Monday, February 16, 2009

വായന

ഭാരതീയഗീതം

അല്ലാമാ ഇഖ്‌ബാലിന്റെ സാരേ ജഹാന്‍ സെ അച്ഛാ എന്ന ഗാനത്തിന്റെ മൂലരൂപവും അതിന്റെ പരിഭാഷയും. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ വികാരസ്‌പര്‍ശം ഹൃദയത്തില്‍ നിറയ്‌ക്കുന്ന കൃതി. വിവര്‍ത്തനം എം. പി. അബ്‌ദുസ്സമദ്‌ സമദാനി. അവതാരിക ഡോ. സുകുമാര്‍ അഴീക്കോട്‌.

പ്രസാധനം: അല്ലാമാ ഇഖ്‌ബാല്‍ അക്കാദമിപേജ്‌- 64 വില- 75 രൂപ

ചിതറിയ ചിന്തയിലെരത്‌നശതകം

അല്ലാമാ ഇഖ്‌ബാലിന്റെ നോട്ട്‌ ബുക്കിലെ കുറിപ്പുകളുടെ സമാഹാരം. ജീവിതത്തിന്റെ വ്യത്യസ്‌തതലങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഇഖ്‌ബാലിന്റെ കുറിപ്പുകളുടെ വിവര്‍ത്തനവും വ്യാഖ്യാനവും എം. പി. അബ്‌ദുസ്സമദ്‌ സമദാനി. അവതാരിക എം. ടി. വാസുദേവന്‍ നായര്‍.

പ്രസാധനം: അല്ലാമാ ഇഖ്‌ബാല്‍ അക്കാദമി,കോഴിക്കോട്‌പേജ്‌-370 വില- 200

രൂപവ്രതം, വിശ്വാസം, വിമോചനം

ഡോ. ശാഫി അബ്‌ദുല്ല സുഹൂരി എഴുതിയ പുസ്‌തകം. യാന്ത്രിക കര്‍മ്മങ്ങളായി വ്രതാചരണം മാറാതിരിക്കാനുള്ള ഒരു വ്രതസൂക്ത പഠനം. ഈമാന്‍ കാര്യങ്ങളോരോന്നും വര്‍ദ്ധിപ്പിക്കാനുതകുന്ന, ആത്മചൈതന്യം ലഭിക്കുന്ന കാര്യങ്ങള്‍ ലളിതമായും സൂക്ഷ്‌മതയോടെയും വിവരിക്കുന്നു.

പ്രസാധനം: സൈത്തൂന്‍ ബുക്‌സ്‌, കോഴിക്കോട്‌പേജ്‌-170 വില- 70

രൂപതിരുനബിയുടെമുഅ്‌ജിസത്തുകള്‍

മുത്തു നബിയില്‍ നിന്നുണ്ടായ അമാനുഷിക സംഭവങ്ങള്‍ കുരുന്നുകള്‍ക്ക്‌ പറഞ്ഞു കൊടുക്കാനും പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്താനും സഹായകമാകുന്ന പുസ്‌തകം.

പ്രസാധനം: ശറഫീ പബ്ലിക്കേഷന്‍സ്‌, കൊടുവള്ളിപേജ്‌-50 വില- 20

രൂപകുരുടന്‍

മൂങ്ങസാദിക്‌ ഹിദായത്തിന്റെ നോവല്‍. ആധുനിക പേര്‍ഷ്യന്‍ സാഹിത്യകാരന്റെ പ്രശസ്‌തമായ കൃതിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചത്‌ വിലാസിനിയാണ്‌. വായനയില്‍ വേറിട്ട അനുഭവമാകുന്ന കൃതി.

പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്‌- 146 വില- 90 രൂപ

വട്ടപ്പാട്ട്‌

ഇഖ്‌ബാല്‍ കോപ്പിലാന്‍ രചിച്ച പുസ്‌തകം. മാപ്പിള കലകളില്‍ അന്യം നിന്നുപോകുന്ന കലാരൂപമായ വട്ടപ്പാട്ടിനെക്കുറിച്ചുള്ള ഗഹനമായ പുസ്‌തകങ്ങളിലൊന്ന്‌. ഫോക്‌ലോര്‍ പഠിതാക്കള്‍ക്ക്‌ പ്രയോജനപ്പെടും.

പ്രസാധനം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരക സെന്റര്‍, കൊണ്ടോട്ടിപേജ്‌- 128 വില- 60 രൂപ

ജനനിഅമ്മ, മകള്‍, മാതൃത്വം

സ്‌ത്രീപക്ഷ പ്രസ്ഥാനങ്ങളിലൂടെയും പഠനങ്ങളിലൂടെയും പ്രശസ്‌തരായ ഇരുപതോളം സ്‌ത്രീകളുടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ വിവരണം. മാതൃത്വത്തെ പലവിതാനത്തില്‍ കാണുന്ന പുസ്‌തകം. റിങ്കി ഭട്ടാചാര്യ എഡിറ്റ്‌ ചെയ്‌ത ഈ പുസ്‌തകത്തിന്റെ പരിഭാഷ വിജയലക്ഷ്‌മി എസ്‌.

പ്രസാധനം: ഡി.സി. ബുക്‌സ്‌, കോട്ടയംപേജ്‌-250 വില- 125 രൂപകറുത്തപൊന്നിന്റെ കഥ

അനുരാധയുടെ നോവല്‍. വാസ്‌കോഡ ഗാമയുടെ ആഗമനവും തുടര്‍ന്നുള്ള ചരിത്രവുമാണ്‌ ഈ നോവലിലൂടെ പറയുന്നത്‌. വായനയില്‍ ഹൃദ്യമാകുന്ന കൃതി.

പ്രസാധനം: ഡി.സി. ബുക്‌സ്‌പേജ്‌- 268 വില- 140 രൂപ

പുരാണ ക്വിസ്‌

പുരാണങ്ങളുമായി ബന്ധപ്പെട്ട ചോദ്യാവലിയും അവയുടെ ഉത്തരങ്ങളുമാണ്‌ ഈ പുസ്‌തകത്തില്‍. നിരവധി പുരാണ കൃതികളുമായി പഠിതാക്കള്‍ക്ക്‌ ഇടപഴകാന്‍ സഹായകമാകുന്ന പുസ്‌തകം. ഗ്രന്ഥകാരന്‍ സന്തോഷ്‌കുമാര്‍ ചേപ്പാട്‌

.പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്‌- 190 വില- 95

രൂപപക്ഷിസംഭാഷണം

ഫരീദുദ്ദീന്‍ അത്താര്‍ രചിച്ച പക്ഷിസംഭാഷണം എന്ന കൃതിയുടെ വിവര്‍ത്തനം. ആദ്ധ്യാത്മിക സാഫല്യത്തിലെത്തിയ ഒരു കൂട്ടം പക്ഷികളുടെ കഥയാണ്‌ ഈ ഗാനപുസ്‌തകത്തില്‍ പറയുന്നത്‌. വിവര്‍ത്തകന്‍ ശിവപുരം സി. പി. ഉണ്ണിനാണു നായര്‍.

പ്രസാധനം: പൈതൃകം പബ്ലിക്കേഷന്‍സ്‌,കോഴിക്കോട്‌പേജ്‌- 58 വില- 35 രൂപ

വായന

എഴപതുകളുടെപുസ്‌തകത്തില്‍ നിന്നും ബാബു കുഴിമറ്റത്തിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. അനവധി രാഷ്‌ട്രീയ, സാമൂഹ്യാനുഭവങ്ങളുടെ അടിവേരുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഈ പുസ്‌തകം. സൗഹൃദത്തിന്റെ തണലും ആത്മബലികളുടെ പെരുപ്പവും നിറഞ്ഞ ഈ ഓര്‍മ്മകള്‍ നല്ലൊരു വായനാനുഭവമാകും. പ്രസാധനം: ഡിസി ബുക്‌സ്‌പേജ്‌: 82 വില- 50 രൂപ

ദൈവവും കളിപ്പന്തും

പി. എ. നാസിമുദ്ദീന്‍ രചിച്ച കവിതകള്‍. വര്‍ത്തമാനകാലത്തിന്റെയും യൗവ്വനത്തിന്റെയും കിതപ്പുകളും വിഭ്രാന്തികളും മനോഹരമായ കവിതയില്‍ ലയിപ്പിക്കുന്ന രചനാതന്ത്രം ഈ കൃതി വേറിട്ടൊരനുവഭമാക്കുന്നു. അവതാരികയില്‍ സച്ചിദാനന്ദന്‍ എഴുതി: സമകാലീന ജീവിതത്തിലെ വിരോധാഭാസങ്ങള്‍ നാസിമുദ്ദീനെ നിരന്തരം അസ്വസ്ഥനാക്കുന്നു.

പ്രസാധനം: ഡിസി ബുക്‌സ്‌പേജ്‌: 100 വില- 55 രൂപ

പ്രകാശ്‌ രാജുംഞാനും

രേഖ കെ.യുടെ കുറിപ്പുകള്‍. വ്യത്യസ്‌തമായ ജീവിതമുഖങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്ന ഈ ലേഖനങ്ങള്‍ വായനയില്‍ മധുരവും കയ്‌പ്പും നല്‍കുന്നു. കാരണം ഓരോന്നും ആവിഷ്‌കരിച്ച കലാത്മകത തന്നെ. ഹൃദ്യമായ കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കാനുള്ള കഥാകാരിയുടെ മികവ്‌ ഈ കുറിപ്പുകളെയും മികവുറ്റതാക്കുന്നു

.പ്രസാധനം: ഡിസി ബുക്‌സ്‌പേജ്‌: 74 വില- 42 രൂപ

ഉറുമ്പുകളുടെ കാലൊച്ച

മണിയൂര്‍ ഇ. ബാലന്റെ കഥകള്‍.വരണ്ടുപോകുന്ന ജീവിതങ്ങളെ കണ്മൂരില്‍ നനച്ച്‌ പ്രത്യാശയുടെ വിത്തുകള്‍ മുളപ്പിക്കാന്‍, ജീവിതത്തിന്റെ കനല്‍വഴികള്‍ താണ്ടുന്നവരുടെ കഥകള്‍. ദുരിതജീവിതത്തിന്റെ കാണാക്കയങ്ങളില്‍ നിന്നും ഉയരുന്ന നിലവിളി ഈ കഥകളില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌.

പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്‌: 62 വില- 40

അണിയറ

ഉറൂബിന്റെ നോവല്‍. ജീവിതമെന്ന മഹാ നാടകത്തിന്റെ അണിയറയില്‍ നിന്ന്‌ ഉറൂബ്‌ കളിയരങ്ങിലെ കളികള്‍ നോക്കിക്കാണുകയാണ്‌. ഏറെ വ്യത്യസ്‌തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളുടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക്‌ ഒരാത്മീയാന്വേഷണം നടത്തുകയാണ്‌ നോവലിസ്റ്റ്‌.

പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്‌: 166 വില- 100

രൂപരക്തസാക്ഷികള്‍സകരിയ്യ(അ)യഹ്‌യ(അ)

പ്രൊഫ. കൊടുവള്ളി അബ്‌ദുല്‍ഖാദിര്‍ രചിച്ച പുസ്‌തകം. മനുഷ്യസമൂഹത്തെ നന്മയിലേക്ക്‌ നയിക്കാന്‍ അല്ലാഹു നിയോഗിച്ച രണ്ട്‌ പുണ്യപ്രവാചകന്മാരെ കുറിച്ചുള്ള ചരിത്രമാണ്‌ ഈ പുസ്‌തകത്തില്‍.

പ്രസാധനം: ശറഫീ പബ്ലിക്കേഷന്‍സ്‌പേജ്‌: 74 വില- 30 രൂപ

Sunday, February 15, 2009

മതത്തിന്റെ സാംസ്‌കാരികഇടപെടലുകള്‍

മതത്തിന്റെ സാംസ്‌കാരികഇടപെടലുകള്‍മതം സവിശേഷമായ സാംസ്‌കാരികാവബോധമാണ്‌. ജീവിതത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച ആഴമേറിയ കാഴ്‌ചപ്പാട്‌. സനാതനമൂല്യങ്ങളെ മനുഷ്യജീവിതവുമായി ഇണക്കിച്ചേര്‍ക്കുന്നതില്‍ മതങ്ങള്‍ മുഖ്യമായ പങ്കുവഹിക്കുന്നു. എല്ലാ മതങ്ങളുടെയും താത്ത്വികനിലപാടുകളിലും ആചാരാനുഷ്‌ഠാനങ്ങളിലും ചെറിയ ചെറിയ വ്യതിയാനങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി അവ അര്‍ത്ഥമാക്കുന്നത്‌ ഒന്നുതന്നെയാണെന്നു കാണാം. ജീവിതത്തിന്റെ വിശുദ്ധിയും ലക്ഷ്യവും ഉദ്‌ഘോഷിക്കുന്നതില്‍ മതദര്‍ശനങ്ങള്‍ പലപ്പോഴും ഏകതാനതയില്‍ ചേര്‍ന്നുനില്‍ക്കുന്നു. മനുഷ്യജീവിതത്തിന്റെ നൈമിഷികതയും പ്രപഞ്ചത്തിന്റെ വിശാലതയും വിവരിക്കുന്നതില്‍ മതങ്ങള്‍ വഹിക്കുന്ന പങ്കു നിസ്‌തുലമാണ്‌. ജീവിതത്തിന്റെ പരിശുദ്ധി ലക്ഷ്യമാക്കി മതങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാടുകള്‍ക്കും ഏകീഭാവം കൈവരുന്നുണ്ട്‌. ഇതൊക്കെ അര്‍ത്ഥമാക്കുന്നത്‌ മതങ്ങളോ, മതദര്‍ശനങ്ങളോ ജീവിതത്തില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവയല്ലെന്നും അവ അനുഷ്‌ഠിക്കുന്നതിലൂടെ, പരിചയിക്കുന്നതിലൂടെ മനുഷ്യന്‌ സാമൂഹികമായി ഔന്നത്യമാര്‍ന്ന തലത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ്‌.. എങ്കിലും മതസങ്കല്‌പങ്ങളോട്‌ അപൂര്‍വ്വം ധിഷണാശാലികളെങ്കിലും എന്തുകൊണ്ട്‌ അനുരഞ്‌ജനം കൈവരിച്ചില്ല? മതങ്ങളുടെ ആവിര്‍ഭാവം മുതല്‍ (പ്രപഞ്ചോല്‍പത്തി മുതല്‍ മതദര്‍ശനങ്ങള്‍ക്ക്‌ സാംഗത്യമുണ്ടെന്ന കാഴ്‌ചപ്പാട്‌ വിസ്‌മരിക്കുന്നില്ല) ഇന്നുവരെ ഓരോ മതത്തിന്റെയും താത്വിക നിലപാടില്‍ നിന്നും അനുയായികളില്‍ ചിലരെങ്കിലും മാറിനടക്കുന്നു? ഒട്ടേറെ കാര്യങ്ങളില്‍ വീഴ്‌ചവരുത്തുന്നു -എന്നിങ്ങനെയുള്ള വസ്‌തുതകള്‍ പരിശോധിക്കേണ്ടതുണ്ട്‌. പുരോഹിതരോ, അനുയായികളോ തങ്ങളുടെ മതം വിഭാവന ചെയ്യുന്ന മൂല്യങ്ങളില്‍ നിന്നും വഴിമാറി നടക്കാനിടവരുന്നതെന്തുകൊണ്ട്‌? ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും വസ്‌തുനിഷ്‌ഠമായി വിലയിരുത്താനോ, ചിന്തിക്കാനോ തുനിയുമ്പോള്‍ അതൊരു തെറ്റിദ്ധാരണയായി പലരും വ്യാഖ്യാനിച്ചെടുക്കുന്നു. ചെറുതും വലുതുമായ തെറ്റിദ്ധാരണകളാണ്‌ ഓരോ സമൂഹത്തെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. മതത്തിന്റെ പേരിലോ, അനുഷ്‌ഠാനങ്ങളുടെ പേരിലോ നടക്കുന്ന വിപത്തുകള്‍ക്ക്‌ കാരണമാകുന്നത്‌ മിക്കവാറും ചെറിയ ചെറിയ തെറ്റിദ്ധാരണകളാണ്‌. ഇവയെ ചെറുക്കാന്‍ അനുയായികള്‍ തങ്ങളുടെ മതം നിര്‍ദേശിക്കുന്ന ജീവിതമൂല്യങ്ങളിലേക്ക്‌ ഒരിക്കലെങ്കിലും കണ്ണോടിക്കുക. അപ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത്‌ പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളോടും നാം പുലര്‍ത്തേണ്ടുന്ന സഹിഷ്‌ണതയുടെ പ്രകാശമാണ്‌. ഈ സഹിഷ്‌ണുത നഷ്‌ടപ്പെടുമ്പോഴാണ്‌ മനുഷ്യന്‍ പ്രപഞ്ചത്തെയും സഹജീവികളെയും വിസ്‌മരിക്കുന്നത്‌. അസഹിഷ്‌ണതയിലാണ്‌ കലാപങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വേരോടിനില്‍ക്കുന്നത്‌. മതതത്ത്വങ്ങളില്‍ അടിസ്ഥാനധാരയായി പതിഞ്ഞുനില്‍ക്കുന്നത്‌ സമഗ്രദര്‍ശനത്തിന്റെ സാംസ്‌കാരികാടയാളങ്ങളാണ്‌. മതങ്ങള്‍ രൂപപ്പെടുത്തിയ ആചാരാനുഷ്‌ഠാനങ്ങളില്‍ നിന്നും വിശ്വാസസംഹിതകളില്‍ നിന്നും അനുയായികള്‍ മാറിനടക്കുന്ന സന്ദര്‍ഭങ്ങളിലാണ്‌ ചില ധിഷണാശാലികള്‍ മതദര്‍ശനത്തെ വകഞ്ഞുമാറ്റിയത്‌. അഥവാ മതത്തിന്റെ കാഴ്‌ചപ്പാടുകള്‍ക്ക്‌ അപ്പുറത്തേക്ക്‌ നടക്കാന്‍ താല്‍പര്യം കാണിച്ചത്‌. ലോകത്തിലെ എല്ലാം മതങ്ങളോടും ചില ധിഷണാശാലികള്‍ ചിന്താപരമായും സര്‍ഗാത്മകപരമായും കലഹിച്ചിട്ടുണ്ട്‌. നീഷേയെ പോലുള്ളവര്‍ അക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു. സാമ്പത്തികഭ്രമം ലോകത്തെ കീഴടക്കിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ്‌ `ദൈവം മരിച്ചെന്നുപോലും' നീഷേയ്‌ക്ക്‌ പറയേണ്ടി വന്നത്‌. ദൈവം അനുശാസിക്കുന്ന മൂല്യങ്ങളില്‍ നിന്നും എന്തുകൊണ്ടാണ്‌ പല വിശ്വാസികളും വഴിമാറി നടക്കുന്നത്‌? അതിന്‌ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെ? ഇത്യാദി ചോദ്യങ്ങള്‍ നിരന്തരം ഉയര്‍ത്തുകയും അവയ്‌ക്ക്‌ പരിഹാരം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷത്തില്‍ മതത്തോടുള്ള വിയോജിപ്പുകളും തെറ്റിദ്ധാരണകളും ഇല്ലാതാകും. വിശ്വാസമൂല്യങ്ങള്‍ക്ക്‌ കോട്ടംവരാതെ തന്നെ ഇത്തരം അന്വേഷണങ്ങളും കൂട്ടായ്‌മകളും ഫലവത്തായരീതിയില്‍ നടത്താന്‍ മതാനുയായികള്‍ക്ക്‌ സാധിക്കണം.വിശ്വാസപ്രമാണങ്ങളിലും ലോകവീക്ഷണത്തിലും വ്യതിരിക്തവും ഗഹനവുമായ ദര്‍ശനങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഇസ്‌ലാം മതം. ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ച്‌ എം. എന്‍. റോയി `ഹിറ്റോറിക്കല്‍ റോള്‍ ഓഫ്‌ ഇസ്‌ലാം' എന്ന പുസ്‌തകത്തിലൊരിടത്ത്‌ എഴുതി:` ഇസ്‌ലാമിനെ കേവലം ഭൗതിക സൈനിക മേധാവിത്വത്തിന്റെ പ്രതിരൂപം എന്ന നിലയില്‍ മാത്രം കാണുന്നത്‌ ചരിത്രത്തിന്റെ തികച്ചും തെറ്റായ ഒരു വായന ആയിരിക്കും. മുഹമ്മദ്‌ സാരസിയന്‍ (മധ്യകാലഘട്ടത്തില്‍ ഇസ്‌ലാമിനെപ്പറ്റി അറബികളും ടര്‍ക്കികളും വിശേഷിപ്പിക്കുന്ന പേര്‌) പടയാളികളുടെ മാത്രം പ്രവാചകനായിരുന്നില്ല. പിന്നെയോ, അറബ്‌ കച്ചവടക്കാരുടെ കൂടി പ്രവാചകനായിരുന്നു. തന്റെ ആദര്‍ശ സംഹിതകള്‍ സ്വീകരിക്കുന്നവര്‍ക്ക്‌ അദ്ദേഹം നല്‍കിയ പേര്‌ ഇസ്‌ലാം എന്നായിരുന്നു. പദോല്‍പത്തിവിജ്ഞാനീയ പ്രകാരം ഇസ്‌ലാം എന്നാല്‍ സമാധാനം ഉണ്ടാക്കല്‍ എന്നാണര്‍ത്ഥം. മനുഷ്യനുമായി മാത്രമല്ല, ദൈവവുമായി സമാധാനം സ്ഥാപിക്കുക എന്നത്‌ ഇസ്‌ലാമിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ചിതറിപ്പാര്‍ത്തിരുന്ന വിഭിന്ന അറബിവംശജരെ ഇസ്‌ലാമിന്റെ കൊടിക്കീഴില്‍ ഒന്നിപ്പിക്കുവാനും വ്യാജദൈവങ്ങളുടെ വിഗ്രഹങ്ങളില്‍ ആരോപിക്കപ്പെട്ടിരുന്ന ദൈവത്വത്തെ നിഷേധിച്ചുകൊണ്ട്‌ സത്യദൈവത്തിന്റെ ഏകത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും പ്രവാചകന്‍ തന്റെ അനുയായികളെ ആഹ്വാനം ചെയ്‌തു.'- ഇത്‌ സാംസ്‌കാരികതലത്തില്‍ ഇസ്‌ലാം എവിടെ നില്‍ക്കുന്നു എന്നതിന്‌ നിദര്‍ശനമാണ്‌. ജീവിതത്തിന്റെ എല്ലാ നിലകളിലും ഇറങ്ങിച്ചെന്ന്‌ അവയില്‍ ഇടപെടുകയും സത്യമാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുകയുമാണ്‌ പ്രപഞ്ചത്തേയും മനുഷ്യവര്‍ഗ്ഗത്തേയും സ്‌നേഹിക്കുന്ന ഏതൊരാളുടെയും കര്‍ത്തവ്യമെന്ന്‌ ഇസ്‌ലാം വ്യക്തമാക്കുന്നു. പ്രവാചകന്റെ സാമൂഹിക സമീപനങ്ങള്‍ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.നിങ്ങള്‍ വിതയ്‌ക്കുന്നത്‌ നിങ്ങള്‍ക്ക്‌ കൊയ്യാം- എന്നിങ്ങനെ സെന്റ്‌ പോളിന്റെ വചനമുണ്ട്‌. നാം വിതയ്‌ക്കുന്നത്‌ മാത്രമേ നമുക്ക്‌ കൊയ്യാന്‍ സാധിക്കൂ. ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ അനുസരിച്ചായിരിക്കും നമ്മുടെ ജീവിതം നിര്‍ണ്ണയിക്കപ്പെടുന്നത്‌. ഇത്‌ മതങ്ങള്‍ മുന്നോട്ടു വെയ്‌ക്കുന്ന ജീവിതപാഠാവലിയാണ്‌. നമ്മുടെ കര്‍മ്മങ്ങളാണ്‌ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്‌. സഹിഷ്‌ണത വിതച്ചാല്‍ സംതൃപ്‌തി കൊയ്യാന്‍ സാധിക്കും. ഇതൊക്കെ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുമോ എന്ന്‌ ചിന്തിക്കുന്നവരുണ്ടാകാം. സത്യത്തിനും ധര്‍മ്മത്തിനും വിലയില്ലാത്ത സമൂഹത്തില്‍ മതദര്‍ശനങ്ങള്‍ പ്രായോഗികമാണോ എന്ന്‌ കരുതുന്നവരുണ്ടാകാം. അങ്ങനെ സംശയിക്കുന്നവര്‍ക്ക്‌ ഒരു കഥ- വളരെ പ്രശസ്‌തമായ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പനിയുടെ മാനേജര്‍ ഒരു ദിവസം മക്കളെയും തൊഴിലാളികളേയും വിളിച്ച്‌ ഒരു സ്വകാര്യം പറഞ്ഞു: അടുത്തുതന്നെ നമ്മുടെ കമ്പനി ഞാന്‍ നിങ്ങളെ ഏല്‌പിക്കാന്‍ പോകുന്നു. പക്ഷേ, അതിന്റെ മാനേജര്‍ സ്ഥാനത്തേക്ക്‌ നിങ്ങളില്‍ ഒരാളെ ചുമതലപ്പെടുത്താനാണ്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌. എല്ലാവര്‍ക്കും ആകാംക്ഷ. തങ്ങളില്‍ ആരായിക്കും ആ ഭാഗ്യവാന്‍. മാനേജരുടെ മക്കളും തൊഴിലാളികളും തലപുകഞ്ഞ്‌ നില്‍ക്കുമ്പോള്‍ മാനേജര്‍ മറ്റൊരു കാര്യം അവരെ അറിയിച്ചു. ഞാന്‍ നിങ്ങള്‍ക്ക്‌ കുറെ അമരവിത്തുകള്‍ നല്‍കുന്നു. നിങ്ങള്‍ അവ വീട്ടില്‍ കൊണ്ടുപോയി വേണ്ടവിധത്തില്‍ വിതച്ച്‌ മുളപ്പിച്ചു കൊണ്ടുവരണം. എല്ലാവരും മാനേജരുടെ കൈയില്‍ നിന്നും അമരവിത്തുകള്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി. തൊഴിലാളികളില്‍ ഒരാളായ രാജുവിന്റെ വീട്ടില്‍ കൊണ്ടുപോയ വിത്തു മുളച്ചില്ല. അയാള്‍ക്ക്‌ സങ്കടമായി. മാനേജര്‍ പറഞ്ഞ ദിവസം അടുത്തു. രാജുവിന്‌ പ്രയാസമായി. അയാള്‍ കമ്പനിയില്‍ ലീവെടുക്കാന്‍ തീരുമാനിച്ചു. ഭാര്യ രാജുവിന്റെ അവസ്ഥ കണ്ടപ്പോള്‍ സമാധാനിപ്പിച്ചു. നിങ്ങള്‍ ലീവെടുത്തു പോകാതിരിക്കുന്നത്‌ ശരിയല്ല. സത്യാവസ്ഥ മാനേജരെ ധരിപ്പിക്കുകയാണ്‌ വേണ്ടത്‌. ഭാര്യുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി രാജു കമ്പനിയില്‍ പോയി. മാനേജര്‍ ഓരോരുത്തരെയായി വിളിച്ചു. അവരെല്ലാം നന്നായി മുളപ്പിച്ച അമരവിത്ത്‌ മാനേജരുടെ മുമ്പില്‍ ഹാജരാക്കി. ഒടുവില്‍ രാജുവിന്റെ ഊഴം വന്നു. അയാള്‍ സങ്കടത്തോടെ മാനേജരുടെ മുമ്പില്‍ ഹാജരായി. തനിക്ക്‌ കിച്ചിട അമരവിത്ത്‌ മുളച്ചില്ലെന്ന്‌ പറഞ്ഞു. അതുകേട്ടപ്പോള്‍ മാനേജര്‍ക്ക്‌ സന്തോഷമായി. അദ്ദേഹം പറഞ്ഞു. ഞാന്‍ എല്ലാവര്‍ക്കും നല്‍കിയ അമരവിത്തുകള്‍ പുഴുങ്ങി ഉണക്കിയതായിരുന്നു. പക്ഷേ, രാജു ഒഴികെയുള്ളവരെല്ലാം അവയ്‌ക്ക്‌ പകരം പുതിയത്‌ വാങ്ങി മുളപ്പിച്ചു. രാജു മാത്രം സത്യം പറഞ്ഞു. കമ്പനി നോക്ക#േണ്ടവര്‍ ആരായാലും സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കണം. അതിനാല്‍ രാജുവിനെ ഉടനെ മാനേജാരാക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. ഈ കഥ അല്‍ഭുതപ്പെടുത്തുന്നതൊന്നുമല്ലെന്ന്‌ കരുതാം. പക്ഷേ, മനുഷ്യജീവിതത്തെ ഏറ്റവും മൂല്യവത്താക്കുന്നത്‌ സത്യസന്ധതതന്നെയാണ്‌. മതദര്‍ശനങ്ങള്‍ വിഭാവന ചെയ്യന്നതും അതുതന്നെയാണ്‌. ആശയങ്ങളെ നിത്യജീവിതത്തിലേക്ക്‌ കൊണ്ടുവരാനുള്ള പാതകളായിരിക്കണം ഓരോ വ്യക്തിയും. മതങ്ങള്‍ നല്‍ക്കുന്ന സാംസ്‌കാരികഭൂമിക നമ്മുടെ ബോധതലത്തിലേക്ക്‌ കൊണ്ടുവരുന്നതും ഇതുതന്നെയാണ്‌. ഇങ്ങനെയുള്ള വസ്‌തുതകള്‍ മതാനുയായികള്‍ തിരിച്ചറിയുകയും അവ തങ്ങളുടെ ജീവിതത്തില്‍ പുലര്‍ത്തുകയും ചെയ്യുമ്പോഴാണ്‌ ഏതു കാലഘട്ടത്തിലും മതദര്‍ശനങ്ങളുടെ സനാതനത്വം വ്യക്തമാകുന്നത്‌. ആധുനിക കാലഘട്ടത്തില്‍ മറ്റെല്ലാ സാമൂഹിക ദര്‍ശനങ്ങളെന്നപോലെ മതം നല്‍കുന്ന ജീവിതമൂല്യങ്ങള്‍ക്കും പ്രസക്തി വര്‍ദ്ധിക്കുന്നു.(സഹായഗ്രന്ഥം: ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ്‌ ഇസ്‌ലാം- എം. എന്‍. റോയി. വിവ: കെ. സി. വര്‍ഗീസ്‌, ഒലിവ്‌, കോഴിക്കോട്‌. ലേഖനം: മതം- മലയാളമനോരമ ഓണ്‍ലൈന്‍)

Monday, February 09, 2009

മലയാളിക്ക്‌ തിരഭാഷയുടെ താക്കീത്‌

കേരളത്തിന്റെ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രമേള പ്രതിഫലിപ്പിക്കുന്ന ലോകസിനിമയുടെ പുതിയമുഖത്തെപ്പറ്റി.ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷമായ നിര്‍മ്മിതി കൂടിയാണ്‌. കാലത്തിന്റെയും സാമൂഹികാന്തരീക്ഷത്തിന്റെയും സൂക്ഷ്‌മസ്‌പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ്‌ കലാരൂപം പൂര്‍ണ്ണതയിലെത്തുന്നത്‌. ചലച്ചിത്രങ്ങളും അര്‍ത്ഥമാക്കുന്നത്‌ മറ്റൊന്നല്ല. ചലച്ചിത്രം അന്വേഷണത്തിന്റെയും പ്രജ്ഞയുടെയും മാറ്റുരയ്‌ക്കലായി കണ്ടെടുക്കുന്നവര്‍ കാലത്തിനു നേരെ പിടിച്ച കണ്ണാടിയായി സിനിമയെ മാറ്റിത്തീര്‍ക്കുന്നു. ലോകജീവിതത്തിന്റെ പരിച്ഛേദത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന ചലച്ചിത്രഭാഷ തൊട്ടറിയാനുള്ള വേദിയായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ഇതിനകം മാറിയിട്ടുണ്ട്‌. മനുഷ്യബന്ധങ്ങള്‍ക്ക്‌ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളുടെ തീവ്രവും സുതാര്യവുമായ ദൃശ്യസംസ്‌കാരമാണ്‌ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവം അനുഭവപ്പെടുത്തിയത്‌. ലോകസിനിമയ്‌ക്ക്‌ സംഭവിക്കുന്ന കയറ്റിറക്കമാണ്‌ മിക്ക ചിത്രങ്ങളും പ്രതിഫലിപ്പിച്ചത്‌. ലോകസിനിമാവിഭാഗത്തിലെ ബെലാ പാക്‌സോലയുടെ ദ അഡ്വന്‍ചറര്‍, മിജിക്കീ സി. ജോങിന്റെ ക്യാറ്റിയാസ്‌ സിസ്റ്റര്‍, റീത്ത്‌ പാന്‍ചിന്റെ സീവാള്‍, ആദിത്യ അസ്സാരത്തിന്റെ വണ്ടര്‍ഫുള്‍ ടൗണ്‍, തകെഷി കിറ്റാനോവിന്റെ ടോര്‍ടോറ്റോയിസ്‌, മൊറോക്കോ ബീച്ചിന്റെ ബേഡ്‌ വാച്ചസ്‌, മൈക്കിള്‍ ഹാനോക്കിയുടെ ഫണ്ണി ഗെയിംസ്‌, മുതലായ ചിത്രങ്ങള്ളില്‍ തെളിയുന്നത്‌ ലോകജീവിത്തിന്റെ പ്രതിഫലനം മാത്രമല്ല, ചലച്ചിത്രഭാഷയുടെ മാറുന്നമുഖവുമാണ്‌. ആഗോളീകരണം ചലച്ചിത്രരംഗത്ത്‌ സൃഷ്‌ടിച്ച വേലിയേറ്റവും ദൃഷ്യസംസ്‌കാരവുമാണ്‌ വ്യക്തമാക്കിയത്‌. ജീവിതത്തിന്റെ ആഴക്കാഴ്‌ച അടയാളപ്പെടുത്തുന്നതില്‍ നിന്ന്‌ ക്യാമറകളുടെ പിന്മടക്കം ദൃശ്യതലത്തില്‍ ഏല്‍പ്പിക്കുന്ന മുറിപ്പാടുകള്‍ വഹിക്കുന്ന സിനിമകളും പതിമൂന്നാമത്‌ മേള നിരവധിയുണ്ടായിരുന്നു. ലോകരാഷ്‌ട്രങ്ങളിലെ കലാകാരന്മാര്‍ ജീവിതത്തെയും സിനിമയെയും എങ്ങനെ സമീപിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ മേളയുടെ സന്ദേശമായി മാറി. കോര്‍പ്പറേറ്റ്‌ ഫണ്ടിംഗ്‌ ചലച്ചിത്ര നിര്‍മ്മിതിയില്‍ ഇടപെടുമ്പോള്‍ ഫ്രെയിമുകളുടെ കരുത്തും ചടുലതയും കുറഞ്ഞുവരുന്നതിന്റെ മുദ്രകളായിരുന്നു റീത്ത്‌ പാന്‍ചിന്റെ സീവാള്‍, മാച്ചീസ്‌ എന്ന ചിത്രകാരന്റെ സ്വപ്‌നലോകത്തിലൂടെ കഥപറയുന്ന ഈ സിനിമയില്‍ തെളിയുന്ന മാറുന്നകാലത്തിന്റെ കനല്‍പാടുകളാണ്‌. കിം കി ദുകിന്റെ ബ്രീത്ത്‌ കൊറിയന്‍ ജീവിതത്തിന്റെ മാറ്റത്തിലേക്ക്‌ ചെന്നുതൊടുന്ന തീവ്രമായ അനുരാഗത്തിന്റെ കഥപറഞ്ഞുകൊണ്ടാണ്‌. കൊറിയന്‍ സിനിമയുടെ വ്യാകരണം തിരുത്തിക്കുറിക്കുന്ന ദുക്‌ തന്റെ പുതിയ ചിത്രത്തില്‍ അനുരഞ്‌ജനത്തിനാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌. മനുഷ്യര്‍ പാര്‍ക്കുന്ന ലോകത്തെപ്പറ്റി ആശങ്കകളോടെ ചിന്തിക്കുകയും ജീവിതവൃത്താന്തങ്ങള്‍ സവിശേഷമായ ക്യാമറക്കോണിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒട്ടേറെ ചിത്രങ്ങളും രാജ്യാന്തര മേളയിലുണ്ടായിരുന്നു. മത്സവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹുസൈന്‍ കാരബിയുടെ മൈ മെര്‍ലിന്‍ ആന്റ്‌ ബ്രാന്‍ഡോ, എന്റിക്‌ റിവേറയുടെ പാര്‍ക്‌ വൈ, റിഡ്‌ സീലികിന്റെ റഫ്യൂജ്‌, മരീന റോണ്ടന്റെ പോസ്റ്റ്‌കാര്‍ഡ്‌ ഫ്രം ലെനിന്‍ഗ്രാഡ്‌, ലോകസിനിമയിലുണ്ടായിരുന്ന താരാ ഇല്ലന്‍ബര്‍ഘറുടെ ബ്രൂട്ടസ്‌, മാജിദ്‌ മജീദിയുടെ ദ സോങ്‌ ഓഫ്‌ സ്‌പാരോ തുടങ്ങിയവ. ജീവിതത്തിന്റെ കാവല്‍മാടമാകുന്ന സിനിമ സാംസ്‌കാരികമായ അതിദൂര വീക്ഷണങ്ങളാണ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. കാഴ്‌ചയുടെ കലയായ സിനിമയില്‍ ഇത്തരം നിര്‍വ്വണങ്ങള്‍ക്കുള്ള പ്രാധാന്യം അനുഭവിപ്പിക്കുന്ന പാക്കേജുകള്‍ പതിമൂന്നാമത്‌ മേളയിലുണ്ടായിരുന്നു. ഇസ്രേല്‍ സംവിധായകന്‍ അമോസ്‌ ഗിതായിയുടെ ചിത്രങ്ങള്‍ ചലച്ചിത്രത്തിന്റെ ലോകവീക്ഷണത്തിലേക്ക്‌ പ്രേക്ഷകരെ നടത്തിക്കുന്നു.ഇന്ത്യന്‍ ചലച്ചിത്ര മേളകളില്‍ നിരീക്ഷണത്തിന്റെയും നടത്തിപ്പിന്റെയും കാര്യത്തില്‍ ചോര്‍ച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും ചലച്ചിത്ര സൗന്ദര്യങ്ങളുടെ മുന്നില്‍ ശിരസ്സു നമിക്കാന്‍ തോന്നിപ്പിക്കുന്ന ഒട്ടേറെ സൃഷ്‌ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. നാന്‍ ടി. അചാന്‍ സംവിധാനെ ചെയ്‌ത ദ ഫോട്ടോഗ്രാഫ്‌, അമര്‍ ഹാക്കിന്റെ യെല്ലോഹൈസ്‌ എന്നിവ ഉദാഹരണം. കലാകാരന്റെ ഉരുകുന്ന മനസ്സില്‍ നിന്നും തിളച്ചുപൊങ്ങുന്ന ജീവിത സമീപനങ്ങളുടെ മുദ്രകളാണിവ. എകാന്തത, അവഗണന, പീഡനം, നിന്ദ, ഭീതി, നിസ്സഹായത, സ്‌ത്രീ- ബാല പീഡനങ്ങള്‍, അധിനിവേശം, പലായനം, തീവ്രവാദം സ്വത്വ പ്രതിസന്ധി തുടങ്ങി അനേകം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ കേരളത്തിന്റെ ചലച്ചിത്രോത്സവത്തിന്റെ പൊതു സ്വഭാവമാണ്‌. അവ തുര്‍ക്കിയില്‍ നിന്നോ, ഇറാനില്‍ നിന്നോ, ലാറ്റിനമേരിക്കയില്‍ നിന്നോ, ആഫ്രിക്കയില്‍ നിന്നോ, കേരളത്തില്‍ നിന്നോ പകര്‍ത്തിയാലും എല്ലാ ഫ്രെയിമുകളിലും മനുഷ്യന്‍ നേരിടുന്ന സനാതനമായ വേദനകളും പ്രശ്‌നങ്ങളും വായിച്ചെടുക്കാന്‍ കഴിയും. ദൃശ്യ സമൃദ്ധിക്കിടയില്‍ നിന്നും ഓരം ചേര്‍ത്തു നിര്‍ത്തിയ കാഴ്‌ചകളുടെ വേദിയാണ്‌.ലോകചലച്ചിത്ര സംസ്‌കാരം മനുഷ്യമനസ്സില്‍ പതിപ്പിക്കുന്ന വെളിച്ചവും ഇരുളും ഭംഗിയായി സന്നിവേളിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു സമകാലീന റഷ്യന്‍ സിനിമകള്‍. ഐസന്‍ശ്‌റ്റീനും തര്‍ക്കോവിസ്‌കിയും ഫുഡോപ്‌കീനും മറ്റും സിനിമയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ജീവിതഗന്ധിയായ സംസ്‌കൃതിയില്‍ മാനവീതയുടെ വിശാലത പതിഞ്ഞുനില്‍പ്പുണ്ട്‌. എന്നാല്‍ മാനവീയമൂല്യങ്ങള്‍ക്ക്‌ സംഭവിക്കുന്ന വ്യതിയാനമാണ്‌ പുതിയ റഷ്യന്‍ സിനിമ അനുഭവപ്പെത്തുന്നത്‌. അധിനിവേശത്തിന്റെയും അധികാരത്തിന്റെയും വിഭജനത്തിന്റെയും പലായനത്തിന്റെയും നേരെ നിരാലംബതയുടെ കണ്ണും കാതും നീക്കിവയ്‌ക്കേണ്ടി വരുന്ന മനുഷ്യരുടെ ദുരന്തദീപ്‌തികളാണ്‌ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മിക്ക സിനിമകളും. അവ മാനവികതയുടെ മഞ്ഞുരുക്കത്തിന്റെ അനിവാര്യത പറഞ്ഞുറപ്പിക്കുന്നു. മനോസംഘര്‍ഷവും വേട്ടയാടലും നിറയുന്ന കനത്ത ഫ്രെയിമുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ മത്സരവിഭാഗം. തുര്‍ക്കിയില്‍ നിന്നുള്ള റഫ്യൂജ്‌, അള്‍ജീരിയന്‍ ചിത്രം ദ യെല്ലോഹൗസ്‌, ഹുസൈന്‍ കാരബിയുടെ മൈ മെര്‍ലിന്‍ ആന്റ്‌ ബ്രാന്‍ഡോ, മൊഹ്‌സര്‍ അമിര്‍ യൂസഫിന്റെ ഇറാനിയന്‍ ചിത്രം ഫയര്‍ കീപ്പര്‍, ഉബര്‍ട്ടോ പസോളിനിയുടെ ശ്രീലങ്കന്‍ ചിത്രം മച്ചാന്‍, വെനിസ്വലയില്‍ നിന്നുള്ള പോസ്റ്റ്‌ കാര്‍ഡ്‌ ഫ്രം ലെനിന്‍ഗ്രാഡ്‌, ലോറന്റ്‌ സള്‍ഗസിന്റെ ഡ്രീം ഓഫ്‌ ഡസ്റ്റ്‌, ഗിരീഷ്‌ കാസറവള്ളിയുടെ ഗുലാബ്‌ ടാക്കീസ്‌, നന്ദിതാ ദാസിന്റെ ഫിറാഖ്‌, മലയാള ചിത്രങ്ങളായ അടയാളങ്ങള്‍ (എം. ജി. ശശി), ആകാശഗോപുരം (കെ. പി. കുമാരന്‍) എന്നിങ്ങനെ പതിനാല്‌ സിനിമകള്‍. പല ചിത്രങ്ങളും ലോകമേളയില്‍ പുരസ്‌കാരങ്ങള്‍ നേടിയവയാണ്‌. ഓസ്‌കാര്‍ എന്‍ട്രികളായി തെരഞ്ഞെടുക്കപ്പെട്ടവയുമുണ്ട്‌. ലാളിത്യത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും ഷോട്ടുകളില്‍ തീര്‍ത്തവയും ഭയരഹിത ഇടപെടലുകള്‍ക്കൊണ്ട്‌ മനസ്സു തുറന്നിടുന്നതുമായ ക്യാമറഭാഷയുടെ സജീവ സാന്നിദ്ധ്യമാണ്‌ ഈ ചിത്രങ്ങളില്‍ തെളിയുന്നത്‌.അമര്‍ ഹാക്കര്‍ സംവിധാനം ചെയ്‌ത ദ യെല്ലോ ഹൗസ്‌ അള്‍ജീരിയന്‍ പര്‍വ്വതനിരകളുടെ പശ്ചാത്തലത്തില്‍ വൃദ്ധ ദമ്പതികളുടെ മനസ്സിന്റെ നീറ്റല്‍ അടയാളപ്പെടുത്തുന്നു അവരുടെ .മകന്‍ വധിക്കപ്പെടുന്നു. അര്‍ദ്ധരാത്രിയില്‍ നൂറു കിലോമീറ്റര്‍ അകലെ മകന്റെ മൃതശരീരം പിതാവ്‌ കണ്ടെടുക്കുന്നു. മകന്റെ മൃതശരീരവുമായി തന്റെ ട്രാക്‌റ്ററില്‍ വീട്ടിലെത്തുന്ന പിതാവിന്റെ വിഹ്വലതകളാണ്‌ ഈ ചിത്രം. മൂന്നാംലോക രാജ്യങ്ങളിലെ കൃഷിയിടങ്ങളും മനുഷ്യവിഭവ ശേഷിയും അധിനിവേശ ശക്തികളോടുള്ള ചെറുത്തുനില്‍പും കൊണ്ട്‌ അര്‍ത്ഥസമ്പുഷ്‌ടമായ ദൃശ്യാംശങ്ങളിലൂടെ പകര്‍ത്തുകയാണ്‌ സംവിധായകര്‍. ഇറാനിയന്‍ സിനിമയുടെ ചാരുത അനുഭവപ്പെടുത്തുന്ന ഫയര്‍ കീപ്പര്‍, ഹഫസ്‌ എന്നിവ മത്സരചിത്രങ്ങളില്‍ വേറിട്ടൊരു വിസ്‌മയ കാഴ്‌ചയായി. ജീവിതത്തെ മെതിച്ചു തീര്‍ക്കുന്ന പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്‌ ഡ്രീം ഓഫ്‌ ഡസ്റ്റ്‌, ഫെയര്‍വെല്‍ ഗുല്‍സാരി എന്നിവ. തുര്‍ക്കി ചിത്രം റഫ്യൂജി സ്വത്വനാശത്തിന്റെ മുറിപ്പാടുകളാണ്‌ ആഖ്യാനിക്കുന്നത്‌. ആകാശഗോപുരം നാടകത്തിലെഴുതിയ മനുഷ്യജന്മത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച്‌ പ്രേക്ഷകരുടെ മനസ്സു പൊള്ളിക്കുന്നു. ആവിഷ്‌കാരത്തിലും പ്രമേയത്തിലും അനുഭവപ്പെടുത്തുന്ന തീക്ഷ്‌ണതയും ജീവിതപാഠത്തിന്റെയും മാധ്യമാവബോധത്തിന്റെയും കരുത്തും നല്‍കി പുതിയൊരു സമീപനരേഖകളാണ്‌ ഈ സിനിമകള്‍ മുന്നോട്ടുവയക്കുന്നത്‌.മൂന്നാംലോക സിനിമകള്‍ക്കു പ്രാധാന്യം നല്‍കി, ചലച്ചിത്രസൗന്ദര്യശാസ്‌ത്രത്തിന്റെ പ്രതിഭാഷ പ്രേക്ഷകരിലേക്ക്‌ ഇഴചേര്‍ക്കുകയാണ്‌ കേരളത്തിന്റെ രാജ്യാന്തര മേള. ലോകസിനിമ അനുഭപ്പെടുത്തുന്ന സാംസ്‌കാരിക സൂചകം സാമ്രാജ്യത്വ വിരുദ്ധതയാണ്‌. അധിനിവേശവും കലാപവും യുദ്ധവെറിയും നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിതം പതിയുമ്പോള്‍ മനംനീറ്റലുകളുടെ കനലുകള്‍ ദൃശ്യപഥത്തില്‍ പുതിയ ചലച്ചിത്രാബോധം ഉണര്‍ത്താതിരിക്കില്ല. മെക്‌സിക്കന്‍ ചിത്രം അറോറ ബോറിന്‍, ഇറാന്‍ സിനിമ മ്യൂസിക്‌ ബോക്‌സ്‌, താര ഇലന്‍ബെര്‍ഗറുടെ ബ്രൂട്ടസ്‌, തായ്‌വാന്‍ സിനിമ ഗോഡ്‌ മാന്‍ ഡോഗ്‌, സിങ്കപ്പൂരില്‍ നിന്നുള്ള ഗോണ്‍ ഷോപ്പിംഗ്‌, ഹോങ്കോംഗ്‌ സിനിമ മൈ ബ്ലൂബറി നൈറ്റ്‌സ്‌, കൊയോഷി കുറസോവയുടെ ടോക്കിയോ സോണറ്റ, മസാറിയോ കൊബായാഷിയുടെ ദ റീബര്‍ത്ത്‌ ബഞ്ചമിന്‍ ഗില്‍മോറിന്റെ സണ്‍ ഓഫ്‌ എ ലയണ്‍, കിംകി ദുകിന്റെ ബ്രീത്ത്‌, ബഹ്‌മന്‍ ഖൊറാദിയുടെ ഹാഫ്‌ മൂണ്‍, തായ്‌ലണ്ടില്‍ നിന്നുള്ള വണ്ടര്‍ഫുള്‍ ടൗണ്‍, സീന്‍ ബാക്കറുടെ പ്രിന്‍സ്‌ ഓഫ്‌ ബ്രോഡ്‌വെ, ഡന്‍മാര്‍ക്ക്‌ ചിത്രം ടെറിബ്ലി ഹാപ്പി, പാക്കിസ്ഥാന്‍ സിനിമ രാമചന്ദ്‌ പാക്കിസ്ഥാനി, ബ്രസിലിന്റെ അനതര്‍ ലൗസ്റ്റോറി, ചൈനീസ്‌ ചിത്രം പ്ലാസ്റ്റിക്‌ സിറ്റി. ഗോവന്‍ മേളയില്‍ പുരസ്‌കാരം നേടിയ ശ്രീലങ്കന്‍ സിനിമ -ആകാശ കുസുമം തുടങ്ങി അമ്പത്തിയാറ്‌ സിനിമകള്‍ ലോകവിഭാഗത്തില്‍ തിരശീലയിലെത്തി.ഇന്ത്യന്‍ സിനിമയുടെ പുതിയമുഖം പ്രതിനിധാനം ചെയ്‌ത്‌ കാഞ്ചീവരം (തമിഴ്‌-പ്രിയദര്‍ശന്‍), യാറൂങ്‌ (ത്രിപുര), ഷോര്‍ട്ട്‌ ചെയ്‌ന്‍, ബാരാ ന (ഹിന്ദി), ലിറ്റില്‍ സിസൗ, ഫസ്റ്റ്‌ ടൈം എന്നീ ചിത്രങ്ങളും മലയാളത്തിലെ പുതിയ ചിത്രഭാഷ ഉള്‍ക്കൊള്ളുന്ന രന്‍ജിത്തിന്റെ തിരക്കഥ, മോഹന്റെ കഥപറയുമ്പോള്‍, മധുപാലിന്റെ തലപ്പാവ്‌, ജയരാജിന്റെ ഗുല്‍മോഹര്‍, ടി. വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം, രൂപേഷ്‌ പോളിന്റെ ലാപ്പ്‌ടോപ്പ്‌, അഞ്‌ജലി മേനോന്റെ മഞ്ചാടിക്കുരു എന്നിവയും ഡോക്യുമെന്ററിയില്‍ ലോകത്തിലെ വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങളും വ്യത്യസ്‌ത ജീവിതാഖ്യാനങ്ങളാകുന്ന നാല്‍പത്തിനാല്‌ ഹ്രസ്വ സിനിമകളും മേളയിലുണ്ട്‌.ഇന്ത്യന്‍ മാസ്റ്റേസില്‍ ശ്യാം ബെനഗല്‍, കേതന്‍ മേത്ത, സത്യജിത്‌റേ, ബുദ്ധദേവ്‌ ഗുപ്‌ത, തുടങ്ങിയവരുടെ സിനിമകളും മാസ്റ്റേസ്‌ സ്‌ട്രോക്‌സ്‌ വിഭാഗം, അലന്‍ റെനേയുടെ ചിത്രങ്ങളും, സമകാലീന മാസ്റ്റേസില്‍ കരേന്‍ സഖറോവിന്റെ ചിത്രങ്ങളും കൂടാതെ സമീറ മക്‌ബല്‍ ബഫിന്റെയും ലൂയി ബുനുവല്ലിന്റെയും ബര്‍ഗ്‌മാന്‍ തുടങ്ങിയവരുടെയും ഭരതന്റെ പ്രധാന സിനിമകളും പതിമൂന്നാമത്‌ മേളയുടെ തിരശീല ചടുലമാക്കി. യൂസഫ്‌ ഷഹീന്‍ (ഈജിപ്‌ത്‌), ജൂള്‍ഡാസന്‍ (യു. എസ്‌. എ), പി. എന്‍. മേനോന്‍, രഘുവരന്‍, ഭരത്‌ ഗോപി, കെ.ടി. മുഹമ്മദ്‌ എന്നിവരുടെ സ്‌മൃതി വിഭാഗം, അര്‍ജന്റീനയില്‍ നിന്ന്‌ ഫെര്‍ണാണ്ടോ ബിറി, ഇസ്രേലിയന്‍ സംവിധാകനായ അമേസ്‌ ഗിതായി, ആഫ്രിക്കന്‍ സംവിധാകന്‍ ഇദ്രിസ ഒയ്‌ഡു ചിത്രങ്ങളും റഷ്യന്‍ ഫോക്കസ്‌ വിഭാഗം സിനിമകളുടെ പ്രത്യയശാസ്‌ത്രവും സൗന്ദര്യപരമായ കാഴ്‌ചകളുടെ പാഠാവലി പ്രേക്ഷകര്‍ക്ക്‌ നല്‍കി.സാമൂഹിക ജീവിതത്തിന്റെ വിശകലനങ്ങള്‍ക്കായി കാഴ്‌ചയുടെ ജാലകം തുറക്കുന്ന ചിലച്ചിത്രലോകം കലാപത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും ചോരപ്പാടുകള്‍ക്കു നടുവില്‍ നിന്നും സ്‌നേഹത്തിനും ഒരുമയ്‌ക്കും സമാധാനത്തിനും സ്വത്വപുന:സ്ഥാപനത്തിനും വേണ്ടി ശബ്‌ദിക്കുന്ന ഫ്രെയിമുകളിലൂടെ സാംസ്‌കാരികാവബോധം പ്രേക്ഷകരില്‍ ചേര്‍ത്തുവച്ചു. മേളയുടെ നീക്കിയിരിപ്പും മറ്റൊന്നല്ല. മൂന്നാംകണ്ണിന്റെ മര്‍ത്ത്യഗാഥ അതിജീവനത്തിന്റെ, സഹനത്തിന്റെ നവ്യ കാഴ്‌ചയുടെ തിളക്കം തന്നെയാണിത്‌. സമ്പന്നമായ സംസ്‌കാര മുദ്രകളുടെ ജീവല്‍സ്‌പന്ദനവും. എന്നാല്‍ ലോകസിനിമ ദൃശ്യസംസ്‌കൃതി മലയാളിയുടെ കാഴ്‌ചയിലും സിനിമയിലും എന്ത്‌ മാറ്റമാണ്‌ വരുത്തുന്നത്‌ എന്ന ചോദ്യം ഓരോ മേളയ്‌ക്ക്‌ ശേഷവും അവശേഷിക്കുന്നു. കാലത്തിന്‌ നേരെ #ം#ി#ുഖം തിരിഞ്ഞുനില്‍ക്കുന്ന ചലച്ചിത്രഭാഷയക്ക്‌ ജനജീവിതത്തിലോ, അവരുടെ മനനസംസ്‌കൃതിയിലോ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. മലയാളസിനിമ നേരിടുന്ന പ്രതിസന്ധിയാണിത്‌. മാറുന്ന കേരളീയ ജീവിതത്തെ അവഗണിച്ചുകൊണ്ടുള്ള ചിത്രഭാഷ ഉപരിവിപ്‌ളമായ നിഴല്‍വിതാനങ്ങളായി മാറും മലയാളത്തില്‍ രൂപപ്പെടുന്ന മിക്ക സിനിമകളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. ഇതില്‍ നിന്നുള്ള കുതറിമാറ്റത്തിലേക്ക്‌ ലോകസിനിമയും അവ നല്‍കുന്ന പാഠാവലിയും പ്രചോദനം നല്‍കുന്നമെന്ന്‌ പ്രതീക്ഷിക്കാം.

ശ്രീനിയും വിനയനുംസൂപ്പര്‍ വിരുദ്ധചിന്തയും

ക്ഷാമത്തില്‍ മുങ്ങിനില്‍ക്കുന്ന ഗ്രാമത്തിന്റെ മനുഷ്യത്വം വറ്റിപ്പോകുന്നത്‌ പ്രേക്ഷകരുടെ മനസ്സിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന ഒരു ജാപ്പനീസ്‌ ചിത്രമുണ്ട്‌. ഇമാമുറയുടെ `ബാലഡ്‌സ്‌ ഓഫ്‌ നരയാമ. മലമുകളിലെ മരണത്തിലേയ്‌ക്കുള്ള സാഹസിക യാത്രയിലാണ്‌ ഈ സിനിമ അവസാനിക്കുന്നത്‌. മലയാളസിനിമയുടെ അവസ്ഥയും ഇമാമുറയുടെ ചിത്രത്തിലെ അവസാന സീന്‍ ഓര്‍മ്മപ്പെടുത്തുന്നു.2009- ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ മലയാളസിനിമകള്‍ കൂട്ടമായി തിയേറ്ററില്‍ മൂക്കുകുത്തുകയാണ്‌. വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയിലിറങ്ങിയ സൂപ്പര്‍താരചിത്രം പോലും ഇനീഷ്യല്‍ ഫുള്‍ ഉണ്ടാക്കുവാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്‌. കവലകളില്‍ സര്‍വ്വരോഗ സംഹാരികളുമായി ചില മുറിവൈദ്യന്മാര്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. ആദ്യം ചില്ലറ മാജിക്കുകള്‍ കാണിച്ച്‌ അവര്‍ ജനത്തെ കൈയിലെടുക്കും. പിന്നീടാണ്‌ തകരപ്പെട്ടിയിലെ സര്‍വ്വരോഗ സംഹാരി പുറത്തെടുക്കുക. മലയാളസിനിമയിലും ഇത്തരം സര്‍വ്വരോഗ സംഹാരികളുടെ തകരപ്പെട്ടിയുമായി പ്രത്യക്ഷപ്പെടുന്ന സംവിധായകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. ഇവരുടെ ഘോഷയാത്രയാണ്‌ ജനുവരിയില്‍ കേരളത്തിലെ പ്രദര്‍ശനശാലകളില്‍.കഥപറച്ചിലിന്റെ കാര്യത്തില്‍ മലയാളത്തിലെ സംവിധായകര്‍ക്ക്‌ കരുത്തരായിത്തീരാന്‍ സാധിക്കുന്നില്ല. ഇതിന്‌ മികച്ച ഉദാഹരണങ്ങളാണ്‌ റാഫി മെക്കാര്‍ട്ടിന്റെ ലൗ ഇന്‍ സിംഗപ്പോര്‍, വി.എം. വിനുവിന്റെ മകന്റെ അച്ഛന്‍, ദീപുവിന്റെ ക്രേസി ഗോപാലന്‍ എന്നീ സിനിമകള്‍. ആവര്‍ത്തനവിരസങ്ങളായ കഥകള്‍ തല്ലിപ്പഴുപ്പിക്കുമ്പോള്‍ വെള്ളിത്തിരയില്‍ നിന്ന്‌ തെറിച്ചുവീഴുന്നത്‌ മമ്മൂട്ടിയെ പോലുള്ള നടന്മാരാണ്‌. സ്ഥിരം ശൈലിയില്‍ മലയാളത്തില്‍ പിറന്നു വീഴുന്ന കുറെ ചിത്രങ്ങള്‍ കാണുന്ന ഒരാള്‍ക്ക്‌ ക്രേസി ഗോപാലാനോ, മകന്റെ അച്ഛനോ പോലുള്ള ഒരു സിനിമ അടിച്ചുപരത്തിയെടുക്കാം. സിനിമാ ഫോര്‍മുലകള്‍ കുത്തിനിറച്ച പഴയ ചാക്കുകള്‍ ഒന്നെടുത്തിട്ട്‌ കുടയുക. മലയാളത്തിലെ സംവിധായകര്‍ക്ക്‌ അതുമതി. അഥവാ പടത്തിന്‌ നീളം വേണമെങ്കില്‍ ശ്രീനിവാസനെയോ, സൂരജ്‌ വെഞ്ഞാറമൂടിനെയോ കയറൂരി വിട്ടാല്‍ സംഗതി എളുപ്പമാകും. എഴുപത്തിയഞ്ച്‌ വര്‍ഷം പിന്നിട്ട മലയാളസിനിമ പണ്ടെന്നോ ഉപേക്ഷിച്ചുപോയ വിഡ്‌ഢിക്കുപ്പായങ്ങള്‍ തകരപ്പെട്ടിക്കുള്ളില്‍ നിന്നും പുറത്തെടുത്ത്‌ പേര്‌ ലൗ ഇന്‍ സിംഗപ്പോര്‍ എന്നാക്കിയാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ഇടിച്ചു കയറുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഈ സ്ഥിതി തിരിച്ചറിയാത്തവര്‍ നടന്മാരും സംവിധായകരുമാണ്‌. നല്ലൊരു തിരക്കഥ കിട്ടിയിട്ടും അത്‌ പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യാത്തവിധം ചിത്രീകരിക്കാന്‍ വി.എം. വിനുവിന്റെ സംവിധാനശൈലിക്ക്‌ സാധിച്ചില്ല. തിരക്കഥയിലെ വികാരങ്ങള്‍ കാഴ്‌ചക്കാരിലേക്ക്‌ സന്തോഷമായോ, ദു:ഖമായോ സംക്രമിപ്പിക്കാന്‍ കഴിയണം. ഇതൊന്നുമില്ലെങ്കില്‍ ശൂന്യമായ മനസ്സോടെയാകും പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നത്‌. ജനുവരിലെത്തിയ സിനിമകള്‍- മകന്റെ അച്ഛന്‍, ലൗ ഇന്‍ സിംഗപ്പോര്‍, കളേഴ്‌സ്‌ തുടങ്ങിയവ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അനുഭവിക്കുന്നതും മറ്റൊന്നല്ല.നടന്മാരെ ആശ്രയിച്ച്‌ കഥമെനഞ്ഞെടുക്കുന്ന മലയാളത്തില്‍ നല്ല കഥയില്ലെങ്കില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമല്ല, ശ്രീനിവാസനും പൃഥ്വിരാജിനും ദിലീപിനുപോലും കാണികളുണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ജനുവരിയില്‍ പുറത്തിറങ്ങിയ മലയാളസിനിമകളുടെ പരാജയം. ഒന്നിനുപിറകെ ഒന്നായി മലയാളചിത്രങ്ങള്‍ തിയേറ്ററുകളില്‍ പൊട്ടിത്തകരുമ്പോള്‍ ആത്മപരിശോധന നടത്താന്‍ നടന്മാരോ, സംവിധായകരോ തയാറാകുന്നില്ല. കഴിഞ്ഞ നാല്‌ വര്‍ഷങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാകും. 250-ഓളം സിനിമകള്‍ പുറത്തിറങ്ങയതില്‍ തിയേറ്ററില്‍ നിന്നും മുടക്കുമുതല്‍ തിരിച്ചു പിടിച്ചവയുടെ എണ്ണം 20-ല്‍ താഴെയാണ്‌. റാഫി മെക്കാര്‍ട്ടിന്റെ ലൗ ഇന്‍ സിംഗപ്പോര്‍ എന്ന ചിത്രം മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ക്കുപോലും മുഴുവന്‍സമയം തിയേറ്ററില്‍ കണ്ടിരിക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ ഗതിവിഗതികള്‍ക്കിടയില്‍ മച്ചു (മമ്മൂട്ടി) പുതുജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന കഥ. അഭിനയകലയുടെ വിസ്‌മയങ്ങള്‍ തീര്‍ത്ത മമ്മൂട്ടിയെപ്പോലുള്ള നടനെക്കൊണ്ട്‌ ( നടന്‍ താല്‍പര്യം കാണിച്ചാലും) ചെയ്യിക്കുന്ന ആട്ടവും പാട്ടും അസഹ്യമാണെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല. ഇത്തരം പൊള്ളയായ കഥാപാത്രങ്ങളെ തിരിച്ചറിയാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സാധിക്കുന്നില്ല എന്നത്‌ അവരുടെ കരിയറിനെ ബാധിച്ചുകൊണ്ടിരിക്കുന്ന വിപത്താണ്‌. കുടുംബചിത്രങ്ങളെന്ന ലേബിളിലെത്തുന്ന വിലകുറഞ്ഞ കോമഡിചിത്രങ്ങളാണ്‌ മലയാളസിനിമയുടെ തകര്‍ച്ച്‌ മറ്റൊരു കാരണം. പ്രേക്ഷകരല്ല മലയാളചിത്രങ്ങളെ തകര്‍ക്കുന്നത്‌. ചലച്ചിത്രപ്രവര്‍ത്തകരാണ്‌. ഉള്‍ക്കനമുള്ള മികവുറ്റ സിനിമകള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ദീപുവിന്റെ ദിലീപ്‌ ചിത്രം ക്രേസി ഗോപാലന്‍, രാജ്‌ ബാബുവിന്റെ കളേഴ്‌സ്‌ എന്നിവ ആസ്വദിക്കണമെങ്കില്‍ കാലത്തിന്റെ സൂചി പത്തിരുപത്‌ വര്‍ഷം പിറകോട്ട്‌ തിരിച്ചുവയക്കണം. നായകന്മാരുടെ വണ്‍മാന്‍ഷോ കണ്ട്‌ മലയാളികള്‍ തിയേറ്ററില്‍ കയറാന്‍ മടിക്കുന്ന ഇക്കാലത്ത്‌ ക്രേസി ഗോപാലന്‍ പോലുള്ള ഗിമ്മിക്കുകളില്‍ ദിലീപോ, ശ്രീനിവാസനോ പ്രത്യക്ഷപ്പെട്ടാലും ജനം കൈയൊഴിയും.സ്വന്തം ചിത്രത്തില്‍ ആളാവുക എന്ന ദൗത്യം ഭംഗിയായി നിറവേറ്റിയ സമാന്തര സൂപ്പര്‍സ്റ്റാറാണെല്ലോ നടന്‍ ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വടക്കുനോക്കിയന്ത്രവും ചിന്താവിഷ്‌ടയായ ശ്യാമളയും സത്യന്‍ അന്തിക്കാടിന്റെ ആദ്യകാലചിത്രങ്ങളും മലയാളി കയ്യടിച്ചു സ്വീകരിച്ചു. എന്നാല്‍ ശ്രീനിവാസന്‍ പില്‍ക്കാലത്ത്‌ നടത്തുന്ന അഥവാ ഞാനൊന്നുമറിഞ്ഞില്ല എന്ന നാട്യത്തില്‍ പുലര്‍ത്തുന്ന ജനവിരുദ്ധതകളെ പ്രേക്ഷകര്‍ തിരിച്ചറിയുന്നു. ശ്രീനിവാസന്റെ സിനിമകള്‍ പ്രദര്‍ശനശാലകളില്‍ നേരിടുന്ന പ്രതിസന്ധിക്ക്‌ പുതിയ ഉദാഹരണമാണ്‌ മകന്റെ അച്ഛന്‍. നല്ലൊരു തിരക്കഥയുണ്ടായിട്ടും സംവിധായകനോ, ബുദ്ധികൂര്‍മ്മതയുള്ള നടനോ പ്രേക്ഷകരെ ഇടവേളക്ക്‌ ശേഷം തിയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയുന്നില്ല. വെള്ളരിനാടകങ്ങളുടെ കാവല്‍ക്കാരാവാന്‍ മലയാളികളും തയാറെല്ലെന്ന്‌ മകന്റെ അച്ഛന്‍ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തുന്നു. സൂപ്പര്‍താരങ്ങള്‍ സെലക്‌ടീവാകണം എന്ന്‌ മുറവിളിക്കൂട്ടുന്ന ( കടപ്പാട്‌-കോഴിക്കോട്ടെ പത്രസമ്മേളനം) നടന്‍ ശ്രീനിവാസന്‍ സ്വന്തം കാര്യത്തില്‍ കാണിക്കുന്ന അലംഭാവം പരിഹരിച്ചാലും പ്രേക്ഷകരും നിര്‍മ്മാതാക്കളും രക്ഷപ്പെടും. വിനീത്‌ ശ്രീനിവാസന്‍ മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലൊരിടത്ത്‌ സൂചിപ്പിക്കുന്നത്‌ പോലെ `ഇത്തരം തറവിറ്റുകളെ' പ്രോത്സാഹിപ്പിച്ചാല്‍ മലയാളസിനിമയുടെ നാശം എളുപ്പമാകും. മികച്ച സാങ്കേതികതയും മനോഹരമായ നൃത്തങ്ങളും കൊണ്ട്‌ കേരളത്തിലെ യുവജനങ്ങള്‍ക്ക്‌ അന്യഭാഷാ ചിത്രങ്ങള്‍ ഹരമായിക്കഴിഞ്ഞു. വില്ല്‌ പോലുള്ള തമിഴ്‌ സിനിമകള്‍ മലയാളചിത്രങ്ങളേക്കാള്‍ കളക്‌ഷന്‍ നേടി മുന്നേറുകയാണ്‌.പഴഞ്ചന്‍ സൂത്രവാക്യങ്ങളില്‍ തറഞ്ഞുനില്‍ക്കുന്ന നടന്മാരുടെ തറവേഷങ്ങള്‍ക്ക്‌ കയ്യടിക്കാന്‍ പ്രേക്ഷകര്‍ മടികാണിച്ചു തുടങ്ങി. വളരെ പ്രതീക്ഷയോടെയെത്തിയ ലൗ ഇന്‍ സിംഗപ്പോര്‍ താരാരാധകര്‍പോലും ഉപേക്ഷിക്കുന്നു. മിമിക്രിയിലൂടെ സ്വയം അവഹേളിതനാകാന്‍ താരത്തെ നിര്‍ബന്ധിതനാക്കിയ റാഫിമെക്കാര്‍ട്ടിന്‍ ടീം മലയാളികളോട്‌ നടത്തുന്ന വെല്ലുവിളിയാണ്‌ ഈ സിനിമ. മകന്റെ അച്ഛന്‍ എന്ന വി. എം. വിനു ചിത്രത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. അന്യഭാഷാ ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോഴാണ്‌ മലയാളസിനിമയുടെ വളര്‍ച്ചയില്ലായ്‌മ എത്രത്തോളം വലുതാണെന്ന്‌ തിരിച്ചറിയുന്നത്‌. ഊതിവീര്‍പ്പിച്ച പെരുങ്കളിയാട്ടങ്ങള്‍ ഹിന്ദിയിലും തമിഴിലും കന്നഡത്തിലും എട്ടുനിലിയില്‍ പൊട്ടുമ്പോഴും കാമ്പുള്ള ചിത്രങ്ങള്‍ക്ക്‌ പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ്‌ നല്‍കുന്നത്‌. മലയാളത്തിലാകട്ടെ മികച്ച ചിത്രങ്ങളെന്ന്‌ സംവിധായകര്‍ സ്വയം പ്രഖ്യാപിക്കുന്നവ കണ്ടിരിക്കാന്‍ കാണികള്‍ തയാറാകാത്തത്‌ സിനിമാസംബന്ധമായ അറിവില്ലായ്‌മ കൊണ്ടല്ല, സിനിമകള്‍ പൊറാട്ടുനാടകങ്ങളാകുന്നതാണ്‌ കാരണം. സൂപ്പര്‍ താരങ്ങളാണ്‌ മലയാളസിനിമയുടെ പ്രതിസന്ധിയെന്ന്‌ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഡോ. ബിജുവിന്റെ രാമന്‍ എന്ന ചിത്രം പ്രതിഫലിപ്പിക്കുന്നതും മറ്റൊന്നല്ല. സോഹന്‍ലാല്‍ സംവിധാനം ചെയ്‌ത ഓര്‍ക്കുക വല്ലപ്പോഴും തിയേറ്ററുകളില്‍ വന്‍ പരാജയമായതും പരിശോധിച്ചാല്‍ തിരക്കഥയില്‍ നിന്നും സിനിമയിലേക്കുള്ള ദൂരം വ്യക്തമാകുന്നതേയുള്ളൂ.മലയാളത്തിലെ ചലച്ചിത്രപ്രവര്‍ത്തകരുടെ മുഖ്യ അജണ്ട വാര്‍ത്താസമ്മേളനങ്ങളായിമാറിക്കൊണ്ടിരിക്കുന്നു. സിനിമയേക്കാള്‍ വലുത്‌ സംഘടനയാണെന്ന്‌ കരുതുന്നവര്‍ക്ക്‌ ആലോചിക്കാന്‍ സാധിക്കാതെ പോകുന്നത്‌ വ്യവസായത്തിന്റെ നിലനില്‍പ്പാണ്‌. സൂപ്പര്‍താരങ്ങളാണ്‌ സിനിമയുടെ പ്രതിസന്ധിയെന്ന്‌ വാദിക്കുന്ന സംവിധായകന്‍ വിനയനെപ്പോലുള്ളവരുടെ സംഘടന മികച്ച ഒരു ചിത്രം ഒരുക്കുന്നതിനെക്കുറിച്ചോ, വ്യവസായത്തെ നിലനിര്‍ത്തുന്നതിനെപ്പറ്റിയോ എന്ത്‌ ആലോചനകളാണ്‌ നടത്തുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ സംഘടനകളും അവകാശങ്ങളും അനിവാര്യമാണ്‌. പക്ഷേ, സിനിമയില്ലാതെ സംഘടനകൊണ്ട്‌ മാത്രം പ്രയോജനമുണ്ടാകില്ല. മലയാളസിനിമ കാത്തുസൂക്ഷിച്ച (പുറമെയെങ്കിലും) ഐക്യവും സര്‍ഗോന്മുഖതയും കെട്ടപോകുന്ന അഥവാ കെടുത്തുന്ന ശബ്‌ദഘോഷങ്ങളിലാണ്‌ മിക്കവര്‍ക്കും താല്‍പര്യം. ക്യാമറകള്‍ക്ക്‌ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക്‌ ക്യാമറകളുടെ മുന്നില്‍ നിന്ന്‌ മാറിനില്‍ക്കാന്‍ കഴിയാത്ത ആവേശം. മലയാളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പകപോക്കലിന്റെയും വിഴുപ്പലക്കിന്റെയും വീറും വാശിയും നിലനില്‍ക്കുന്നതിനിടയില്‍, തട്ടുപൊളിപ്പന്‍ ചിത്രങ്ങളില്‍ ചിലതെങ്കിലും വിജയം നേടി വ്യവസായത്തെ മുന്നോട്ട്‌ നയിക്കുമ്പോള്‍ വിവാദ പ്രസ്‌താവനായുദ്ധം കൊണ്ട്‌ പ്രതിസന്ധി രൂക്ഷമാക്കാനേ സാധിക്കൂ. സൂപ്പര്‍താരങ്ങള്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കണം ( ശ്രീനിവാസന്‍), മമ്മൂട്ടി തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആരാച്ചാര്‍ (വിനയന്‍-ചാനല്‍ വാര്‍ത്ത) രാജമാണിക്യം മമ്മൂട്ടിയേയും മോഹന്‍ലാലിനേയും രക്ഷിക്കില്ല (ഡോ. ബിജു- മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌) തുടങ്ങിയ ആപ്‌തവാക്യങ്ങളുടെ ചുമരെഴുത്ത്‌ മലയാളത്തിന്റെ ദൃശ്യപഥത്തിന്‌ എന്തുരീതിയില്‍ ഗുണം ചെയ്യും! ഇത്തരം സമവാക്യങ്ങളല്ല, ജനുവരി റിലീസുകളായ ലൗ ഇന്‍ സിംഗപ്പോര്‍, മകന്റെ അച്ഛന്‍, ക്രേസി ഗോപാലന്‍, കളേഴ്‌സ്‌, രാമന്‍, ലോലിപോപ്പ്‌ (ക്രിസ്‌തുമസ്‌ ചിത്രം) മുതലായവയുടെ പോരായ്‌മകള്‍ ഡോ. ബിജു, ശ്രീനിവാസന്‍, റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ദിപു ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിയണം. മലയാളസിനിമയുടെ പ്രധാന പ്രതിസന്ധി മാധ്യമാവബോധം നേടിയ പ്രേക്ഷകരും കാലത്തിന്‌ നേരെ മുഖം തിരിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുമാണ്‌.