Saturday, March 27, 2010

ചോദ്യമില്ലാത്ത വായന

വായിക്കാന്‍ സമയമില്ലെന്നു പറയുന്നതു ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതുപോലെയാണെന്നു സ്റ്റാലിന്‍ പറഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കിയത്‌ ആലപ്പുഴയിലെ ഐക്യ ഭാരത വായനശാലയില്‍ നിന്നെടുത്ത ഒരു പുസ്‌തകത്തില്‍ നിന്നാണ്‌. ഒരുപാടു പാതകം ചെയ്യുന്നവര്‍ ചിലപ്പോള്‍ വിശുദ്ധമായ പരാമര്‍ശങ്ങള്‍ വിളിച്ചു പറയാറുണ്ട്‌.- കെ. പി. അപ്പന്‍ (കാറ്റും കഥകളും ജീവിതവും- മനോരമ വാര്‍ഷികം 2001). ആത്മാര്‍ത്ഥമായ വായനയില്‍ നിന്നാണ്‌ നമ്മുടെ മനസ്സില്‍ സംവാദ സാമര്‍ത്ഥ്യം രൂപപ്പെടുന്നത്‌. വിമര്‍ശകന്‍ ചരിത്രത്തിന്റെ മുന്നിലേക്ക്‌ കുതിക്കുന്നവനായിരിക്കണം. കെ. പി. അപ്പന്‍ ഓര്‍മ്മപ്പെടുത്തിയതും മറ്റൊന്നല്ല.

പത്തിമടക്കുന്ന വിമര്‍ശനം
സക്കറിയ വിമര്‍ശനങ്ങള്‍ പിന്‍വലിച്ച്‌ (മാതൃഭൂമി) സൗമ്യശീലനായി മാറുന്നു. കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും നല്ലകാര്യം. സക്കറിയയുടെ നിലപാടുകളോട്‌ എല്ലാവരും യോജിക്കുന്ന കാലം വരുന്നു. പല സന്ദര്‍ഭത്തിലും സക്കറിയ മറ്റുള്ളവരെ ഇണക്കിയും പിണക്കിയും നിര്‍ത്തിയിട്ടുണ്ട്‌. അതൊരു സക്കറിയാതന്ത്രം എന്നുവരെ വിശേഷിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഗായകന്‍ യേശുദാസിനെപ്പറ്റി 1984-ല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കാണ്‌ സക്കറിയ പശ്ചാത്തപിക്കുന്നത്‌. യേശുദാസിന്റെ ആലാപനശൈലിയും ഗാനങ്ങളും വിമര്‍ശനത്തിന്‌ വിധേയമാകുന്നതില്‍ എന്തെങ്കിലും പന്തികേടുണ്ടോ?

ഈടുറ്റ വിമര്‍ശനം കലാകാരനോടുള്ള അനാദരവല്ല; സര്‍ഗാത്മകമായ ഇടപെടലാണ്‌. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാകാരന്മാരില്‍ യേശുദാസും ഉള്‍പ്പെടാതിരിക്കില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചും ആലാപനശെലിയെപ്പറ്റിയും ആത്മാര്‍ത്ഥമായി പഠിച്ച്‌ വിമര്‍ശനം നടത്തിയവര്‍ക്ക്‌ സക്കറിയയുടെ അവസ്ഥ ഉണ്ടാവാനിടയില്ല. വിമര്‍ശനമായാലും അവബോധത്തിന്റെ അടിത്തറയില്‍ നിന്നാകുമ്പോള്‍ പശ്ചാത്തപിക്കേണ്ടിവരില്ല.

എഴുത്തിന്റെ പുതുമുദ്രകള്
‍മലയാളത്തിലെ പുതിയ എഴുത്തുകാര്‍ എവിടെ നില്‍ക്കുന്നു? വരമൊഴിയില്‍ തെളിയുന്ന സൗന്ദര്യശാസ്‌ത്രമെന്ത്‌? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ വായനയില്‍ തെളിയുന്നുണ്ട്‌. ആ വഴിയിലേക്ക്‌ നമ്മുടെ ശ്രദ്ധപതിപ്പിക്കുന്ന അഞ്ച്‌ പുസ്‌തകങ്ങളാണ്‌ ചുവടെ പരാമര്‍ശിക്കുന്നത്‌. ഹക്കീം വെളിയത്ത്‌, സി. കെ. സുജിത്ത്‌, മിനിബാബു, ഇയ്യ വളപട്ടണം, അപ്പുമുട്ടറ എന്നിവരുടെ കൃതികള്‍.

മദീനയുടെ മന്ദഹാസം
വര്‍ത്തമാനകാല ലോകം മനുഷ്യാവസ്ഥക്ക്‌ മുന്നില്‍ നിന്ദ്യവും ഹീനവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്‌ പ്രതിവിധിയെന്ത്‌? സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്വപ്‌നങ്ങള്‍ പൊലിപ്പിച്ചെടുത്ത്‌ സമകാലിക ഉത്‌കണ്‌ഠകളെ അതിജീവിക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കുന്ന എഴുത്തുകാരനാണ്‌ ഹക്കീം വെളിയത്ത്‌.

മദീനയുടെ മന്ദഹാസം എന്ന പുതിയ കാവ്യസമാഹാരത്തിലൂടെ ഹക്കീം ഭൗതിക പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ മാതൃകയായി നബിയുടെ ജീവിതഘട്ടങ്ങള്‍ വിവരിക്കുന്നു. ആത്മഭാഷണങ്ങളും കാരുണ്യദര്‍ശനങ്ങളും ഇഴചേര്‍ത്ത്‌ ഹക്കീം രചിച്ച കവിതകള്‍ സത്യവിശ്വാസിയുടെ ഉള്ളുരയാണ്‌. അത്‌ വിനയത്തിന്റെയും വണക്കത്തിന്റെയും ഭാഷയിലൂടെ മദീനയുടെ മന്ദഹാസം അടയാളപ്പെടുത്തുന്നു. ആമുഖം ഡോ. സുകുമാര്‍ അഴീക്കോട്‌.-(ആര്‍. എസ്‌. സി അബുദാബി, 40 രൂപ)

ലൈഫ്‌ലോങ്‌ വാലിഡിറ്റി
ഒടുവില്‍... അവള്‍ മുലപ്പാല്‍ വിറ്റ്‌ സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റി- സി. കെ. സുജിത്തിന്റെ മാതൃത്വം എന്ന കഥ. ഒറ്റവരിയില്‍ ആധുനികലോകത്തിന്റെ ഉള്ളുരുക്കം എഴുതിയിരിക്കുന്നു. ജീവിതത്തിന്റെ ദുരന്തചിത്രങ്ങളാണ്‌ കൊച്ചുകഥകളില്‍ സുജിത്ത്‌ വരച്ചിടുന്നത്‌. ആറ്റിക്കുറുക്കിയ വാക്കുകള്‍ കൊണ്ട്‌ വര്‍ത്തമാനകാലത്തിന്റെ ഇരുളിടങ്ങളാണ്‌ സുജിത്ത്‌ എഴുതിയത്‌. 54 കൊച്ചുകഥകളാണ്‌ ലൈഫ്‌ലോങ്‌ വാലിഡിറ്റിയിലുള്ളത്‌. ബാരക്ക്‌, സ്വയം തൊഴില്‍, ആധി, പെന്‍ഷന്‍, നന്ദി, ക്വട്ടേഷന്‍, റിയാലിറ്റിഷോ ഈ രീതിയിലുള്ള പ്രമേയങ്ങളില്‍ കഥയും നര്‍മ്മവും യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്‌ണതയും കണ്ടെടുക്കുന്ന എഴുത്തുവിദ്യ സുജിത്തിന്റെ രചനകളുടെ സവിശേഷതയാണ്‌. വീണ്ടും വീണ്ടും വായിക്കാവുന്ന കഥകള്‍. -(കൈരളി ബുക്‌സ്‌ കണ്ണൂര്‍, 40 രൂപ)

നഗരസന്ധ്യമിനിബാബുവിന്റെ 26 കവിതകള്‍. ലളിതവും സുതാര്യവുമായ ഭാഷയിലൂടെ സാമൂഹികജീവിത പ്രശ്‌നങ്ങളാണ്‌ മിനിബാബു പറയുന്നത്‌. കവിതയെക്കുറിച്ചും എഴുത്തിനെപ്പറ്റിയും വ്യക്തമായ ഒരു നിലപാട്‌ മിനിബാബുവിനുണ്ട്‌. ഒരു തുണ്ട്‌ കടലാസില്‍ വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതുന്നതല്ല കവിത. ആത്മാവിന്റെ നിലവിളിയായി കവിതയെ ചേര്‍ത്തുപിടിക്കുന്ന മനസ്സിന്റെ നിതാന്തസാന്നിദ്ധ്യം നഗരസന്ധ്യയിലുണ്ട്‌. വീട്ടില്‍ വിരിയുന്ന കവിത എന്ന്‌ അവതാരികയില്‍ പി. സോമനാഥന്‍ വിശേഷിപ്പിക്കുന്നു.-(ഭാഷാ ബുക്‌സ്‌ പേരാമ്പ്ര, 25 രൂപ)

കുറുക്കന്റെ കണ്ണുകള്
‍ഇയ്യ വളപട്ടണത്തിന്റെ പ്രഥമ കഥാസമാഹാരം. ഉറക്കത്തിനും ഉണര്‍വ്വിനും ഇടയിലെ തോന്നലുകളാണ്‌ ഈ കഥകളെ ചടുലമാക്കി നിര്‍ത്തുന്നത്‌. കാല്‍പ്പാദം കൊണ്ട്‌ ഭൂമി അളക്കുന്ന സര്‍ക്കസ്സുകാരനെ തൊട്ടുകൊണ്ടാണ്‌ പുസ്‌തകത്തിലെ ആദ്യ കഥ-(തിളങ്ങുന്ന നാട്ടിലെ...), അവസാനകഥയില്‍ (എഴുത്തുപുരയിലെ വിശേഷങ്ങള്‍) തൊണ്ടയില്‍ കുടുങ്ങിയ വാക്കുകളോടെ ദൂരെ നോക്കി അവര്‍ ഇരിക്കുന്നു എന്നൊരു ചിത്രവും. ജീവിതത്തിന്റെയും എഴുത്തിന്റെയും രണ്ടു ദൂരങ്ങളെ കോര്‍ത്തിണക്കുന്ന രേഖാഖണ്‌ഡമാണ്‌ ഇയ്യ വളപട്ടണത്തിന്റെ കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍നോട്ടം എന്ന കൃതി.-(കൈരളി ബുക്‌സ്‌, 40 രൂപ)

നമുക്കൊന്നു മിണ്ടാം
വേട്ടക്കാരുടെ മുന്നിലകപ്പെട്ട ഇരയുടെ സുഖമാണ്‌ എന്റേത്‌ -എന്നിങ്ങനെ ഇരയുടെ വേദനയാണ്‌ അപ്പുമുട്ടറയുടെ കവിതകളുടെ മുഖമൊഴി. നമുക്കൊന്നു മിണ്ടാം എന്ന സമാഹാരത്തില്‍ 34 കവിതകളുണ്ട്‌. മനസ്സിന്റെ ഹരിതകാന്തിയും സൗമ്യതയുടെ നീലാകാശവും വിതാനിച്ചു നില്‍ക്കുന്ന കാവ്യതട്ടകമാണ്‌ അപ്പുമുട്ടറയുടെ പുസ്‌തകം. അകംപുറം നിരീക്ഷണത്തിന്റെ കരുത്തും ആര്‍ദ്രതയും ഈ കവിയുടെ രചനകളിലുണ്ട്‌. അവതാരികയില്‍ ആശ്രമം വിജയന്‍: കവി തന്റെ ആത്മനൊമ്പരങ്ങളുടെ പരസഹസ്രം അഗ്നിശലാകകളെ അഷ്‌ടദിക്കുകളിലേക്കും എയ്‌തുവിടുന്ന സവ്യസാചിയാണ്‌. - ജീവിതാവബോധത്തിന്റെ ആഴത്തറകളില്‍ വേരൂന്നിയ കവിതകളുടെ നിറവ്‌.-(ചിദംബരം ബുക്‌സ്‌, 40 രൂപ)-നിബ്ബ്‌, ചന്ദ്രിക-28-03-2010

Saturday, March 20, 2010

മഞ്ഞക്കണ്ണട വെച്ചാല്‍

‍പ്രസംഗം നിലനില്‍ക്കില്ല എന്ന വാദം തെറ്റാണ്‌. വിവേകാനന്ദ സാഹിത്യം ഏറിയ പങ്കും പ്രസംഗങ്ങളല്ലേ. മാത്രമല്ല, എഴുതിയതെല്ലാം നിലനില്‍ക്കണമെന്നാണോ? ഞാന്‍ 3000ല്‍ പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. അവ എല്ലാം നിലനില്‍ക്കുകയില്ല.- (ഡോ. സുകുമാര്‍ അഴീക്കോട്‌, ഇന്ത്യാടുഡേ 2002). സാഹിത്യത്തിലെന്ന പോലെ സമൂഹത്തിലും ഉണ്ടാകുന്ന ചലനങ്ങളെ അഴീക്കോടിന്റെ പ്രസംഗവും എഴുത്തും നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്നു.

സര്‍ഗാത്മകമായ എഴുത്തിനും പ്രസംഗത്തിനും വേര്‍തിരിവുകളില്ലെന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ അഴീക്കോട്‌. എല്ലാ ഗണിതശാസ്‌ത്രജ്ഞരും രണ്ടു ലോകത്തില്‍ ജീവിക്കുന്നു-എന്ന്‌ പ്രശസ്‌ത ഗണിത ശാസ്‌ത്രജ്ഞന്‍ എസ്‌. കാപ്പന്‍ സൂചിപ്പിച്ചത്‌ ഓര്‍ക്കുക.

കാലത്തിന്റെ നേര്‍ക്കാഴ്‌ച
നാടോടുമ്പോള്‍ നടുവെ ഓടുക എന്നൊരു ചൊല്ലുണ്ട്‌. ഇതിന്‌ വിപരീതമായി ആരെങ്കിലും നടന്നാലോ, വ്യത്യസ്‌തനായി ചിന്തിച്ചാലോ? ഫലം വ്യക്തം; അയാള്‍ സമൂഹത്തില്‍ നിന്നും ബഹിഷ്‌കൃതനാകും. അങ്ങനെയുള്ളവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇത്തരമൊരു ജീവിതാന്തരീക്ഷത്തിലേക്കാണ്‌ അര്‍ഷാദ്‌ സംവിധാനം ചെയ്‌ത യെല്ലോഗ്ലാസ്സ്‌ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരെ നടത്തിക്കുന്നത്‌.

നാട്ടില്‍ കണ്ണുരോഗം പടര്‍ന്നു. മെഡിക്കല്‍ ഷോപ്പ്‌ ജീവനക്കാരന്‍ ദിനേശന്‍ മാത്രം രോഗകാരണം സംശയിക്കുന്നു. രോഗപ്രതിരോധത്തിന്‌ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച മഞ്ഞക്കണ്ണടയ്‌ക്കെതിരെ ശബ്‌ദിക്കുന്നു. ദിനേശന്‍ മാത്രം മഞ്ഞക്കണ്ണട ധരിക്കുന്നില്ല. അതിന്റെ പേരില്‍ ദിനേശന്‌ ജോലി നഷ്‌ടപ്പെടുന്നു. ദിനേശനെ ആളുകള്‍ സംശയത്തോടെ നോക്കാന്‍ തുടങ്ങി. അയാളെ ജനം കല്ലെറിയുന്നു. എല്ലാ പീഡനങ്ങളും നേരിട്ട ദിനേശന്‍ കുടുംബത്തില്‍ സാന്ത്വനം തേടുന്നു. പക്ഷേ, സ്‌നേഹത്തോടെ ഭാര്യയും അയാളെ ഉപദേശിക്കുന്നു.

അര്‍ഷാദിന്റെ യെല്ലോഗ്ലാസ്‌ എന്ന സിനിമയുടെ കഥ ഇത്രമാത്രം. തിരക്കഥാകൃത്തും സംവിധായകനും ഈ കഥാഘടനയിലൂന്നി ഓര്‍മ്മപ്പെടുത്തുന്നത്‌ കാലത്തിന്റെയും ജനങ്ങളുടെയും ഒഴുക്കാണ്‌. ഒഴുക്കിനെതിരെ നില്‍ക്കുന്നവന്‍ ക്രൂശിക്കപ്പെടും. യെല്ലോഗ്ലാസിലെ ദിനേശനും ഇരയായി. ദിനേശന്‍ നാട്ടുകാരുടെ നിരയിലേക്ക്‌ നീങ്ങിനില്‍ക്കുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു. പ്രതിരോധങ്ങളില്‍ തളരുന്നുണ്ടെങ്കിലും യെല്ലോഗ്ലാസിലെ ദിനേശന്മാരിലാണ്‌ സംവിധായകന്റെ പ്രതീക്ഷ.

ഈ ചിത്രം ഓര്‍മ്മയില്‍ നിര്‍ത്തുന്ന മറ്റൊരു കാര്യം- ദിനേശന്റെ സമ്പാദ്യം നാല്‌ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്‌. വര്‍ത്തമാനകാലത്ത്‌ നെഞ്ചുയര്‍ത്തി ഇങ്ങനെ പറയാന്‍ എത്ര പേര്‍ക്ക്‌ സാധിക്കും? വടകരയും പരിസരങ്ങളിലുമായി ചിത്രീകരിച്ച യെല്ലോഗ്ലാസ്‌ സാങ്കേതികതയിലും ആവിഷ്‌കരണത്തിലും മികച്ചു നില്‍ക്കുന്നു. ഹ്രസ്വ സിനിമകള്‍ക്ക്‌ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അര്‍ഷാദിന്റെ പുതിയ ചിത്രമാണ്‌ യെല്ലോഗ്ലാസ്‌.

മുഞ്ഞിനാടിന്റെ പച്ച
മനസ്സിന്റെ പ്രതിരൂപമാണ്‌ വാക്കുകള്‍. വാക്കുകള്‍ പിളരുമ്പോള്‍ എഴുത്തുകാരുടെ മന:സ്‌പന്ദനം വായനക്കാര്‍ തിരിച്ചറിയുന്നു. ഗ്രീഷ്‌മ സൂചിയായി മുറിഞ്ഞ മഷിത്തണ്ടു കൊണ്ട്‌ നമ്മുടെ അകം പൊള്ളിക്കുന്ന കവിതയാണ്‌ മുഞ്ഞിനാട്‌ പത്മകുമാറിന്റെ പച്ച (കലാകൗമുദി, 1802). ഗംഭീര പ്രസ്‌താവനകളോ, കടുംനിറത്തിലുള്ള വാക്കുകളോ ഈ കവിതയിലില്ല. പക്ഷേ, വായനക്കാരുടെ മനസ്സിലേക്ക്‌ ഒഴുകിപ്പരക്കാനുള്ള കരുത്ത്‌ പച്ചയിലുണ്ട്‌. മഴപ്പുസ്‌തകത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകുന്ന വിഷപ്പാമ്പിനെ കവി കാണാതിരിക്കുന്നില്ല. ഭൂതകാലം പൊള്ളിച്ച പാരിതോഷികവും പത്മകുമാര്‍ കണ്ടെടുക്കുന്നു. ഓര്‍മ്മകള്‍ നിലവിളിച്ച്‌ മരതകപ്പുറ്റിന്റെ ജപമായി മാറുന്ന പച്ച മുഞ്ഞിനാട്‌ അവസാനിപ്പിക്കുന്നതിങ്ങനെ:
അസ്ഥികളില്‍/പച്ചയുടെ അലങ്കാരങ്ങള്‍/പച്ച എന്നിലേക്കും ഞാന്‍ പച്ചയിലേക്കും/കണ്ണുരുട്ടിക്കളിച്ചു.- പ്രകൃതിപാഠത്തെ പ്രസ്ഥാനമുക്തമാക്കുന്ന എഴുത്തിന്റെ കാര്‍ക്കശ്യ നിലപാട്‌ പച്ചയിലുണ്ട്‌.

ആഗ്നസിന്റെ പ്രഭാതങ്ങള്
‍കാഴ്‌ചകളും ഓര്‍മ്മകളും കൊണ്ട്‌ നെയ്‌തെടുക്കുന്ന കഥകളാണ്‌ രാജന്‍ കരുവാരകുണ്ട്‌ പറയുന്നത്‌. രാഷ്‌ട്രീയവും പ്രകൃതിപാഠങ്ങളും സ്വത്വ പ്രതിസന്ധിയും എല്ലാം രാജന്റെ കഥകളില്‍ വിവിധമാനങ്ങളില്‍ കൂടുവയ്‌ക്കുന്നു. പല താളത്തിലും വര്‍ണ്ണത്തിലും അവ വായനക്കാരുടെ മനസ്സില്‍ തൊട്ടുരുമ്മി നില്‍ക്കും. ഭാവനയും യാഥാര്‍ത്ഥ്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥകള്‍. ആഗ്നസിന്റെ പ്രഭാതങ്ങള്‍ എന്ന സമാഹാരത്തില്‍ പതിമൂന്ന്‌ കഥകളുണ്ട്‌. മലയാളികള്‍ മറന്നുകൊണ്ടിരിക്കുന്ന തനിമയെ തിരികെ വിളിക്കുന്ന രചനകളാണിവ. കളിവീട്‌, ചുരക്കുന്നിലേക്കുള്ള കത്തുകള്‍, നിഴല്‍രൂപങ്ങള്‍, പഴയവീടുകള്‍, സര്‍പ്പം എന്നിങ്ങനെ ഈ കഥകളിലെല്ലാം സമത്വചിന്തയും ഗൃഹാന്തരീക്ഷവും പതിഞ്ഞുനില്‍ക്കുന്നു. ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന കഥകള്‍. ആമുഖത്തില്‍ സുബൈദ: സമാഹാരത്തിലെ മിക്ക കഥകളിലും പ്രമേയംപോലെ അവതരണവും ഭാഷയും വായനക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്‌.-(തുളുനാട്‌ പബ്ലിക്കേഷന്‍സ്‌, 50 രൂപ).

ഡേര്‍ട്‌ലെസ്‌ സ്റ്റെപ്‌സ്‌
ഫയിദ ടി. കെ. യുടെ പ്രഥമ ഇംഗ്ലീഷ്‌ കവിതാ സമാഹാരം. പ്രതീക്ഷയെ എതിരേല്‍ക്കാന്‍ കൊതിക്കുന്ന ഒരു മനസ്സിന്റെ നിതാന്ത സാന്നിധ്യം ഫയിദയുടെ കവിതകളിലുണ്ട്‌. പുറംലോകം കണ്ടുനിറയാനും വെളിച്ചത്തെ പുണരാന്‍ കൊതിക്കുകയും ചെയ്യുന്ന കൗതുകമാണ്‌ ഈ സമാഹാരത്തിലെ കവിതകളെ ആര്‍ദ്രവും ഹൃദ്യവുമാക്കുന്നത്‌. ടെണ്ടര്‍ ടച്ച്‌, എ വാക്ക്‌ ത്രൂ ദ ഹെവന്‍, ഓണ്‍ ദ ലൈന്‍ ഓഫ്‌ ലൈഫ്‌, വാല്യൂസ്‌, ക്രോ, മൈ ഫാമിലി എന്നിങ്ങനെ കവിതയുടെ നീരൊഴുക്ക്‌ പതിഞ്ഞുനില്‍ക്കുന്ന രചനകള്‍ കാഴ്‌ചയുടെയും കണ്ടെടുക്കലിന്റെയും ദീപ്‌തി അടയാളപ്പെടുത്തുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഫയിദ ഇംഗ്ലീഷില്‍ എഴുതി എന്നതില്‍ കവിഞ്ഞ്‌, സര്‍ഗ്ഗാത്മകതയുടെ ലാളിത്യം കൊണ്ട്‌ സമ്പന്നമാണ്‌ ഈ സമാഹാരം.-(ക്രസന്റ്‌ ഹൈസ്‌കൂള്‍ വാണിമേല്‍, 50 രൂപ)- നിബ്ബ്‌ ,ചന്ദ്രിക, 21-03-2010

Thursday, March 11, 2010

കാഴ്‌ചയുടെ പൂവിളി

ഒരു സ്വപ്‌നവും അതേ മിഴിവില്‍ സഫലീകരണം പ്രാപിക്കാറില്ല. ലൗകികത്തെ സംബന്ധിച്ചുള്ളവപോലും. പിന്നെയല്ലേ, അലൗകികതയുടെ ഛായ പുരണ്ട സ്വപ്‌നങ്ങള്‍! എങ്കിലും അവ സര്‍ഗ്ഗാത്മകതയുടെ അവിഭാജ്യാംശങ്ങളാണ്‌. അതു നമ്മെ ത്വരിപ്പിക്കുന്നു (ഹിമാലയ പ്രത്യക്ഷങ്ങള്‍- ആഷാമേനോന്‍, ഡിസി ബുക്‌സ്‌). നിറംപുരണ്ട ഇത്തരം സ്വപ്‌നങ്ങളാണ്‌ ഭാവിയെ വിതാനിക്കുന്നത്‌.

ചിത്ര പാഠങ്ങള്‍
ഒരു പെയിന്റിംഗ്‌ കണ്ടുനില്‍ക്കുമ്പോള്‍ അത്‌ നമ്മുടെ സംസ്‌കൃതിയിലെ നിരവധി ആവിഷ്‌ക്കാരങ്ങളെ ഓര്‍മ്മിപ്പിക്കും. ചരിത്രവും കാലഘട്ടവും നിറയുന്ന ഓര്‍മ്മകള്‍. ചിലപ്പോള്‍ ആ പെയിന്റിംഗ്‌ വര്‍ത്തമാനകാല രൂപമായി മാറാം. ഷിറിന്‍ റഫിയുടെ പെയിന്റിംഗിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ കാഴ്‌ചക്കാര്‍ അനുഭവിക്കുന്നത്‌ ജീവിതത്തിന്റെ മൂന്നുകാലങ്ങളാണ്‌. കഥയും കവിതയും ജീവിതവും ചേര്‍ന്നുനില്‍ക്കുന്ന ചിത്രപംക്തിയായി അവ മാറിക്കൊണ്ടിരിക്കുന്നു.വാമൊഴിയുടെയും വരമൊഴിയുടെയും ഘടനകള്‍ക്ക്‌ പലപ്പോഴും പ്രാപ്യമല്ലാത്ത രചനാ രീതിയാണ്‌ ഷിറിന്‍ തെരഞ്ഞെടുക്കുന്നത്‌.

കേരളീയ ചിത്രകലാ പാരമ്പര്യവും വൈദേശിക ചിത്രമെഴുത്തിന്റെ ശൈലികളും ഇഴചേരുന്ന ഒരു പ്രതലമാണ്‌ ഷിറിനിന്റെ പെയിന്റിംഗുകള്‍ അടയാളപ്പെടുത്തുന്നത്‌. സഞ്ചാരികളും അന്വേഷകരും, നക്ഷത്രങ്ങളും തുറന്നിട്ട വാതിലുകളും നിശ്ചലമായ തടാകവും എല്ലാം ഷിറിനിന്റെ ക്യാന്‍വാസുകളിലുണ്ട്‌.അതിരുകളില്ലാത്ത ഭാവനയുടെ തട്ടകത്തില്‍ ഇറങ്ങിനിന്ന്‌ ജീവിതമുഹൂര്‍ത്തങ്ങളെ നിരീക്ഷിക്കുമ്പോള്‍ തന്നെ വീക്ഷണങ്ങള്‍ക്ക്‌ പല മാനങ്ങള്‍ സാധ്യമാക്കുന്നു. പരിചിതത്വത്തെ അപരിചിതത്വമാക്കുന്ന പാത്തുമ്മയുടെ ആടും സൂക്ഷ്‌മലോകത്തിന്റെ വൈപുല്യം അവതരിപ്പിക്കുന്ന പ്രകൃതിയും ഈ ചിത്രകാരിയുടെ ബ്രഷിന്‍ തുമ്പില്‍ നിറയുന്നു.

നീലനിറത്തിലും വെളുപ്പിലും ആലേഖനം ചെയ്‌ത ചിത്രങ്ങള്‍ മനുഷ്യന്റെ അധികാരതൃഷ്‌ണയും മനുഷ്യരാശിയെക്കുറിച്ചുള്ള ചിന്തകളും ഉണര്‍ത്തുന്നു. സാംസ്‌കാരികവും പാരിസ്ഥിതികവുമായ വേരുകളെ സമകാലീന വര്‍ത്തമാനങ്ങള്‍ കൊണ്ട്‌ നിറയ്‌ക്കാനും ഷിറിന്‍ മടികാണിക്കുന്നില്ല. സ്‌ത്രീജീവിതമാണ്‌ ഷിറിനിന്റെ മുഖ്യവിഷയം. ഗ്രാമീണ ജീവിതത്തിന്റെ മുഖങ്ങളും സന്ദേഹങ്ങള്‍ പങ്കുവയ്‌ക്കുന്നവരും ഈ പെയിന്റിംഗുകളിലുണ്ട്‌. പ്രമേയത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നതില്‍ ഷിറിന്‍ റഫി ഉപയോഗിച്ച വര്‍ണ്ണസങ്കലനം ശ്രദ്ധേയമാണ്‌. ക്രിയാത്മമായൊരു ചിത്ര പാഠങ്ങള്‍ക്ക്‌ ഇടം നല്‍കുന്ന പെയ്‌ന്റിംഗുകള്‍.

സച്ചിദാനന്ദനും പദ്‌മദാസും
മലയാളകവിതയുടെ പുതിയ മുഖമെഴുത്തിലാണ്‌ സച്ചിദാനന്ദനും പദ്‌മദാസും ശ്രദ്ധകേന്ദ്രീകരിച്ചത്‌. സച്ചിദാനന്ദന്റെ അത്രയേ ഉള്ളൂ, പദ്‌മദാസിന്റെ മുണ്ട്‌ എന്നീ കവിതകള്‍ എഴുത്തിന്റെയും ജീവിതത്തിന്റെയും വ്യത്യസ്‌ത തലങ്ങള്‍ അടയാളപ്പെടുത്തുന്നു. കവിതയുടെ ജീവിതമാണ്‌ സച്ചിദാനന്ദന്‍ എഴുതിയത്‌. ഭാഷയില്‍ ഭാഷ സൃഷ്‌ടിച്ച്‌ കവിതയെ പടികടത്തുന്നു. കവിതയ്‌ക്കായി തുറന്നിട്ട വാതിലുകളാണ്‌ സച്ചിദാനന്ദന്‍ ഓര്‍മ്മപ്പെടുത്തുന്നത്‌:
ജീവന്‍ നാറുന്ന വാക്കുകള്‍ കൊണ്ട്‌/
ഞാന്‍ നടക്കുന്ന വഴി അടയാളപ്പെടുത്തുന്നു/
അത്രയേ ഉള്ളൂ.- എഴുത്തുകാരന്റെ സത്യവാങ്‌മൂലമാണിത്‌.

പദ്‌മദാസ്‌ മുണ്ട്‌ (കലാകൗമുദി 1801) എന്ന കവിതയില്‍ പറയുന്നത്‌ കര്‍ഷക ജീവിതത്തെപ്പറ്റിയാണ്‌. പാടത്തും ചെളിയിലും ഉഴുതുമറിഞ്ഞ അച്ഛന്റെ ജീവിതമാണ്‌ പദ്‌മദാസ്‌ എഴുതിയത്‌. ചെളിപ്പാടുകള്‍ വടുകെട്ടിയ അച്ഛന്റെ മുണ്ട്‌ വായനക്കാരന്റെ മുന്നില്‍ തൂക്കിയിടുന്നു. പിന്നീട്‌ അച്ഛനെ കോടിപുതപ്പിച്ച്‌ കിടത്തിയ ചിത്രമാണ്‌ കവി വരച്ചു ചേര്‍ത്തത്‌. കറപുരളാത്ത, ചെളിപ്പാടില്ലാത്ത, കീറാത്ത മുണ്ട്‌ അച്ഛന്‌ കിട്ടുന്നത്‌ നാളികേരം രണ്ടായിമുറിഞ്ഞ നിമിഷത്തിലാണ്‌:
ഒടുവില്‍, /
അച്ഛന്‌ കിട്ടുകതന്നെ ചെയ്‌തു/
കീറാത്ത, കറപുരളാത്ത പുതുമണമുള്ള/
ഉലയാത്തതൂവെള്ള കോടിമുണ്ട്‌.- കര്‍ഷകദുരിതം ശക്തമായി ആവിഷ്‌ക്കരിക്കുന്ന കവിത.

ഫീനിക്‌സ്‌ പക്ഷികള്
‍ഓരോ എഴുത്തുകാരനും മുന്‍തലമുറയെ തിരുത്തിക്കുറിക്കുന്നു. കഥപറച്ചിലിലും ഘടനയിലും മാറ്റത്തിന്റെ മുഴക്കം സൃഷ്‌ടിക്കുന്നു. എം, വി. കരുണന്‍ മാസ്റ്ററുടെ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന നോവലും പുതിയൊരു രീതിശാസ്‌ത്രത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌. മലയാളനോവലിന്റെ ശില്‌പഭദ്രത ചോദ്യം ചെയ്‌ത ചന്തുമേനോന്‍ മുതലുള്ള എഴുത്തുകാരോട്‌ ചങ്ങാത്തം കൂടുകയാണ്‌ കരുണന്‍ മാസ്റ്റര്‍.

കേളോത്തു ഗ്രാമത്തിന്റെ കഥയില്‍ രാജ്യത്തിന്റെ ഒരു ചരിത്രഖണ്‌ഡം ഇഴചേര്‍ത്താണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന കൃതി രചിച്ചത്‌. ഗ്രാമത്തിലെ അടിയാളജനതയുടെ ദുരിതവും അധികാരികളുടെ ക്രൂരതയും ഈ നോവലില്‍ വിവരിക്കുന്നു. വടക്കന്‍ കേരളത്തിന്റെ ഗ്രാമ്യ ഭാഷാപദങ്ങള്‍ നിര്‍ലോഭം ഉപയോഗപ്പെടുത്താന്‍ നോവലിസ്റ്റ്‌ കാണിച്ച ഔത്സുക്യം ശ്രദ്ധേയമാണ്‌. പലയിടങ്ങളിലും വ്യാസ ദീക്ഷിതമായ ഇടപെടല്‍ നടത്താനും കരുണന്‍ മാസ്റ്റര്‍ മറക്കുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചിലഘട്ടങ്ങളും ദേശീയപ്രസ്ഥാനവും ഈ നോവലിലുണ്ട്‌. അതിന്റെ പ്രതിഫലനങ്ങളും. ഏകനായക കേന്ദ്രീകൃതമായ കഥാഗതി ഈ പുസ്‌തകത്തിനില്ല. വലിയ ക്യാന്‍വാസില്‍ പറയാവുന്ന കഥ. കൊച്ചു കൊച്ചു വാക്കുകളിലും വാചകങ്ങളിലും ഒതുക്കിപ്പറയുന്നതില്‍ കരുണന്‍ മാസ്റ്ററുടെ വൈദഗ്‌ധ്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രാദേശികവും ചരിത്രപരവുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വായനക്കാരെ വ്യത്യസ്‌ത കാലഘട്ടങ്ങളുടെ ഉള്ളറകളിലേക്ക്‌ നടത്തിക്കുകയാണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍. അതിജീവനത്തിന്റെ ഒടുങ്ങാത്ത ആവേശം തന്നെ-(തണല്‍ ബുക്‌സ്‌ വടകര, 85രൂപ). നിബ്ബ്‌,ചന്ദ്രിക 14-03-2010

Thursday, March 04, 2010

മൗനത്തേക്കാള്‍ നിശബ്‌ദമായത്‌

നാം ഉത്തരം തേടുന്നില്ല. അംഗീകരിക്കുകയാണ്‌ ചെയ്യുന്നത്‌. അപ്പോള്‍ ജീവിതം കൂടുതല്‍ തീവ്രവും കൂടുതല്‍ ഉത്‌കൃഷ്‌ടവുമാകും. കാരണം നാം ഓരോ നിമിഷവും വയ്‌ക്കുന്ന ഓരോ ചുവടിനും വ്യക്തികള്‍പ്പുറം പോകുന്ന അര്‍ത്ഥതലമുണ്ടെന്ന്‌ നാം മനസ്സിലാക്കുന്നു. സ്ഥലകാലങ്ങളിലെവിടെയോ ഈ ചോദ്യത്തിന്‌ നിശ്ചയമായും ഉത്തരമുണ്ടെന്നും നാം ഇവിടെ ഉണ്ടായതിന്‌ ഒരു കാരണമുണ്ടെന്നും തിരിച്ചറിയുന്നു. നമ്മെ സംബന്ധിച്ചിടത്തോളം അത്‌ ധാരാളമാണ്‌.- (ബ്രിഡ -പൗലോ കൊയ്‌ലോ, ഡിസി ബുക്‌സ്‌).

പൗലോ കൊയ്‌ലോ എഴുതിയത്‌ മനുഷ്യജീവിതത്തെ പൊതിഞ്ഞു നില്‍ക്കുന്ന സമസ്യയാണ്‌. എഴുത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്‌ വായനയെ ഇങ്ങനെ ആഴങ്ങളിലേക്ക്‌ ഇറക്കിനിര്‍ത്തലാണ്‌. സംസ്‌കാരവും സര്‍ഗാത്മകതയും സമന്വയിക്കുന്ന മൗനത്തേക്കാള്‍ നിശബ്‌ദമായ (കടപ്പാട്‌ : കെ. പി. അപ്പന്‍) ഇടപെടലുകള്‍ ഓര്‍മ്മപ്പെടുത്തുന്നതും മറ്റൊന്നല്ല.

ഗിരീഷ്‌ പുത്തഞ്ചേരി
ഗിരീഷിന്‌ പാട്ടും പാട്ടെഴുത്തും ഉന്മാദമായിരുന്നു. ആത്മാര്‍പ്പണം. വാക്കുകളെ നക്ഷത്രങ്ങളെപ്പോലെ ഗിരീഷ്‌ സ്‌നേഹിച്ചിരുന്നു. ഗിരീഷിന്റെ മനസ്സില്‍ വാക്കുകള്‍ പൂത്ത്‌, മൊട്ടുകളായി വിരിഞ്ഞ്‌ ഫലങ്ങളായി മാറിക്കൊണ്ടിരുന്നു. വിരാമമില്ലാതെ. ഗംഗാപ്രവാഹമായി. പല രാവറുതിയിലും ഗിരീഷിന്റെ മനസ്സിലും കണ്ണിലും സൂര്യകിരീടങ്ങള്‍ വീണുടഞ്ഞു. ശബ്‌ദതാരാവലിയാണ്‌ എന്റെ നിധി എന്ന്‌ അഭിമാനിച്ച ഗാനരചയിതാവായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി.

ഭാഷാവബോധമാണ്‌ ഈ എഴുത്തുകാരന്റെ കരുത്ത്‌. പാട്ടെഴുതുന്ന ഗിരീഷിനു മുമ്പില്‍ കവിതയും തിരക്കഥയും പതുങ്ങിനിന്നുകൊണ്ടിരുന്നു. അവ മുന്നിലേക്ക്‌ വന്ന സന്ദര്‍ഭങ്ങളിലെല്ലാം മലയാളത്തിന്‌ കനപ്പെട്ട കവിതയും തിരക്കഥയും ലഭിച്ചിട്ടുണ്ട്‌. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സജ്ജമായ ജന്മമായിരുന്നു ഗിരീഷിന്റേത്‌.ഗുരുനാഥന്മാരെയും സഹപ്രവര്‍ത്തകരെയും സ്‌നേഹിതരെയും ഒരുപോലെ ഗിരീഷ്‌നെഞ്ചേറ്റിയിരുന്നു. കടലുപോലെ സ്‌നേഹം നിറഞ്ഞ മനസ്സില്‍ ചിലപ്പോള്‍ പിണക്കത്തിന്റെ കാര്‍മേഘം ഒളിച്ചുകളിക്കാറുണ്ട്‌. അങ്ങനെയൊരു സംഭവം- വടക്കുംനാഥന്റെ തിരക്കഥ പുസ്‌തകമാക്കാന്‍ കോഴിക്കോട്ടെ ഒരു പ്രസാധക സുഹൃത്ത്‌ ഗിരീഷിനോട്‌ ചോദിക്കാന്‍ ആവശ്യപ്പെട്ടു. കാര്യം ഞാന്‍ സൂചിപ്പിച്ചു. പ്രസാധകര്‍ക്കിടയിലെ ക്ലിക്കുകളില്‍ അകപ്പെട്ടത്‌ അറിഞ്ഞുകൊണ്ടായിരുന്നില്ല.

എന്റെ നിരപരാധിത്വം ഗിരീഷിനോടും തിരക്കഥ പുസ്‌തകമാക്കിയ സ്‌നേഹിതനോടും തുറന്നുപറഞ്ഞപ്പോള്‍ ആ പിണക്കം മാറിക്കിട്ടി. ഒരു സൗഹൃദം നഷ്‌ടപ്പെടുമ്പോള്‍ ജന്മസുകൃതമാണ്‌ നഷ്‌ടമാകുക- ഗിരീഷ്‌ പുത്തഞ്ചേരി ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരുന്നു. അനുഭവങ്ങളുടെ പാഠപുസ്‌തകമായി മനസ്സില്‍ നിറയുന്ന വാക്കുകള്‍.

പുതിയ കവിത
ഇടിക്കാലൂരി പനമ്പട്ടടി/
കേരളത്തില്‍ പ്രവേശിച്ച ശേഷം/
എന്തു സംഭവിച്ചു?- (ഇടിക്കാലൂരി പനമ്പട്ടടി, മാതൃഭൂമി മാര്‍ച്ച്‌7) പി. എന്‍. ഗോപീകൃഷ്‌ണന്റെ കവിത. കേരളത്തില്‍ എന്തു സംഭവിച്ചു ഇതാണ്‌ ചോദ്യം. ഉത്തരം കണ്ടെത്താന്‍ കേരളചരിത്രവും ലോകചരിത്രവും കയറിയിറങ്ങുകയാണ്‌ കവി. സംശയങ്ങള്‍ നിരവധി ബാക്കിനിര്‍ത്തി ഗോപീകൃഷ്‌ണന്‍ മാറിനില്‍ക്കുന്നതിങ്ങനെ:
ചുണ്ടില്‍ തണുത്തുരുണ്ടു പതിഞ്ഞ/
ഒരു നാമജപം.- ആധുനിക മനുഷ്യന്റെ ഗതിവിഗതികളും ബോധാബോധങ്ങളും ഇഴചേര്‍ക്കുന്ന രചന. ഈ പരീക്ഷണക്കുറിപ്പില്‍ കവിയും കവിതയുമുണ്ട്‌.

കുരുടന്‍ മൂങ്ങ
കേരളത്തിന്റെ സമീപകാല സാമൂഹികാവസ്ഥയാണ്‌ കുരുടന്‍ മൂങ്ങയുടെ രംഗഭാഷ. പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കുരുടന്‍ മൂങ്ങ ഏക കഥാപാത്ര കേന്ദ്രീകൃതമാണ്‌. കുന്നുംപുരയ്‌ക്കല്‍ മുകുന്ദന്‍ മാഷ്‌. അദ്ദേഹത്തിന്റെ മകള്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ടു. എട്ടുവയസ്സുകാരിയുടെ മരണവും നിയമനടപടികളും മുകുന്ദന്‍ മാഷുടെ ജീവിതം ദുരന്തഭൂമികയാക്കി. മകളെ കൊലചെയ്‌ത ചെറുപ്പക്കാരന്‍ കോടതി ശിക്ഷയില്‍ നിന്നും സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുന്നു. പക്ഷേ, മുകുന്ദന്‍ മാഷുടെ കോടതി അയാള്‍ക്ക്‌ വധശിക്ഷ നടപ്പാക്കി. എന്നാല്‍ മുകുന്ദന്‍ മാഷക്ക്‌ കൊലക്കുറ്റത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു സംശയത്തിന്റെ ആനുകൂല്യവും കിട്ടുന്നില്ല. മാഷക്ക്‌ മരണശിക്ഷ തന്നെ ലഭിച്ചു.

മുകുന്ദന്‍ മാഷുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ ഈ നാടകം. മുകുന്ദന്‍ മാഷുടെ ആത്മഗതത്തിലൂടെ ചുരുള്‍ നിവരുന്ന കഥ. നീതിന്യായം പാവപ്പെട്ടവര്‍ക്ക്‌ അപ്രാപ്യമാകുന്ന വ്യവസ്ഥിതിക്കുനേരെയാണ്‌ കുരുടന്‍ മൂങ്ങ പ്രേക്ഷകരെ നടത്തിക്കുന്നത്‌. ദൈവം കഴിഞ്ഞാല്‍ പാവപ്പെട്ടവന്‌ നീതി ധര്‍മ്മങ്ങള്‍ ലഭിക്കുന്നത്‌ കോടതിയിലാണ്‌. അവിടെ തകിടം മറിഞ്ഞാല്‍ പാവപ്പെട്ടവരുടെ വിശ്വാസം തകരും. കുരുടന്‍ മൂങ്ങ എന്ന ഏകാങ്കം ഉന്നയിക്കുന്ന ചോദ്യവുമിതാണ്‌.കാലഘട്ടത്തിന്റെ ശബ്‌ദമാണ്‌ ഈ നാടകം കേള്‍പ്പിക്കുന്നത്‌. ഏതൊരു ശൂന്യതയിലും ഒരു കൊടുങ്കാറ്റ്‌ ഒളിച്ചിരിപ്പുണ്ടെന്ന്‌ ഗായത്രിയുടെ കുരുടന്‍ മൂങ്ങ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ചലച്ചിത്ര നടന്‍ ശിവജി ഗുരുവായൂരാണ്‌ മുകുന്ദന്‍ മാഷായി അരങ്ങില്‍ ജീവിക്കുന്നത്‌. ശിവജിയുടെ ശരീരഭാഷയിലും നടനവൈഭവത്തിലും ഉള്ളെരിയുന്ന കുന്നുംപുരയ്‌ക്കല്‍ മുകുന്ദന്‍ മാഷുടെ ഭാവഭേദങ്ങള്‍ അവിസ്‌മരണീയമാകുന്നു. വര്‍ണ്ണങ്ങളുടെയും വരയുടെയും ലോകത്ത്‌ അല്‍ഭുതങ്ങള്‍ വിതാനിക്കുന്ന ഗായത്രി നാടകത്തിലും പുതിയൊരു ദിശാസൂചികയാണ്‌ കുരുടന്‍ മൂങ്ങയിലൂടെ അടയാളപ്പെടുത്തുന്നത്‌.

ചില കളിനിയോഗങ്ങള്
‍ചില തരം ഓര്‍മ്മകളുണ്ട്‌. എത്ര തല്ലിക്കെടുത്തിയാലും മനസ്സിന്റെ നിഗൂഢമായൊരു കോണിലിരുന്ന്‌ പിന്നെയും ഒരു തീക്കണ്ണായി ജ്വലിക്കും- ചില കളിനിയോഗങ്ങളുടെ ഉള്ളറയിലേക്കുള്ള മുഖമൊഴിയാണിത്‌. ഓര്‍മ്മകളും യാഥാര്‍ത്ഥ്യങ്ങളും കൊണ്ട്‌ പൂത്തുനില്‍ക്കുന്ന കുറെ മനസ്സുകള്‍ തുറന്നിടുകയാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ പുതിയ നോവല്‍. ഒരു ഏറനാടന്‍ ഗ്രാമത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന പുസ്‌തകം. ശ്രീധരന്‍, സൈതാലി എന്നീ സുഹൃത്തുക്കളിലൂടെയും വാസുവിന്റെയും ജീവിതവൃത്താന്തത്തിലൂന്നിയാണ്‌ റഹ്‌മാന്‍ കിടങ്ങയം കഥ പറയുന്നത്‌. കൗമാരത്തിലേക്ക്‌ കാലൂന്ന വാസുവിന്റെയും രാമന്‍ കുട്ടിയുടെയും കാഴ്‌ചയിലൂടെ വികസിക്കുന്ന കഥാഘടനയില്‍ സൗദാമിനി, ആയിശ, ജാനു എന്നിങ്ങനെ നിരവധിപേരുണ്ട്‌. അവരുടെ ജീവിതവുമുണ്ട്‌. മലയാള നോവലില്‍ ഗ്രാമത്തിന്റെ തളിര്‍പ്പ്‌ വീണ്ടും അനുഭവപ്പെടുത്തുന്ന കൃതിയാണ്‌ ചില കളിനിയോഗങ്ങള്‍. പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളുമെല്ലാം വേര്‍പിരിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇതില്‍ ഇഴചേര്‍ന്ന്‌ കിടക്കുന്നു- അവതാരികയില്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍-(തുളുനാട്‌ പബ്ലിക്കേഷന്‍സ്‌, 40 രൂപ).-നിബ്ബ്‌, ചന്ദ്രിക 07-03-2010.