Thursday, August 25, 2011

കഥാപുസ്‌തകം


അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ `കഥാപുസ്‌തകം
കഥകള്‍ മരണത്തിന്റെ മൗനഭാഷയിലേക്ക്‌ മൊഴിമാറ്റം ചെയ്‌ത എഴുത്തുകാരന്റെ പത്തുകഥകളുടെ സമാഹാരം. മരണത്തിന്റേയും വേവലാതിയുടേയും പ്രതിരോധത്തിന്റേയും കഥകളാണ്‌ റസാഖ്‌ കുറ്റിക്കകം എഴുതിയത്‌. സാധാരണവും അസാധാരണവുമായ
ജീവിതചിത്രങ്ങള്‍. നാട്ടുഭാഷയുടെ താളത്തിലും സൗമ്യതയിലും അടയാളപ്പെടുത്തുകയാണ്‌ ഈ കഥാകാരന്‍. തെളിമയുള്ള ഭാഷയും അനാര്‍ഭാടമായ ശൈലിയും കൊണ്ട്‌ മലയാളകഥയെ വായനക്കാരിലേക്ക്‌ തിരിച്ചുപിടിക്കുകയാണ്‌ ഈ പുസ്‌തകം. അഴിമതിയും അതിന്റെ പൊരുളും ചെക്കുപോസ്റ്റിലെ ജോലിക്കാരന്‍ ശങ്കരന്‍കുട്ടിയുടെ ജീവിതത്തിലൂടെ വരച്ചുകാണിക്കുകയാണ്‌ `പാപത്തിന്റെ ശമ്പളം' എന്ന കഥയില്‍. പുസ്‌തകത്തിലെ അവസാനകഥ `റോജാ മിസ്സി'ല്‍ വസ്‌ത്രധാരവും പെരുമാറ്റവും കൊണ്ട്‌ നിമിഷ എന്ന വിദ്യാര്‍ത്ഥിനിയുടെ ഇഷ്‌ടപ്പെട്ട റോജ ടീച്ചറെക്കുറിച്ചാണ്‌ പറയുന്നത്‌.
കടക്കെണി മൂലം ആത്മഹത്യ ചെയ്‌ത കുടുംബമാണ്‌ `നാലാമത്തെ ചിത്രം' എന്ന കഥയില്‍. പാസഞ്ചര്‍ വ
ണ്ടിയില്‍ സഹയാത്രികരായ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയാണ്‌ വിഷയം. വര്‍ത്തമാന ജീവിതാവസ്ഥയിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ്‌ ഈ കഥയിലൂടെ റസാഖ്‌. കഥയും കഥാപാത്രങ്ങളും നമുക്ക്‌ ചുറ്റും ജീവിക്കുന്നവരാണ്‌. അവരും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. പക്ഷേ, നാം അത്‌ തിരിച്ചറിയുന്നില്ല. കഥാകൃത്തിന്‌ അത്‌ കാണാതിരിക്കാനാവുന്നില്ല. `അജ്ഞാതന്റെ വിളികളി'ലും കലാപവും കുടുംബങ്ങളും ഇഴചേരുകയാണ്‌. മൊബൈലില്‍ ഇടയ്‌ക്കിടെ തന്നെ വിളിക്കുന്ന അജ്ഞാതനില്‍ പ്രതീക്ഷയമര്‍പ്പിക്കുന്ന ഒരു അച്ഛന്റെ മനസ്സാണ്‌ ഈ കഥയില്‍ ആവിഷ്‌ക്കരിക്കുന്നത്‌.
കുടുംബകലഹത്തിന്റെ തീരാക്കഴങ്ങളിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌ `ദൃക്‌സാക്ഷി' എന്ന കഥ. മനുഷ്യന്റെ അകംപുറം കാഴ്‌ചയാണ്‌ ഈ കഥ അനുഭവിപ്പിക്കുന്നത്‌. ശ്യാമനൗനത്തിന്റെ പാട്ടുകാരനായ കഥയെഴുത്തുകാരന്റെ കാഴ്‌ചകളും നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ `അജ്ഞാതന്റെ വിളികള്‍' എന്ന പുസ്‌തകം ജീവിതത്തിലേക്കുള്ള പിന്‍വിളിയാണ്‌. മറുകാഴ്‌ചയിലേക്കുള്ള ഉണര്‍ത്തലും.

അജ്ഞാതന്റെ വിളികള്‍
റസാഖ്‌ കുറ്റിക്കകം
ലിഖിതം ബുക്‌സ്‌, കണ്ണൂര്‍
വില-40രൂപ