Saturday, May 30, 2009
വായന
കാലഘട്ടത്തിലേക്കും ജീവിതത്തിലേക്കുമുള്ള ക്യാമറയുടെ ഇടപെടലാണ് സിനിമ. സൂക്ഷ്മതയോടെ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങള്‍ പകര്‍ത്തെഴുതുന്ന ചലച്ചിത്രം പ്രേക്ഷക മനസ്സില്‍ അവബോധത്തിന്റെയും പാരസ്പര്യത്തിന്റെയും അടയാളമായി പതിഞ്ഞുനില്‍ക്കും. മധു കൈതപ്രത്തിന്റെ `ഏകാന്തം' എന്ന സിനിമയും തിരശ്ശീലയില്‍ എഴുതിച്ചേര്‍ത്തത് മറ്റൊന്നല്ല. അകംനോവിന്റെ ആഴക്കാഴ്ചകള്‍ മലയാളത്തില്‍ സംഭവിക്കുന്നത് വല്ലപ്പോഴുമാണ്. ആക്രിസിനിമകളും ക്വൊട്ട്വേഷന്‍ ചിത്രങ്ങളും ഉഴുതുമറിക്കുന്ന മലയാളത്തില്‍ മനുഷ്യപ്പറ്റിന്റെ ശീതളസ്പര്‍ശം വരദാനംപോലെയാണ് വന്നുനിറയുന്നത്. ആ നിരയിലൊന്നാണ് `ഏകാന്തം'. കാഴ്ചയില്‍ തങ്ങിനില്ക്കുന്ന ഫ്രെയിമുകളും തിയേറ്ററില്‍ നിന്നും കൂടെപ്പോരുന്ന കഥാപാത്രങ്ങളും ഓര്‍മ്മയില്‍ പതിയുന്ന സംഭാഷണങ്ങളും കൊണ്ട് സമ്പന്നമായ ഏകാന്തം സംവിധായകന്റെ ചിത്രമെന്നപോലെ തിരക്കഥാകൃത്തിന്റെയും ജിവിതമെഴുത്താണ്. ആലങ്കോട് ലീലാകൃഷ്ണന് രചിച്ച `ഏകാന്തം' ദൃശ്യപഥത്തിലും വായനയിലും അനുഭവപ്പെടുത്തുന്നതും കണ്ടെടുക്കുന്നതിന്റെയും അവതരണത്തിന്റെയും കലയാണ്; കലോപാസനയാണ്.
ഒറ്റപ്പെടലിന്റെ പാഠപുസ്തകമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ `ഏകാന്തം'എന്ന തിരക്കഥ. ബന്ധങ്ങളുടെ വേര്‍പ്പാടില്‍ മനസ്സുനീറുന്ന കുറെ മനുഷ്യരാണ് ഏകാന്തത്തിന്റെ തിരഭാഷയിലുള്ളത്. അവര്‍ ഓരോരുത്തരും അനുഭവിക്കുന്ന ജീവിതാവസ്ഥ വ്യത്യസ്തമാണ്. എങ്കിലും അവരെല്ലാം പങ്കുപറ്റുന്ന നൊമ്പരങ്ങള്‍ ഒന്നുതന്നെയാണ്. ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാതെ ഒറ്റപ്പെട്ടുപോകുമ്പോള്‍ പലരും പകച്ചുപോകുന്നു. സ്നേഹത്തിന്റെ പച്ചപ്പിലൂടെ അതിജീവനം കൊതിക്കുന്നവരുമുണ്ട്. ഏകാന്തത, വാര്‍ദ്ധക്യം, രോഗം തുടങ്ങിയ മനുഷ്യാവസ്ഥകളില്‍ ആരും ആഗ്രഹിച്ചുപോകുന്ന നിരുപാധിക സ്നേഹമാണ് `ഏകാന്ത'ത്തിന് അടിസ്ഥാനധാരയായി സ്വീകരിച്ചത്.``നീ പോയാല്‍ എനിക്കു പിന്നെ ആരാടോ ഉള്ളത്''?-(സീന്‍-2) എന്നിങ്ങനെ ഏകാന്തത്തിലെ കേന്ദ്രകഥാപാത്രമായ കെ. പി. എ. മേനോന് (തിലകന്) ചോദിക്കുന്നുണ്ട്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കൊടുവില്‍ ജാതകം ഒഴുക്കുന്ന മേനോന്റെ ഓര്‍മ്മയുടെ നിറവിലാണ് ബന്ധങ്ങളുടെ അകവരമ്പിലൂടെ അയാള്‍ നടന്നുപോകുന്നത്. കെ. പി. എ. മേനോന് നഷ്ടപ്പെടുന്നത് ഭാര്യയും രാവുണ്ണി മേനോനു(മുരളി)മാണ്. രണ്ടുപേരും വിടവാങ്ങിയത് മരണത്തിലേക്കും. പിന്നെയും ജീവിതം താങ്ങി നടക്കുന്ന മേനോന് ചിത്രാന്ത്യത്തില്‍ വിജനതയിലേക്ക് നോക്കിനില്ക്കുന്നു. ഒരുതരത്തിലുള്ള അലിഞ്ഞുചേരല്‍.ഏകാന്തത്തിലെ എല്ലാ കഥാപാത്രങ്ങളും മനംപൊള്ളുന്ന പാതയിലൂടെ നടന്നുപോകുന്നവരാണ്. അവര്‍ സ്നേഹം കൊതിക്കുന്നു. സാന്ത്വനത്തിന്റെ വിരല്‍സ്പര്‍ശം ആഗ്രഹിക്കുന്നു. വേഗതയോടൊപ്പം കുതിക്കാന്‍ വിധിക്കപ്പെട്ട ലോകത്ത് ഒറ്റപ്പെടുന്നവരുടെ മുറിപ്പാടുകള്‍ ആരാണ് തിരിച്ചറിയുന്നത്? അവരുടെ ഹൃദയവേപഥുകളിലേക്കാണ് ഏകാന്തത്തിന്റെ തിരക്കഥാകാരന് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എഴുത്തിന്റെയും ദൃശ്യത്തിന്റെയും പാകപ്പെടുത്തലാണ് തിരക്കഥയുടെ മേന്മകളിലൊന്ന്. സാഹിത്യവും സിനിമയും ഇഴുകിച്ചേരുന്നതിന്റെ മനോഹാരിതയും ആത്മസ്പര്‍ശവും ഏകാന്തത്തിലുണ്ട്.
കോട്ടേപാടത്ത് പയ്യാനക്കല്‍ തറവാടും ഗ്രാമവും ഉള്ളുരുക്കം പേറുന്നവരുടെ കഥാഭൂമികയാവുന്നു. തറവാട്ടിലെത്തുന്നവരും അകന്നുപോകുന്നവരും. എല്ലാവരും ദൂരത്തേക്ക് മാറിപ്പോവുന്ന ജീവിതത്തിലൂന്നി രാവുണ്ണി മേനോന് പറയുന്നന്നു: ``സുഖം. ഭാര്യപോയി. മക്കളും അടുത്തില്ല. സുഖം...പരമസുഖം....? (സീന്‍-11). വാര്‍ദ്ധക്യത്തിന്റെ വേവലാതി ഏകാന്തത്തിന്റെ സീനുകളില്‍ ഇരമ്പം തീര്‍ക്കുന്നു. മക്കള്‍ അകലങ്ങളില്‍ ജോലിത്തിരക്കുകളില്‍ മുങ്ങിനില്ക്കുന്നു. വീട്ടില്‍ വിങ്ങുന്ന മനസ്സുകള്‍ നോക്കെത്താദൂരത്ത് കണ്ണുകളര്‍പ്പിച്ചു കഴിയുന്നു. വര്‍ത്തമാന ജീവിത്തത്തിന്റെ വിഷമവൃത്തത്തില്‍ നിന്നും മലയാളിക്കും വേറിട്ടുനില്‍പ്പില്ല. കരുണം, തനിയെ, ഏകാന്തം എന്നിവ പറയുന്നത് ഈയൊരു യാഥാര്‍ത്ഥ്യമാണ്. പുതിയകാലത്തിന്റെ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ സാധിക്കാത്ത ജീവിതാവസ്ഥയാണ്. അത് ആലങ്കോട് ലീലാകൃഷ്ണന് ഭംഗിയായി `ഏകാന്ത' ത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. തിലകനും മധുകൈതപ്രത്തിനും ദേശീയ പുരസ്കാരം നേടിക്കൊടുത്ത `ഏകാന്തം'മലയാളത്തിലെ തിരക്കഥാകൃതികളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകങ്ങളിലൊന്നാണ്.
-ചന്ദ്രിക വാരാന്തപ്പതിപ്പ്
ഏകാന്തം
ആലങ്കോട് ലീലാകൃഷ്ണന്
ഡിസി ബുക്സ്വില- 55 രൂപ
Friday, May 22, 2009
കാലാതീത സ്വരം
അപൂര്‍വ്വതകളുടെ പേജുകളാണ് മൈക്കിള്‍ ജാക്സണിന്റെ ജീവിതപുസ്തകം. സംഗീതത്തിന്റെ വിസ്മയലോകത്തില്‍ മറ്റൊരാള്‍ക്കും തുഴഞ്ഞെത്താന്‍ സാധിക്കാത്ത ദൂരത്തില്‍ ചെറുപ്രായത്തില്‍ തന്നെ ജാക്സണ് നിസ്പ്രയാസം എത്തിച്ചേര്‍ന്നു. പോപ്പ് സംഗീതത്തിന്റെ ചരിത്രത്തില്‍ ജാക്സണ് ഉഴുതുമറിച്ച ആലാപനശൈലി ലോകവേദികളില്‍ അദ്ദേഹത്തിന് നേടിക്കൊടുത്തത് അല്‍ഭുതങ്ങളുടെ ജന്മമാണ്.
പരമ്പരാഗത സ്വരപ്രപഞ്ചം ജാക്സണിന്റെ ശബ്ദത്തില്‍ വിസ്ഫോടനം തീര്‍ത്തു. ദേശവും ഭാഷയും അതിവര്‍ത്തിച്ച് ലോകത്തെമ്പാടും ജാക്സണ് ആരാധകവൃന്ദം രൂപപ്പെടുകയായിരുന്നു. നദിപോലെ ഒഴുകിപ്പരക്കാന്‍ തുടങ്ങിയ ജാക്സണ് സംഗീതം യുവമനസ്സുകളെ മാത്രമല്ല, സംഗീതത്തില്‍ മാറ്റം കൊതിക്കുന്നവരെ ആകര്‍ഷിച്ചു. പാശ്ചാത്യ സംഗീതം എന്നു കേള്‍ക്കുമ്പോള്‍ മൈക്കിള്‍ ജാക്സണിന്റെ പോപ്പ് ഗീതമെന്ന് വിശ്വസിക്കാന്‍ മാത്രം സംഗീതത്തെ മനുഷ്യമനസ്സുകളില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ ജാക്സണ് സാധിച്ചു. ആട്ടവും പാട്ടും ഇഴചേര്‍ത്തെടുത്ത ജാക്സണ്‍രീതി ലോകത്തെ കീഴടക്കി.
ശബ്ദഘോഷങ്ങളുടെ പ്രവാഹത്തിനിടയിലും സംഗീതത്തിന്റെ ആത്മസ്പര്‍ശം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ജാകസണിന്റെ ലോകപ്രശസ്തിക്ക് അടിസ്ഥാനവും മറ്റൊന്നല്ല.അമേരിക്കയിലെ ഗരി ഇന്‍ഡിയാനയില്‍ 1958-ല്‍ ജനിച്ച മൈക്കിള്‍ ജാക്സണ് പന്ത്രാണ്ടമത്തെ വയസ്സിലാണ് സംഗീതത്തില്‍ ഇതിഹാസം തീര്‍ക്കാന്‍ തുടങ്ങിയത്. പിന്നീട് ജാക്സണിന്റെ ഓരോ ചുവടുവെയ്പ്പുകളും താളം പിഴച്ചില്ല. പാശ്ചാത്യ- പൗരസ്ത്യ സംഗീതം ജാക്സണിന്റെ നാദസാഗരത്തിന് നിരവധി പോരായ്മകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും, പോപ്പ് സംഗീതത്തിന്റെ തെളിനീരൊഴുക്ക് അദ്ദേഹത്തെ പിന്തുടര്ന്നു. ജാക്സണ് എന്ന പേരു കേള്‍ക്കുമ്പോള്‍ ആസ്വാദകരുടെ കടലിരമ്പത്തിന് കണ്‍നേര്‍ക്കുകയായിരുന്നു ലോകം. കേള്‍വിയുടെ കലയായി പോപ്പ് ഗാനം വഴിമാറി.
വോക്കലും മള്‍ട്ടിപ്പിളും ഉപോയഗിച്ച ജാക്സണിന്റെ ദ്രുതതാളം, പാശ്ചാത്യലോകത്ത് ജാസിന്റെയും ഡ്രമ്മിന്റെയും വിതാനത്തില്‍ വേറിട്ടൊരു കേള്‍വിയായി. സംഗീതം കാഴ്ചയുടെ കലയാണെന്ന് അദ്ദേഹം ആസ്വാദകഹൃദയങ്ങളില്‍ എഴുതിച്ചേര്‍ത്തു. അമേരിക്കയിലും ഇതര രാജ്യങ്ങളിലും ജാകസണ് ഫാന്സുകള് വളര്‍ന്നുകൊണ്ടിരുന്നു. പോപ്പ് സംഗീതത്തിന്റെ അലയടികളില്‍ ജീവിതപുസ്തകത്തിന്റെ പേജുകള്‍ ജാക്സണ് പോലും അറിയാതെ മാറിമറിഞ്ഞുകൊണ്ടിരുന്നു.പ്രശസ്തിക്കൊപ്പം ജാക്സണ് വിവാദങ്ങളുടെ കൂട്ടുകാരുനുമായിത്തീര്‍ന്നു. ജാക്സണിന്റെ പേരില്‍ സ്വന്തംനാട്ടിലും മറുനാടുകളിലും നിരവധി പരാതികളും ചൂടന്‍ വാര്‍ത്തകളും നിറഞ്ഞു. അപ്പോഴും ജാക്സണ് എന്ന ഗായകന് സംഗീതത്തിന്റെയും നൃത്തത്തിന്റെയും അഭിനയത്തിന്റെയും വിശാലതകളില്‍ വിരാജിച്ചു. സംഗീതം ഉപസാനയായി സ്വീകരിച്ച ജാക്സണിന്റെ മനസ്സില്‍ വിള്ളല്‍ തീര്‍ക്കാന്‍ ആരോപണങ്ങള്‍ക്ക് സാധിച്ചില്ല.
സംഗീതത്തിന്റെ സര്‍വ്വ സ്വഭാവങ്ങളും അന്നത്തെ സംഗീതജ്ഞരില്‍ നിന്നും മനസ്സിലാക്കിയ അപൂര്‍വ്വ പ്രതിഭാശാലിയായിരുന്നു ഈ പോപ്പ് ഗായകന്. ജീവിതം മുഴുവനും സംഗീതത്തിനായി നീക്കിവച്ച്, താളനിബദ്ധമായ ചലനക്രമത്തിലും ആവിഷ്കരണവൈഭവത്തിലും അസാമാന്യപാടവം പ്രദര്‍ശിപ്പിച്ചു. പോപ്പ് സംഗീതത്തിന്റെ വേദിയില്‍ ജാക്സണ് നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു മാന്ത്രികനാണെന്നേ തോന്നൂ. പക്ഷേ, അദ്ദേഹം മാസ്മരശബ്ദം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ചു.`സംഗീതത്തിനു പ്രായമില്ല. ഏതു വെല്ലുവിളിയും അതിജീവിക്കാനുള്ള കരുത്ത് അതിനുണ്ട്'- എന്നിങ്ങനെ പണ്ഡിറ്റ് ജസ് രാജ് പറഞ്ഞുവെച്ചിട്ടുണ്ട്.
മൈക്കിള്‍ ജാക്സണിന്റെ സംഗീതവഴികളും അതിജീവനത്തിന്റെ രസതന്ത്രമായിരുന്നു. ഗായകന്, കംപോസര്‍, അഭിനേതാവ്, നര്ത്തകന്, റെക്കോര്‍ഡ് പ്രൊഡ്യൂസര്‍, വ്യവസായി, ഗാനരചയിതാവ് തുടങ്ങി വിവിധ തുറകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാക്സണ് പന്ത്രണ്ടാമത്തെ വയസ്സില്‍ ആലാപനത്തിന്റെ ബഹുവിധ വിതാനങ്ങളിലൂടെ സംഗീത ലോകത്ത് ചടുല നൃത്തത്തിന്റെയും കിടിലന്‍ ആലാപനത്തിന്റെയും രാജാവായിത്തീര്‍ന്നു. 1972-ല്‍ ഗോ ടു ബി ദേര്‍, ബെന്‍ എന്നീ ആല്‍ബങ്ങള്‍ പുറത്തിറക്കി. 1973-ല്‍ മ്യൂസിക് ആന്റ് മീ, '75-ല്‍ ഫോര്‍യെവര്‍ മൈക്കിള്‍, 79-ല്‍ ഓഫ് വാള്, 82-ല്‍ ത്രില്ലര്‍, '87-ല്‍ ബാഡ്, '91-ല്‍ ഡൈയിംജറസ് മുതലായ പുറത്തിറങ്ങിയതോടെ ഗാനലോകത്തിന്റെ ശ്രദ്ധ ജാക്സണിലേക്ക് മാത്രമായി. ആലാപനത്തിലും അഭിനയത്തിലും പുതുവസന്തം തീര്‍ത്ത ജാക്സണ് ഹോളിവുഡിനോടൊപ്പം ഇതര ഭാഷകളിലും തരംഗമായി.
2001-ല്‍ ഇന്‍വിസിബ്ള്‍ എന്ന ആല്‍ബം അല്പം പരാജയം നേരിട്ടെങ്കിലും തുടര്‍ന്നും ജാക്സണിന്റെ കരിയറില്‍ വിജയത്തിന്റെയും പിന്നാക്കത്തിന്റെയും രേഖാചിത്രം തെളിഞ്ഞു. ഏത് വീഴ്ചയില്‍ നിന്നും ഉയിര്ത്തെഴുന്നേല്ക്കാന് ഈ സംഗീതനിര്‍ത്ധരിക്ക് സാധിച്ചു. ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഈ സംഗീത ജീനിയസ് ലോകോത്തരമായ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ഒഴുകിനടന്ന ഈ സംഗീതചക്രവര്‍ത്തി ഒട്ടേറെ രോഗങ്ങള്‍ക്ക് അടിപ്പെട്ടു. യൗവ്വനം ആഘോഷിച്ച ജാക്സണ് രോഗാതുരമായ കാലത്ത് ജീവിതത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ചും വിശ്വസാപ്രമാണങ്ങളുടെ ധാര്‍മ്മികതയെപ്പറ്റിയും ചിന്തിച്ചു. ആത്മസംഘര്‍ഷത്തിലും ഉത്കണ്ഠകളിലും കുതിര്‍ന്ന രോഗശയ്യയില്‍ ജാക്സണിന്റെ മനസ്സിന് ആശ്വാസം നല്‍കിയത് മതവിശ്വാസത്തിന്റെ തണലിടമാണ്.
വിശുദ്ധിയുടെ നിറവിലേക്കുള്ള പ്രയാണമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞ പോപ്പ് സംഗീതചക്രവര്‍ത്തി അടുത്തകാലത്ത്് ഇസ്ലാം മതം സ്വീകരിച്ചു. ഒരു ജന്മം മുഴുവനും വോക്കലിലൂടെയുംമള്‍ട്ടിപ്പിളിലൂടെയും പോപ്പ്സംഗീതം കോടിക്കണക്കിന് ആരാധകരില്‍ പതിപ്പിച്ച മൈക്കള്‍ ജാക്സണ് ഒരു സ്വരപ്രവാഹമാണ്.
കവിതയുടെ സമുദ്ര സംഗീതം
കവിത അകവെളിച്ചത്തിന്റെ അടയാളമാണ്. ജീവിതധാരയായി പെയ്തിറങ്ങുന്ന ആത്മഭാഷണം തന്നെ. കവിതയുടെ നീറ്റലും കുറുകലും നിലാവെളിച്ചവും ചേര്‍ന്നുനിന്ന കവിയായിരുന്നു ഒ. എന്‍. വി. കുറുപ്പ്. മലയാളകവിതയിലെ കതിര്‍ക്കനിയുടെ നിറവ്. സ്നേഹദീപ്തിയില്‍ തളിര്‍ക്കുന്ന സമുദ്രസംഗീതമാണ് ഒ. എന്‍. വി. യുടെ കവിതകള്‍. മനുഷ്യനും പ്രകൃതിയും പ്രത്യയശാസ്ത്രങ്ങളുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രകമ്പളമാണ് അക്ഷരക്കൂട്ടില്‍ ഈ കവി നെയ്തെടുത്തത്. ഇത്തിരിച്ചുവപ്പും അതിലേറെ പച്ചപ്പും മോഹഭംഗങ്ങളും എല്ലാറ്റിനുമുപരിയായി മാനവീയതയുടെ ഹംസധ്വനിയാണ് ഒ. എന്‍. വി. മലയാളിമനസ്സിലേക്ക് എഴുതിച്ചേര്‍ത്തത്. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും ഒ. എന്‍. വി.യുടെ കാവ്യപഥത്തില്‍ പതിഞ്ഞുനില്പുണ്ട്.
മലയാളകവിതയില്‍ കാല്പനികതയുടെ താളവും രാഗവും നക്ഷത്രദീപ്തിയുമുതിര്‍ത്ത ദശാസന്ധിയിലാണ് ഒ. എന്‍. വി. `നീലക്കണ്ണുകളുടെ ' ദ്യൂതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്. ദുരിതത്തിന്റെ തീക്ഷ്ണതയും ജീവിതപ്രശ്നങ്ങളുടെ ഒറ്റമൂലിയായ വാഗ്ദത്തഭൂമിയെക്കുറിച്ചുള്ള സ്വപ്നവും ഒ. എന്‍. വി. യുടെ കവിതകളില്‍ വ്യത്യസ്തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യദു:ഖങ്ങളുടെ പച്ചത്തുരുത്തില്‍ ഇരുന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളും ഈ കവിയുടെ രചനകളില്‍ കൂടുവെച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും ഇഴചേര്‍ത്ത് മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളിലേക്ക് ചാലിച്ചെടുത്തു. പ്രത്യയശാസ്ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരികാത്തിരുന്ന കവി, തന്റെ സ്വപ്നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തു പാടാനും മറന്നില്ല. `കവിയും സുഹൃത്തും ' എന്ന രചനയില്‍ സര്‍ഗാത്മകതയുടെ ഉണ്മ തെരയുന്നവരുടെ ചിത്രമുണ്ട്. `ഇത്തിരിപ്പൂവേ ചുവന്നപൂവേ' എന്ന കവിതയില്‍ ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്പ്പും കവി എഴുതിയിട്ടുണ്ട്.
പ്രകൃതി ഒ. എന്‍. വി.യുടെ കവിതയില്‍ പലവിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്. മനുഷ്യന്റെ ക്രുരതയ്ക്കു മുമ്പില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും ` ഭൂമിക്കൊരു ചരമഗീത'ത്തില്‍ നമ്മെ എതിരേല്ക്കുന്നു. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം അനുവാചകഹൃദയത്തില്‍ വരച്ചിടുകയാണ് ഒ. എന്‍. വി. അര്‍ത്ഥഗരിമയാര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ് ഈ കവിയുടെ രചനകളില്‍ സദാ ജാഗരൂകമായി നമ്മെ വന്നു തൊട്ടുകൊണ്ടിരുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന ബൈബിളിലെ നിരവധി ബിംബങ്ങള്‍ നിര്‍ലോഭമായി ഒ. എന്‍. വി. ഉപയോഗപ്പെടുത്തി.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒര തഥാഗത ജന്മം ഒ. എന്‍. വി.യുടെ കാവ്യതട്ടകത്തിലുണ്ട്. ആത്മനൊമ്പരത്തില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുകൊച്ചു സുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ് മനുഷ്യജീവിതമെന്ന കാവ്യകാഴ്ച ` വാടകവീട്' പോലുള്ള കൃതികളില്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു.
ഭൂമിയുടെ ഉപ്പും മൃഗയും ഭൈരവന്റെ തുടിയും അപരാഹ്നവും ശാര്‍ങ്ഗവപക്ഷികളും അക്ഷരവും ആഗ്രയും സ്വയംവരവും ഉജ്ജയിനിയും ഒ. എന്‍. വി. കവിതകളുടെ വേപഥുകളുടെ നീരൊഴുക്ക് അനുഭവപ്പെടുത്തി.ഒ. എന്‍. വി. കവിതകളിലെ കറുത്തപക്ഷിയുടെ പാട്ടും സ്നേഹിച്ചു തീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത് ഉള്ളില്‍ തുടിക്കുന്ന സ്നേഹപ്പെരുമയാണ്. അതിന്റെ വൈതരണിയും വൈവിധ്യവുമാണ് അദ്ദേഹത്തിന്റെ കാവ്യലോകത്തു നിന്നു കേട്ടുകൊണ്ടിരിക്കുന്നത്.`എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-നെങ്ങോ പരുങ്ങി-കിടക്കും ഭുജംഗമേ'- എന്നിങ്ങനെ ഈ ഭാവഗായകന് ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു. എങ്കിലും `എന്റെ മകുടിയി-ലൂടെ മൃതൃുഞ്ജയ-മന്ത്രമായിത്തീരുന്നുഞാനുമെന്‍ ഗാനവും- കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത് വാക്കിന്റെ അഗ്നി കടഞ്ഞെടുത്താണ്.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ്മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാട്ടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തി. തപിച്ചും തളര്‍ന്നും നാട്ടുവഴികളിളും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായ#ിച്ചെടുത്തു.`നിര്‍ത്താതെ നിദ്രയുമില്ലാതെ, മാത്രകള്‍തെറ്റാതെ, യെത്രയോ കാലമിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു'- എന്ന് സാദരം പാടി കവിതയുടെ വെണ്‍വെളിച്ചത്തിലൂടെ നടക്കുന്നു.
Thursday, May 21, 2009
ശോഭനകാലത്തിന്റെ അമരക്കാരന്
ജീവിതമെഴുതിയ സിനിമകളെന്ന് പരമേശ്വരന് നായരുടെ ചിത്രങ്ങളെ പേരിട്ടുവിളിക്കാം. ഗ്രാമീണ സൗന്ദര്യവും സാധാരണക്കാരുടെ വേദനകളും വെള്ളിത്തിരയിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത കലാകാരനായിരുന്നു പരമേശ്വരന് നായര്‍. മുറപ്പെണ്ണിലൂടെ ഭാരതപ്പുഴയുടെ തീരക്കാഴ്ച മലയാളത്തിന്റെ ദൃശ്യപഥത്തില്‍ അടയാളപ്പെടുത്തി. പില്ക്കാല മലയാളചിത്രങ്ങളില്‍ ഭാരതപ്പുഴയുടെ തീരച്ചാര്‍ത്ത് ഒഴിഞ്ഞിരുന്നില്ല. രാമുകാര്യാട്ട്, പി. ഭാസ്കരന് എന്നിവര്‍ ഒരുക്കിയ നീലക്കുയിലിന്റെ നിശ്ചലഛായാഗ്രഹകനായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ശോഭനപരമേശ്വരന്‍ നായര്‍ രാരിച്ചന്‍ എന്ന പൗരന്, ഭാര്‍ഗ്ഗവീനിലയം, മുടിയനായ പുത്രന്, തച്ചോളി ഒതേനന് മുതലായ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രേംനസീറിന്റെ സഹപാഠിയായ പരമേശ്വരന് നായര്‍ കെ.വി.ജോസഫും എന്‍.കെ.കരുണാകരന് പിള്ളയും ചേര്‍ന്ന് നവരത്ന ഫിലിംസും പ്രേംനവാസുമായി സഹകരിച്ച് ശോഭനാപ്രേം ഫിലിംസും തുടങ്ങി. ചലച്ചിത്ര നിര്‍മ്മിതി ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന ഈ പ്രതിഭാശാലി, സാമൂഹിക-സാംസ്കാരിക മേഖലയിലെ ചെറിയ ചലനംപോലും എപ്പോഴും ശ്രദ്ധിച്ചിരുന്നു. തൃശൂരില്‍ ആരംഭിച്ച ശോഭനാ സ്റ്റുഡിയോ ഒടുവില്‍ പരമേശ്വരന് നായരുടെ പേരിന്റെ മുമ്പില്‍ സ്ഥാനംപിടിച്ചു. സ്റ്റുഡിയോവിന്റെ പേരിട്ട് അദ്ദേഹത്തെ വിശേഷിപ്പിച്ചത് എം.ടി. വാസുദേവന്‍ നായരാണ്. വായനയും സൗഹൃദവും ജീവിതത്തിന്റെ ഭാഗമായി സൂക്ഷിച്ചിക്കുകയും ജീവിതഗന്ധിയായ സാഹിത്യരചനകളെ ആദരവോടെ എതിരേല്‍ക്കുകയും ചെയ്തിരുന്ന പരമേശ്വരന് നായര്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെ സവിശേഷതയും മറ്റൊന്നല്ല.
മലയാളത്തിലെ തിരക്കഥാരചനയുടെ അടിസ്ഥാനധാര തിരുത്തിക്കുറിച്ച ചിത്രമായിരുന്നു മുറപ്പെണ്ണ്. സാഹിത്യമൂല്യം തിരക്കഥയ്ക്ക് കൈവന്നത് എം.ടി.യുടെ രചനകളിലൂടെയായിരുന്നു. ഒരര്‍ത്ഥത്തില്‍ സിനിമയും സാഹിത്യവും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോയത് ശോഭനപരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച `മുറപ്പെണ്ണി'ലൂടെയാണ്. ചലച്ചിത്രത്തിന്റെ സൗന്ദര്യശാസ്ത്രത്തിലും പ്രമേയ സ്വീകരണത്തിലും മാറ്റത്തിന്റെ അടയാളവാക്യം എഴുതിച്ചേര്‍ത്ത ശോഭനപരമേശ്വരന്‍ നായര്‍ സിനിമയിലെ അരങ്ങുകാണാത്ത നടനായിരുന്നു. ചരിത്രവിഹിതത്തില്‍ നിര്‍മ്മാണകലയിലെ അമരക്കാരനും.
-ചന്ദ്രിക ദിനപത്രം