്നിക്കാരന്‍ എന്ന നിലയില്‍ വല്ലാത്ത സമ്മര്‍ദം ഉണ്ടായിരുന്നു. സാമാന്യം വെളുത്ത ദേഹപ്രകൃതിക്കാരനായ ഞാന്‍ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കറുത്തുപോയി. കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത പരുവത്തിലായി.
ദേഷ്യം പിടിച്ചുകെട്ടി
ആരോടും ദേഷ്യപ്പെടാന്‍ പറ്റില്ല. നമുക്ക് ദേഷ്യം വന്നാല്‍പോലും അത് മറച്ചുവെച്ച് അഭിനയിക്കേണ്ടി വരും. ചിലരുടെ മുഖഭാവം കാണുമ്പോള്‍ ഉള്ള് കിടുങ്ങും. ' ഇവന്‍ എവിടുന്നാ എഴുന്നള്ളിയത്... മറ്റുചിലര്‍ കുത്തുവാക്ക് പറയും...ഇവിടെ പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരൊക്കെ എത്രയുണ്ട്... പിന്നെ നിങ്ങളെന്തിനാണ് വന്നത്... വേറെ എവിടെയെങ്കിലും നിന്നൂടെ...അങ്ങനെ ചോദിക്കുമ്പോള്‍ നമുക്ക് കുറ്റബോധം വരാം... പക്ഷേ, അവിടെ ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ വരും... അവിടെയുള്ളവരായിരിക്കണമെന്നില്ല. തെരഞ്ഞെടുപ്പിന്റെ ഒരു സ്വഭാവമാണത്...അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എന്നെ അലട്ടാറില്ല. കാരണം പാര്‍ട്ടിക്കുവേണ്ടി വിദ്യര്‍ത്ഥിയായ സമയം മുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 
കുശലം ചോദിക്കല്‍
കൂടെ വരുന്നവരെ വീണ്ടും വീണ്ടും പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടാകും. എല്ലാവരുടെയും കൈപിടിക്കും. ചിലപ്പോള്‍ കുശലം ചോദിക്കും. അവര്‍ എന്നോടൊപ്പെം വന്നവരായിരിക്കും. പക്ഷേ, ആള്‍ക്കൂട്ടത്തിനിടയിലൂടെ അവര്‍ വരുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കില്ല. അപ്പോള്‍ പുതുതായി കണ്ടുമുട്ടുന്നവരെപോലെ കൈ കൊടുത്ത് പരിചയപ്പെടും. ഹലോ... എന്ന് പറഞ്ഞ് കൈകൊടുക്കുമ്പോഴായിരിക്കും - ഞാന്‍ നിങ്ങളുടെ കൂടെ വന്നയാളാണെന്ന് പറയുന്നത്. അന്നേരം ചെറിയ ചമ്മല്‍...എങ്കിലും മുഖത്ത് കാണിക്കരുത്.
ടെന്‍ഷനില്‍ മുങ്ങുന്ന ദിനങ്ങള്‍
ശരിക്കു പറഞ്ഞാല്‍ നോമിനേഷന്‍ കൊടുത്തു തുടങ്ങിയാല്‍ ടെന്‍ഷനായിരിക്കും.. ജനങ്ങള്‍ അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പറയും... ഇതൊക്കെ എനിക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുമോ... മുമ്പുണ്ടായിരുന്ന ജനപ്രതിനിധി എന്തുകൊണ്ടാണിത് പരിഹരിച്ചു കൊടുക്കാന്‍ ശ്രമിക്കാതിരുന്നത്... ഞാനെത്ര പരിശ്രമിച്ചാലും നിറവേറ്റിക്കൊടുക്കാന്‍ സാധിക്കുമോ എന്ന പേടിയുണ്ടാകും. ഇടവഴികളും ഊടുവഴികളും താണ്ടി വീടുകയറി വോട്ടു ചോദിക്കല്‍. രാത്രിയാകുമ്പോഴേക്കും തളര്‍ന്നു അവശനാകും. പക്ഷേ, ഏത് പാതിരാവിലും ആരെങ്കിലും വന്ന് എന്തെങ്കിലും പ്രശ്‌നം പറഞ്ഞാല്‍ അതു കേള്‍ക്കണം. ആരേയും പിണക്കാന്‍ പാടില്ല. അന്നൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ധാരാളം ദിവസങ്ങളുണ്ടാകും വോട്ടെടുപ്പിന്. അത്രയും കാലം ടെന്‍ഷനും നീളും. ഇപ്പോള്‍ ദിവസം കുറഞ്ഞു. അത്രയും ആശ്വാസമാകും. യോഗങ്ങളിലെ പ്രസംഗങ്ങള്‍ കഴിഞ്ഞ് വീട്ടിെലത്തിയാല്‍ അടുത്ത ദിവസത്തെ തന്ത്രങ്ങള്‍ ആലോചിക്കണം. ചുരുക്കത്തില്‍ ഉറക്കം നഷ്ടപ്പെടുന്ന നാളുകളാണ് സ്ഥാനാര്‍ത്ഥിയുടേത്. മുഖ്യമായും നാക്കുപിഴക്കാതെ നോക്കണം. 
മറുപക്ഷത്തുള്ളവര്‍ കേമന്മാരാകുമ്പോള്‍
ആദ്യമായി ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായ പ്പോള്‍ എനിക്ക് വലിയ ടെന്‍ഷന്‍ ഇല്ലായിരുന്നു. നല്ലൊരു മത്സരം കാഴ്ചവെക്കുക മാത്രമായിരുന്നു എന്റെ ദൗത്യം. കാരണം ബാലുശ്ശേരി അന്ന് ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായിരുന്നു. മാത്രമല്ല എ സി ഷണ്‍മുഖദാസ് ആ മണ്ഡലത്തില്‍ സുപരിചിതനും. അദ്ദേഹം മന്ത്രിയുമായിരുന്നു. ഞാന്‍ പുതുമുഖവും. അവിടെ അന്ന് ഷണ്‍മുഖദാസിന്റെ ഭൂരിപക്ഷം കുറക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. നല്ല പ്രവര്‍ത്തനം ഞങ്ങള്‍ നടത്തിയതിനാല്‍ ആ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ യു ഡി എഫിന് കഴിഞ്ഞു. 
ഞാന്‍ സാധാരണക്കാരന്‍. അതിനാല്‍ എത്ര വോട്ടിന് പരാജയപ്പെടും എ
ന്നേ അറിയാനുണ്ടായിരുന്നുള്ളൂ. അന്ന് പാര്‍ലമെന്റിലും നിയമസഭയിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പ്. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ പ്രസംഗിച്ചു-ഞാന്‍ ബാലുശ്ശേരിയില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. അതുകേട്ടപ്പോല്‍ എല്ലാവരും ചിരിച്ചു. പിന്നീടാണ് കൊയിലാണ്ടിയില്‍ മത്സരിച്ചത്. നല്ല ഭൂരിപക്ഷത്തിന് ജയിച്ചു.
വോട്ടു എണ്ണുന്ന ദിനം
ബി. പി കുതിച്ചു കയറുന്ന മറ്റൊരു സന്ദര്‍ഭം വോട്ടെണ്ണല്‍ ദിവസമാണ്. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രത്തിന് ചുറ്റും കൂടെയുള്ളവര്‍ തമ്പടിച്ചിരിക്കും. അപ്പോള്‍ വോട്ട് എണ്ണിക്കൊണ്ടിരിക്കുന്ന സമയത്ത് മനസ്സില്‍ വല്ലാത്ത അവസ്ഥയായിരിക്കും. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും, അല്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടുമെന്ന് മുമ്പേ തിരിച്ചറിയാമെങ്കിലും മറിച്ച് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക... 
മൊബൈലും ഇന്റര്‍നെറ്റും ചാനലുകളും എന്തൊക്കെയുണ്ടായാലും സ്ഥാനാര്‍ത്ഥികളുടെ നെഞ്ചിടിപ്പിന്റെ താളത്തിന് ഇപ്പോഴും മാറ്റമുണ്ടാകില്ല.
ചന്ദ്രിക വാരാന്തപ്പതിപ്പ്/ മാര്‍ച്ച് 30

Thursday, March 20, 2014

പുസ്തകപരിചയം കടമ്മനിട്ടക്കവിത സ്ത്രീ വായിക്കുമ്പോള്‍



വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളുടെ ശിക്ഷണ തീവ്രതയോടെ സ്ഥാപനവല്‍കരിക്കപ്പെട്ട കവിതാ വായനക്കും ദാര്‍ശനികശീലങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ഡോ. ബെറ്റിമോള്‍ മാത്യു മലയാള നിരൂപണത്തില്‍ ശ്രദ്ധേയയാകുന്നത്. മൂല്യങ്ങളെ പുരുഷപക്ഷത്തുനിര്‍ത്തി വിഗ്രഹവല്‍കരിക്കുന്ന കാവ്യശീലം ജീര്‍ണ്ണവും മാനസികഷണ്ഡത്തവും സൃഷ്ടിക്കുകയാണെന്നും, നാം ആര്‍ജ്ജിക്കുന്ന അറിവിന്റെ ഏറിയ പങ്കും കവിതയ്ക്കു പുറത്തു നിന്നാണെന്നും ബെറ്റിമോള്‍ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. കടമ്മനിട്ടയുടെ കവിതകള്‍ ചരിത്രം,വര്‍ത്തമാനം, സ്ത്രീപക്ഷം എന്നീ നിലകളില്‍ നോക്കിക്കാണുകയാണ് ഗവേഷണവിഷയാധിഷ്ഠിതമായ ഈ കൃതിയില്‍.
‘ഭാഷയിലും ‘ഭാവനയിലും കടമ്മനിട്ട നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയുന്നുണ്ട്. എഴുത്തിനെ സംബന്ധിച്ച് ഗ്രന്ഥകാരിയുടെ തികഞ്ഞ സ്ത്രീപക്ഷ നിലപാട് ഈ പുസ്തകത്തിലുണ്ട്. വിമര്‍ശനം ജീവിതത്തിന്റെ കലയാണ്; അത് നിഴല്‍ച്ചിത്രമല്ല. വിമര്‍ശനത്തില്‍ മനസ്സ് മനസ്സിനോട് സംസാരിച്ചു കൊണ്ടിരിക്കണം. കടമ്മനിട്ടക്കവിതകളുടെ ഉളളറകള്‍ തുറന്നിട്ടുകൊണ്ട് ആ ലക്ഷ്യം സാധൂകരിക്കുകയാണ് ബെറ്റിമോള്‍ മാത്യു.

പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു: 'മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിംഗ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ ഘട്ടത്തിലാണ് കവിത പാടിക്കേള്‍പ്പിച്ചു കൊണ്ട് കടമ്മനിട്ട കടന്നുവരുന്നത്. ഇതിലൂടെ ആധുനികതയുടെ അക്കാദമീകാന്തരീക്ഷത്തിന് പുറത്തേക്ക് തന്റെ കവിതയെ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.'‘-എന്നിങ്ങനെ കാലികമായാലും നിരന്തരമായാലും കടമ്മനിട്ടക്കവിതകള്‍ പ്രതിഫലിപ്പിക്കുന്ന നീതിബോധത്തെയും ധിഷണയെയും നിര്‍മ്മാണപ്രക്രിയയെയും സര്‍ഗാത്മകതയെയും വിശകലനം ചെയ്യുകയാണ് 'കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന.'
സംവാദാത്മക സ്ത്രീവാദം, സ്ത്രീവാദം ചരിത്രവും വികാസവും, സ്ത്രീവാദം വ്യത്യസ്തധാരകള്‍, പുനര്‍വിചാരണകള്‍ തുടങ്ങി വിവിധ പഠനങ്ങളില്‍ സ്ത്രീജീവിതവും ചിന്താപദ്ധതിയും അടയാളപ്പെടുത്തുന്നു. ഈ യുക്തി വിചാരങ്ങള്‍ കടമ്മനിട്ടക്കവിതകളുമായി ചേര്‍ത്തുനിര്‍ത്തി പരിശോധിക്കുകയാണ് ഡോ. ബെറ്റിമോള്‍ മാത്യു. വിമര്‍ശനത്തിന്റെ സാങ്കേതികമായ ചില വിചാരങ്ങള്‍ മാത്രമല്ല; കവിതയുടെ സാഫല്യങ്ങള്‍ അന്വേഷിക്കുന്ന ഒരു മനസ്സിന്റെ തീക്ഷ്ണ സാന്നിധ്യവും ഈ പുസ്തകത്തിലുണ്ട്.
പരമ്പരാഗ സാഹിത്യ സമീപനങ്ങളെയും ദാര്‍ശനികധാരകളെയും പുനര്‍വായനക്ക് വിധേയമാക്കുന്നതില്‍ ബെറ്റിമോള്‍ പ്രകടിപ്പിക്കുന്ന ജാഗ്രത പുസ്തകത്തിലുടനീളം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. കവിതയുടെയും ജീവിതത്തിന്റെയും വായന പുതിയ വിതാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിരൂപണത്തില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള വേറിട്ട വിലയിരുത്തലാണ്. കടമ്മനിട്ടയുടെ കവിതകള്‍ പൂര്‍വ്വനിശ്ചിതമല്ലാത്തവിധത്തില്‍ അവതരിപ്പിക്കുന്നിടത്താണ് ഡോ.ബെറ്റിമോളുടെ സാഹിത്യനിരീക്ഷണ ഗരിമ അനുഭവപ്പെടുന്നത്.

ജീവിതം കൊണ്ടും എഴുത്തുകൊണ്ടും കാലത്തെ സ്വാധീനിച്ച കടമ്മനിട്ടയുടെ ആണെഴുത്തധികാരത്തെ വിലയിരുത്തുകയും കവിതയെ വ്യത്യസ്തമായൊരു സൗന്ദര്യപക്ഷത്തുനിര്‍ത്തി വായനയ്‌ക്കെടുക്കുകയുമാണ് ഗ്രന്ഥകാരി. പെണ്‍പക്ഷ കാഴ്ചപ്പാടിലേക്ക് അലമുറകളില്ലാതെ പുതിയൊരു വായനാനുഭവം തുറന്നിടുന്നു. കടമ്മനിട്ടക്കവിതയുടെ സൂക്ഷ്മാപഗ്രഥനത്തിലേക്കും സമഗ്രതയിലേക്കും ഒരേസമയം ബെറ്റിമോള്‍ മാത്യു വായനക്കാരെ നടത്തിക്കുന്നു. 

കടമ്മനിട്ടയുടെ കവിതകളിലെ ജീവിതനിരീക്ഷണത്തിലും പ്രതിമാനങ്ങളിലും മിത്തുകളിലും കാമനകളിലും ഒളിച്ചുറങ്ങുന്ന വസ്തുതകള്‍ ചികഞ്ഞെടുക്കുന്നു. ഇത്തരമൊരു വായന മലയാളത്തില്‍ ഇത:പര്യന്തമല്ല; എങ്കിലും കവിതകളിലൂടെ, ലോകസാഹിത്യത്തില്‍ നിന്നും കടഞ്ഞെടുത്ത ചില നൂതന ചിന്താധാരകള്‍ അടിസ്ഥാനമാക്കിയുള്ള കാവ്യപാരായണം അപൂര്‍വ്വമാണ്. ബെറ്റിമോള്‍ മാത്യുവിന്റെ ' കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന' എന്ന പുസ്തകം ഗവേഷകരുടെയും സാഹിത്യവിദ്യാര്‍ത്ഥികളുടെയും കാവ്യാസ്വാദകരുടെയും ശ്രദ്ധനേടുന്നതും മറ്റൊന്നല്ല.
ചന്ദ്രിക വാരാന്തപ്പതിപ്പ് 2014 മാര്‍ച്ച് 23

കടമ്മനിട്ടയുടെ കവിതകള്‍
ഒരു സ്ത്രീപക്ഷ വായന

ബെറ്റിമോള്‍ മാത്യു
ഡിസി ബുക്‌സ് കോട്ടയം. 110രൂപ

Tuesday, March 18, 2014

അഭിമുഖം സെബാസ്റ്റിയന്‍ പോള്‍/കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പത്രപ്രവര്‍ത്തനത്തില്‍ ജനാധിപത്യവല്‍കരണം


പത്ര/ മാധ്യമപ്രവര്‍ത്തനത്തിലെ മാറ്റം?
പത്രപ്രവര്‍ത്തനം സദാ പരിവര്‍ത്തനത്തിനു വിധേയമാണ്. നാനൂറ് വര്‍ഷത്തെ ചരിത്രമാണ് പത്രപ്രവര്‍ത്തനത്തിനുള്ളത്. ഗുട്ടന്‍ബര്‍ഗില്‍നിന്നു തുടങ്ങി ഗൂഗിളില്‍ എത്തിനില്‍ക്കുന്ന മാധ്യമലോകം സാങ്കേതികവിദ്യ നിരന്തരം തുറക്കുന്ന അപരിചിതമായ വഴികളിലൂടെയാണ് മുന്നേറുന്നത്. നേരവും ദൂരവും അപ്രസക്തമാകുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ പുതിയ പ്രവണതകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അര നൂറ്റാണ്ട് മുമ്പ് ഞാന്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വാര്‍ത്ത എത്തിക്കണമെങ്കില്‍ ആറു മണിക്കൂര്‍ വേണമായിരുന്നു. ഇന്ന് എല്ലാം ഞൊടിയിടയില്‍ സംഭവിക്കുന്നു. എഡിഷനുകള്‍ പലതുള്ളതിനാല്‍ പത്രം അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സാവകാശമുണ്ട്. ഭൗതികസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെയും ബാധിക്കും. ഭാഷയിലും അവതരണത്തിലും മൗലികമായ മാറ്റമുണ്ടായി. തലക്കെട്ടിലും രൂപകല്‍പനയിലും വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തനത്തില്‍ അടിസ്ഥാനയോഗ്യതയുള്ളവരും സര്‍വകലാശാലാവിദ്യാഭ്യാസം നേടിയവരും ധാരാളമായി പ്രതിജ്ഞാബദ്ധതയോടെ കടന്നുവന്നത് ഈ പരിവര്‍ത്തനത്തിനു കാരണമായിട്ടുണ്ട്. 

വാര്‍ത്തകള്‍ മാറുന്നു- സൃഷ്ടിക്കുന്ന കാലം?

വാര്‍ത്തയിലെ വൈവിധ്യത്തിലൂടെയാണ് പത്രപ്രവര്‍ത്തനത്തിലെ വിപ്‌ളവകരമായ മുന്നേറ്റം സംഭവിച്ചത്. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ് സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും വാര്‍ത്തയുടെ പുനര്‍നിര്‍വചനത്തിനു സഹായകമായി. വ്യത്യസ്തമായ വിഷയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പത്രത്താളുകളിലേക്കു കടന്നുവന്നു. സാക്ഷരതയുടെ വ്യാപനം നിമിത്തം വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. അതോടെ വ്യത്യസ്തവിഭാഗങ്ങള്‍ക്ക് പത്രങ്ങളില്‍ ഇടമുണ്ടായി. പത്രപ്രവര്‍ത്തനത്തിലെ ജനാധിപത്യവല്‍കരണമാണ് ഇതോടെ സംഭവിച്ചത്. പ്രചാരവും വരുമാനവും വര്‍ദ്ധിച്ചതോടെ പത്രം വ്യവസായമായി. മൂലധനത്തിന്റെ അധിനിവേശത്തില്‍ പരമ്പരാഗതമായ മൂല്യങ്ങള്‍ അപ്രത്യക്ഷമായി. ലാഭേച്ഛയുടെ ആധിക്യത്തില്‍ സാമ്പത്തികവിഭാഗം വാര്‍ത്താവിഭാഗത്തെ കീഴ്‌പ്പെടുത്തിയെന്നതാണ് ആധുനികകാലത്തെ അപചയം. പ്രമുഖപത്രങ്ങള്‍ക്ക് പത്രാധിപര്‍ ഇല്ലാതായി. പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യഗ്രതയില്‍ വാര്‍ത്തയെന്നത് വില്‍പനയ്ക്കുള്ള ഉല്‍പന്നമായി. പലവിധ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയും യഥാര്‍ത്ഥ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. വാര്‍ത്തയും വീക്ഷണവും വേറിട്ടു നില്‍ക്കണമന്ന സി പി സ്‌കോട്ടിന്റെ തത്വം പൂര്‍ണമായും വിസ്മരിക്കപ്പെട്ടു. അനുനിമിഷം വാര്‍ത്ത നല്‍കികൊണ്ടിരിക്കുന്ന ടെലിവിഷനുമായുള്ള മത്സരത്തില്‍ വാര്‍ത്തയുടെ സ്വഭാവത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തലേന്ന് അറിഞ്ഞ വിശേഷം അടുത്ത പ്രഭാതത്തില്‍ വായനയ്ക്കായി നിലനില്‍ക്കണമെങ്കില്‍ വീക്ഷണവും വ്യാഖ്യാനവും ഉള്‍ച്ചേര്‍ക്കേണ്ടിവരും. എന്നാല്‍ പരിധി വിട്ട് പെയ്ഡ് ന്യൂസിന്റെ തലത്തിലേക്ക് ഈ അവസ്ഥ മാറുമ്പോള്‍ പത്രപ്രവര്‍ത്തനത്തില്‍ അവശ്യം വേണ്ടതായ വിശ്വാസ്യത നഷ്ടമാകുന്നു. മര്യാദയുടെ സീമ ലംഘിക്കുന്നതും സ്വകാര്യതയെ മാനിക്കാത്തതുമായ പത്രപ്രവര്‍ത്തനം അസ്വീകാര്യമാണ്. കരുത്തനായ മര്‍ഡോക്കിനുപോലും അടി പതറിയത് വിശ്വാസ്യത നഷ്ടമായപ്പോഴാണ്. അറിയുന്നതിനുള്ള മൗലികമായ അവകാശത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമലോകം വാര്‍ത്തയെ മലിനപ്പെടുത്തുമ്പോള്‍ സമൂഹവുമായുള്ള ഭരണഘടനാപരമായ ഉടമ്പടിയാണ് ലംഘിക്കപ്പെടുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിലേക്കുള്ള മാറ്റം- ഇടപെടല്‍? 

പത്രം, റേഡിയോ, ടെലിവിഷന്‍ എന്നീ വാര്‍ത്താമാധ്യമങ്ങള്‍ക്കു പിന്നാലെ വാര്‍ത്താലോകത്തെ നിയന്ത്രിക്കുന്ന പുതിയ സംവിധാനമാണ് ഇന്റര്‍നെറ്റ്. ഫേസ്ബുക്, ട്വിറ്റര്‍, യുട്യൂബ് എന്നിങ്ങനെ നിരവധി ഇന്റര്‍നെറ്റ് സൈറ്റുകള്‍ ചേര്‍ന്ന് രൂപപ്പെട്ട ഡിജിറ്റല്‍ മീഡിയ പുതിയ സാധ്യതകള്‍ അനുദിനം കണ്ടെത്തുന്നു. എന്നാല്‍ ഈ നവമാധ്യമം പരമ്പരാഗത വാര്‍ത്താമാധ്യമങ്ങള്‍ക്കു പകരമാകുമോ?പ്രഫഷണല്‍ വൈദഗ്ധ്യമോ ഉത്തരവാദിത്വമോ ഇല്ലാതെ ആര്‍ക്കും എന്തും പ്രചരിപ്പിക്കാന്‍ കഴിയുമെന്നല്ലാതെ ഇവയ്ക്ക് മാധ്യമലോകവുമായി ബന്ധമില്ല. അതേസമയം പത്രപ്രവര്‍ത്തകരും ബ്‌ളോഗര്‍മാരും തമ്മില്‍ ഒരു പാരസ്പര്യം വളര്‍ന്നു വന്നിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിലെ തത്വങ്ങളും മര്യാദകളും ഇന്റര്‍നെറ്റ് സൈറ്റുകളില്‍ കാണുന്നില്ല. സെന്‍സര്‍ഷിപ് തുടങ്ങിയ നിയന്ത്രണങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ഇന്റര്‍നെറ്റിനെ ശ്രദ്ധേയമാക്കുന്നത്. ഇന്റര്‍നെറ്റ് പത്രങ്ങളും വെബ് സൈറ്റുകളും ദ്രുതഗതിയിലുള്ള വിവരവിനിമയത്തിനു കാരണമാകുന്നുണ്ട്. പൊതുജനാഭിപ്രായം രൂപീകരിക്കുന്ന ആശയസംവാദത്തിനും കൂടിച്ചേരലുകള്‍ക്കും ഡിജിറ്റല്‍ മീഡിയ സഹായകമാകുന്നു എന്നതിനപ്പുറം ഇന്നത്തെയോ നാളത്തെയോ മാധ്യമമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ കാണാനാവില്ല. ഉത്തരവാദിത്വമുള്ള എഡിറ്റോറിയല്‍ നിയന്ത്രണമാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. ഈ നിയന്ത്രണത്തിന്റെ അഭാവമാണ് സോഷ്യല്‍ മീഡിയയെ ബദല്‍ മീഡിയമാക്കി മാറ്റാത്തത്. 
ചന്ദ്രിക വാരാന്തപ്പതിപ്പ്.മാര്‍ച്ച് 16

Thursday, March 06, 2014

മേളപ്പെരുക്കത്തില്‍ സ്വപ്നത്തിന്റെ ഇതളുകള്‍

ആന്തരിക ജീവിതത്തെയും മൂല്യസംഘര്‍ഷങ്ങളെയും ആഴത്തിലന്വേഷിക്കുന്ന ചലച്ചിത്രകാരനാണ് ഷാജി എന്‍ കരുണ്‍. കേന്ദ്രകഥാപാത്രത്തിന്റെ ശരീര-ഭാവ ചലനങ്ങളെ സമന്വയിപ്പിച്ച് യാഥാര്‍ത്ഥ്യത്തെ സമഗ്രമായും ഇടമുറിയാതെയും പകര്‍ത്തുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ നാല് മുന്‍ മലയാളചിത്രങ്ങള്‍ വ്യക്തിയുടെ/ കലാകാരന്റെ ജീവിതത്തിലെ പ്രഹരസ്വഭാവിയായ യാഥാര്‍ത്ഥ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പിറവിയില്‍ മകനെ കാത്തിരിക്കുന്ന അച്ഛന്റെയും സ്വമ്മില്‍ ഒരമ്മയുടെ നീറുന്ന മനസ്സും വാനപ്രസ്ഥത്തില്‍ കഥകളിനടന്റെ ജീവിതദുരന്തവും കുട്ടിസ്രാങ്കില്‍ കലാകാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നവരിലൂടെ രൂപപ്പെടുന്ന ആത്മസംഘര്‍ഷവും ഭംഗിയായി അവതരിപ്പിച്ച ഷാജിയുടെ പുതിയ ചിത്രം സ്വപാനം പറയുന്നതും മുന്‍കാല ചിത്രങ്ങളുടെ തുടര്‍ച്ചതന്നെയാണ്. ഈ സിനിമയില്‍ ചെണ്ടക്കാരന്‍ ഉണ്ണിയുടെ ജീവിത സങ്കീര്‍ണ്ണതകളാണ് മുഖ്യപ്രമേയം. വാനപ്രസ്ഥവുമായി അടുത്തുനില്‍ക്കുന്ന കഥയും കഥാഗതിയും സ്വപാനത്തിലും സംവിധായകന്‍ പിന്തുടരുന്നുണ്ട്.

ഉണ്ണി മാരാരുടെ(ജയറാം) മോഹം മേളപ്പെരുക്കത്തില്‍ പൂര്‍ണ്ണത കൈവരിക്കലാണ്. അതിനുവേണ്ടി ഉണ്ണി ജീവിതം തന്നെ സമര്‍പ്പിക്കുന്നു. അസുരവാദ്യമായി കരുതുന്ന ചെണ്ടയില്‍ താളഘോഷങ്ങളുടെ വിസ്മയം തീര്‍ക്കാന്‍ ഉണ്ണിക്ക് സാധിക്കുന്നുണ്ട്. മേളപ്പെരുക്കത്തില്‍ ഉണ്ണി കുടുംബകാരണവരായ അപ്പുമാരാരെപ്പോലും പിറകിലാക്കുന്നുണ്ട്. ഉത്സവപ്രമാണത്തിന് ഉണ്ണിക്കാണ് പ്രിയം. ഇത് കുടുംബത്തില്‍ താളപ്പിഴക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതൊക്കെ സ്വപാനത്തിന്റെ കഥയിലെ പ്രധാനകണ്ണികള്‍. ഗുരുനാഥന്റെ മകള്‍ കല്യാണി (ലക്ഷ്മി ഗോപാല സ്വാമി)യെ ഉണ്ണി വിവാഹം കഴിക്കുന്നു. വാനപ്രസ്ഥത്തിലെ നായിക കഥാപാത്രമായ അര്‍ജ്ജുനനെ സ്‌നേഹിക്കുകയും കലാകാരനെ അവഗണിക്കുയും ചെയ്യുന്നു. സ്വപാനത്തില്‍ ചെണ്ടയുടെ ശബ്ദംപോലും കല്യാണി വെറുക്കുന്നു. ഉണ്ണിയുടെ ചെണ്ടക്കമ്പം കല്യാണിയെ അയാളില്‍ നിന്നും അകറ്റുന്നു. തിരക്കഥാകൃത്ത് ഉണ്ണിക്കായി പിന്നീട് കണ്ടുവെക്കുന്നത് മോഹിനിയാട്ട കലാകാരി നളിനി (കാദംബരി)യെയാണ്. പാരമ്പര്യശാസ്ത്രവും ആധുനിക വിജ്ഞാനവും ഒരുപോലെ ഹൃദിസ്ഥമാക്കിയ നാരായണന്‍ നമ്പൂതിരിയുടെ (സിദ്ധീഖ്) സഹോദരിയാണ് നളിനി. നാരായണന്‍ നമ്പൂതിരിയെ വട്ടന്‍ എന്നാണ് നാട്ടുകാര്‍ പേരിട്ടുവിളിക്കുന്നത്.
കഥയുടെ കയറ്റിറക്കത്തില്‍ സംവിധായകനും തിരക്കഥാകൃത്തുകളും (ഹരികൃഷ്ണന്‍, സജീവ് പാഴൂര്‍) ചെണ്ടക്കാരനായ ഉണ്ണിയും മോഹിനിയാട്ട നര്‍ത്തകി നളിനിയും തമ്മിലുള്ള കണ്ടുമുട്ടലും തുടര്‍സംഘര്‍ഷങ്ങളും ഒരുക്കുന്നു. ഉണ്ണിയുടെ ഭാര്യ കല്യാണി കാര്‍ ഡ്രൈവര്‍ പ്രകാശന്റെ (ശരത്) കുട്ടിയെ ഗര്‍ഭം ധരിക്കുകയും അയാളോടൊത്ത് സേലത്തേക്ക് പോകുന്നു. അവര്‍ അവിടെ സുഖമായി ജീവിക്കുന്നു എന്ന് ചിത്രത്തിലൊരിടത്ത് ഉണ്ണിയുടെ വാക്കുകളിലൂടെ സംവിധായകന്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

വട്ടന്‍ നമ്പൂതിരിയുടെ ജ്യോതിഷപലകയില്‍ ഉണ്ണിയുടെ ജീവിതം ഗണിച്ച് കഥയില്‍ തുടര്‍ന്നുവരാവുന്ന ഗതിവിഗതികള്‍ ധ്വനിപ്പിക്കുന്നുണ്ട്. നളിനി അര്‍ദ്ധനാരീശ്വരനായ തുപ്പനെ (വിനീത്) വിവാഹം കഴിച്ചു. കഥാന്ത്യം ഉണ്ണിയുടെ ജീവിതത്തിലെ അഗ്നിപ്പടര്‍പ്പുകളിലാണ്. സേലത്ത് മനോരോഗികളെ അധിവസിപ്പിച്ച കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തമായി (1980) ചേര്‍ത്തുനിര്‍ത്തുന്നു. ഉണ്ണിയുടെ നിസ്സഹായതയുടെ, ഉന്മാദത്തിന്റെ ബാക്കിപത്രമായി സ്വപാനത്തില്‍ ആദ്യാവസാനം തീപ്പടര്‍പ്പ് തെളിയുന്നു. 

സ്വപാനം വാദ്യകലാകാരന്റെ ദുരിതമാണ് സിിമ പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ, പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ തന്നെ ഇത് മനോഹരമായി അവതരിപ്പിക്കാന്‍ ഷാജി എന്‍ കരുണിന് സാധിക്കും. അതിന് മികവുറ്റ ഉദാഹരണമാണ് വാനപ്രസ്ഥം. എന്നാല്‍ സ്വപാനം ചിത്രത്തിന്റെ ദൈര്‍ഘ്യം കൊണ്ടുതന്നെ വിരസമാകുന്നു. പ്രണയവും ജീവിതവും ഒറ്റപ്പെടലും എല്ലാം വാക്കുകളിലേക്ക് പകര്‍ത്തുമ്പോള്‍, ആഖ്യാതതാവിന്റെ വാക്കുകള്‍ ആത്മസംഗീതത്തിലേക്ക് വഴുതിവീഴാവുന്നതാണ്. എന്നാല്‍ ചിത്രത്തില്‍ മൗനത്തിന് ഇടം നല്‍കേണ്ട സന്ദര്‍ഭത്തില്‍ പോലും സംഭാഷണം തിരുകി കയറുന്നു. ഇങ്ങനെ മികച്ചൊരു ചിത്രത്തിനുവേണ്ടുന്ന ഘടകങ്ങളെല്ലാം ഉണ്ടായിട്ടും ഷാജി എന്‍ കരുണിന് സ്വപാനം ഉള്ളുപൊള്ളുന്ന ദൃശ്യാനുഭവമാക്കി മാറ്റാന്‍ സാധിച്ചില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രണ്ടരമണിക്കൂര്‍ സ്വപാനം നല്‍കുന്നതും മറ്റൊന്നല്ല.
ന്യൂജനറേഷന്‍ സിനിമ പിറക്കുമ്പോള്‍ അതിന്റെ വിദേശ മാതാപിതാക്കളെ അന്വേഷിക്കുന്നവര്‍ക്ക് സ്വപാനം കറക്കിക്കുത്താന്‍ മലയാളത്തില്‍ തന്നെ നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. സിബി മലയിലിന്റെ ഭരതം (ഗായകരായ ജ്യേഷ്ഠാനുജന്മാര്‍), കമലദളം , രാജിവ്കുമാറിന്റെ ശേഷം എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങള്‍ സ്വപാനം കാണുമ്പോള്‍ നമ്മുടെ മനസ്സിലൂടെ കടന്നുപോയേക്കാം. ചെറിയ സാജാത്യങ്ങള്‍ സിനിമ എന്ന കലാരൂപത്തില്‍ സ്വാഭാവികമാണ്. പക്ഷേ. അത്തരം നിമിഷങ്ങളെ അതിവര്‍ത്തിക്കാന്‍ ചിത്രത്തിന് സാധിക്കണം. സ്വപാനം ണ്ട് തിയേറ്റര്‍ വിട്ടുപോരുമ്പോള്‍ നമ്മുടെ കൂടെ നടക്കുന്നത് ഒറ്റ കഥാപാത്രമാണ്; നാരായണന്‍ നമ്പൂതിരി. നടന്‍ സിദ്ധീഖിന്റെ ഈ കഥാപാത്ര പരകായപ്രവേശ വിസ്മയമാണ് സ്വപാനത്തെ താങ്ങിനിര്‍ത്തുന്നത്. ജയറാമിന്റെ ചെണ്ടക്കാരനും കാദംബരിയുടെ നളിനിയും പലപ്പോഴും അതിഭാവുകത്വത്തിലേക്ക് കൂപ്പുകുത്തുന്നു. ഇന്ദ്രന്‍സ്, സജിത മഠത്തില്‍, സുരേഷ് കുറുപ്പ് തുടങ്ങിയവരോടൊപ്പം നിരവധി വാദ്യകലാകാരന്മാരും ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

സ്വപാനം തിരക്കഥയിലും സംഭാഷണത്തിലും ആവിഷ്‌കാരത്തിലും ഏറ്റുവാങ്ങുന്ന പോരായ്മകള്‍ അതിജീവിക്കുന്നത് സംഗീതം (ശ്രീവത്സന്‍ ജെ. മേനോന്‍) , ഗാനം (കവി മനോജ് കുറൂര്‍) , ഛായാഗ്രഹണം (സജിത് നായര്‍) എന്നീ ഘടകങ്ങളാണ്. പ്രത്യേകിച്ചും ക്ലാസിക്കും ഫോക്കും കീര്‍ത്തനങ്ങളും പദങ്ങളുമെല്ലാം ഇഴചേര്‍ന്ന ഗാനങ്ങള്‍. പാലക്കാടന്‍ പ്രകൃതിഭംഗിപോലെ സംഭാഷണഭാഷയും സ്വപാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ - 2014 മാര്‍ച്ച് 9/ ചന്ദ്രിക വാരാന്തപ്പതിപ്പ്