Wednesday, November 26, 2008

മഞ്ഞണിഞ്ഞ ഒരു പ്രഭാതത്തില്‍

`മഞ്ഞണിപ്പൂനിലാവ്‌പേരാറ്റിന്‍കടവത്ത്‌മഞ്ഞളരച്ചുവച്ചു നീരാടുവാന്‍...'മഞ്ഞുകാലം മലയാളിയുടെ സര്‍ഗഭാവനയെ പലവിധത്തിലും പ്രചോദിപ്പിച്ചിട്ടുണ്ട്‌. കഥയായി, കവിതയായി, ഗാനമായി... അങ്ങനെ പലരൂപത്തില്‍ മഞ്ഞും മഞ്ഞുകാലവും നമുക്ക്‌ ഹൃദ്യമായ അനുഭവമാണ്‌. മഞ്ഞുതുള്ളികള്‍ നിറന്നുനില്‍ക്കുന്ന നെല്‍പ്പാടങ്ങളും പൂവിതള്‍ത്തുമ്പുകളും ഒരിക്കലെങ്കിലും തൊട്ടുതലോടാത്ത മലയാളി ഉണ്ടാവില്ല. മരംകോച്ചുന്ന വെളുപ്പാന്‍കാലവും ചപ്പുചവറുകളും കരിയിലകളും കത്തിച്ച്‌ കുളിരകറ്റിയ തലമുറയും കേരളീയ ജീവിതത്തിന്റെ ഭാഗംതന്നെ. കാലത്തിന്റെ കുത്തൊഴുക്കില്‍ മഞ്ഞുകാലത്തിന്റെ വരവിലും ആഴസ്‌പര്‍ശത്തിലും ചെറിയ ചെറിയ മാറ്റങ്ങള്‍ കാണാമെങ്കിലും ഡിസംബറിന്റെ അടയാളമായി മഞ്ഞിന്‍കണികകള്‍ എങ്ങുനിന്നോ കേരളീയരുടെ രാത്രികളിലേക്കും പുലര്‍വേളകളിലേക്കും കുടിയേറുന്നു. ചിലപ്പോള്‍ കടുത്ത തണുപ്പായും ഇളം കുളിരായും മഞ്ഞുതുള്ളികള്‍ പെയ്‌തിറങ്ങുന്നു.മഞ്ഞെഴുതിയ കഥകളും കവിതകളും നാം വീണ്ടും വീണ്ടും വായിക്കാനെടുക്കുന്നു. അവയില്‍ പതിഞ്ഞ മഞ്ഞിന്‍ സ്‌പര്‍ശം മനസ്സിലേക്ക്‌ ചേര്‍ത്തുപിടിക്കാന്‍ നാം പലപ്പോഴും കൊതിക്കുന്നു. പ്രശസ്‌ത കഥാകൃത്ത്‌ പി. പത്മരാജന്‍ `പാര്‍വ്വതിക്കുട്ടി' എന്ന കഥയില്‍ ഒരിടത്ത്‌ എഴുതി: `അങ്ങനെയൊക്കെ ഞങ്ങള്‍ കോളജിലേക്ക്‌ നടന്നുപോകുമായിരുന്നു. ചെറിയ ചൂടുള്ള മഞ്ഞുവീഴുകയും തണുത്ത കാറ്റു വീശുകയും ചെയ്യുന്ന, കനത്ത തുള്ളികള്‍ ഉതിര്‍ക്കുന്ന മഴയുള്ള പുലര്‍വേളകളില്‍...ഓമന കൂടിയാകുമ്പോഴേക്കും ഞങ്ങളുടെ ബാച്ചു തികഞ്ഞിരുന്നു.''മഞ്ഞുകാലത്തിന്റെ ആര്‍ദ്രതയും മഞ്ഞിന്റെ ബഹുവിധമാനങ്ങളും യു. പി. ജയരാജ്‌ `മഞ്ഞി'ല്‍ ഇഴചേര്‍ത്തതിങ്ങനെ: `പുറത്ത്‌ മഞ്ഞ്‌ പൊഴിയുകയായിരുന്നു. തുറന്നിട്ട ജനാലകളിലൂടെ ആദ്യം തണുത്ത കാറ്റ്‌ ആഞ്ഞുവീശി. ഈ സീസണില്‍ അത്‌ തികച്ചും സ്വാഭാവികം.'മാമരം കോച്ചുന്ന തണുപ്പുകാലത്തിന്റെ വ്യത്യസ്‌തമായ ഒരു ചിത്രം ചെറുശ്ശേരി നമ്പൂതിരി അടയാളപ്പെടുത്തി: `ശീതം തഴച്ചോരു ഹേമന്തകാല'ത്തെപ്പറ്റി കൃഷ്‌ണഗാഥയിലും എഴുതിയിട്ടുണ്ട്‌. ചങ്ങമ്പുഴ കാവ്യദേവതയെ കണ്ടെടുക്കുന്നതും മഞ്ഞുനീരണിഞ്ഞ പ്രഭാതത്തിലാണ്‌. `മഞ്ഞതെച്ചിപ്പൂങ്കുല പോലെ മഞ്‌ജിമവിടരും പുലര്‍കാലേ... നിന്നൂ ലളിതേ നീയെന്‍ മുന്നില്‍നിവൃതി തന്‍...'കണ്ണീര്‍പ്പാടത്തിലൂടെ നീന്തിക്കയറുന്ന ദമ്പതിമാരുടെ ജീവിതയാത്രയിലൊരിടത്ത്‌ വൈലോപ്പിള്ളി ഇങ്ങനെ എഴുതി: `നേര്‍ത്തലിഞ്ഞിടും മഞ്ഞിലൂളിയിട്ടെത്തീടുന്നുപൂത്തമാന്തോപ്പിന്‍ മണംപുലരുന്നൊരു തെന്നല്‍...' -(യുഗപരിവര്‍ത്തനം)പുലര്‍മഞ്ഞിന്റെ വ്യത്യസ്‌തതയാര്‍ന്ന മുഖം എന്‍. എന്‍. കക്കാടിന്റെ കവിതയിലുണ്ട്‌:`നീഹാരനാളില്‍ ശുചിസ്‌മിതക്കായ്‌ നീള്‍മിഴിക്കോണിന്റെ യാചനയാആതിരക്കണ്ണിന്‍ തിളക്കമായിശൈശവവായുവിന്‍ ഹര്‍ഷമായി...'-(ഊര്‍ണ്ണനാഭി)മഞ്ഞിന്‍പാളികള്‍ വകഞ്ഞുമാറ്റി കാത്തിരിപ്പിന്റെ മുക്തത എഴുതിയ 'മഞ്ഞി'ല്‍ എം. ടി. വാസുദേവന്‍ നായര്‍ അടയാളപ്പെടുത്തി: `ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. കാലത്തിന്റെ പാറക്കെട്ടുകളില്‍ മഞ്ഞുവീഴുന്നു. ഉരുകുന്നു. വീണ്ടും മഞ്ഞിന്‍ പടലങ്ങള്‍ തണുത്തുറഞ്ഞു കട്ടപിടിക്കുന്നു. നാമെല്ലാം കാത്തിരിക്കുന്നു...'ടി. പത്മനാഭന്റെ വാക്കുകളില്‍ തെളിയുന്ന മഞ്ഞിന്റെ ശീതളിമ: `ഒന്നിലധികം തവണ അയാള്‍ എഴുന്നേറ്റു ജനലിന്നരികില്‍ ചെന്നു വെളിയിലേക്ക്‌ നോക്കി. നല്ല നിലാവുള്ള രാത്രിയായിരുന്നു. അല്‌പം മാത്രം തണുപ്പുള്ള വളരെ സുഖകരമായ ഒരു കാറ്റും വീശുന്നുണ്ടായിരുന്നു. മഞ്ഞില്‍ നനഞ്ഞ വൃക്ഷത്തലപ്പുകള്‍ക്ക്‌ നിലാവിന്റെ വെളിച്ചം അഭൗമമായ ഒരു കാന്തി നല്‍...' -(കത്തുന്ന രഥചക്രം)ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ `മഞ്ഞുകാലം' എന്ന കഥയില്‍ പറയുന്നതുപോലെ: `മഞ്ഞുകാലം വരുന്നതോടെ സ്ഥിതിയാകെ മാറും. അസൈനാര്‍ക്കയ്‌ക്ക്‌ ഭ്രാന്തിളകുന്ന കാലമാണിത്‌. പലര്‍ക്കും ആശ്വാസമോ, നഷ്‌ടബോധമോ അങ്ങനെ എന്തൊക്കെയോ തോന്നും...' പ്രിയ എ.എസ്‌. മഞ്ഞണിഞ്ഞ കാലത്തിലേക്ക്‌ കണ്ണയച്ച്‌ ഓര്‍മ്മയുടെ ജാലകം തുറക്കുന്നതിങ്ങനെ: `ഇളം മഞ്ഞിന്റെ നേര്‍ത്ത ആവരണത്തിനിടയിലൂടെ ഒളിഞ്ഞുനേക്കി, നാണിച്ചു നാണിച്ച്‌ കടന്നുവന്ന മഴയുടെ കൈപിടിച്ചെത്തിയ പ്രഭാകരന്റെ തുടുത്തമുഖം കണ്ടിരിക്കുമ്പോഴാണ്‌ ഇന്ന്‌ സ്‌കൂളില്‍ പോകാതിരിന്നാലോ... എന്ന ചിന്ത ആഗ്രഹമായി പീലിനീര്‍ത്തിക്കഴിഞ്ഞിരുന്നു...' -(എഴുത്ത്‌)മഞ്ഞ്‌ ജീവിതത്തിന്റെ കുപ്പായമായിത്തീരുകയാണ്‌. മലയാളത്തിന്റെ ചലച്ചിത്രഗാന ശാഖയിലാണ്‌ മഞ്ഞിന്‍തുടിപ്പ്‌ ഏറ്റവും സജീവമായി പടര്‍ന്നുനില്‌ക്കുന്നത്‌. മഞ്ഞിന്‍പ്പൊലിമ നോക്കി പി. ഭാസ്‌ക്കരന്‍ എഴുതി:`മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിമധുമാസ ചന്ദ്രിക വന്നൂനിന്നെ മാത്രം കണ്ടില്ലല്ലോനീ മാത്രം വന്നില്ലല്ലോപ്രേമചകോരീ ചകോരീ ചകോരീ..'-(കളിത്തോഴി)വയലാറിന്റെ വരികളില്‍ തുളുമ്പുന്ന മഞ്ഞുകാലത്തിന്റെ മറ്റൊരു മുഖമിങ്ങനെ:`ഇന്ദുമുഖീ... ഇന്ദുമുഖീ...എന്തിനിന്നു നീ സുന്ദരിയായ്‌ഇന്ദുമുഖീ... ഇന്ദുമുഖീമഞ്ഞിന്‍ മനോഹര ചന്ദ്രികയില്‍മുങ്ങി മാറുമറയ്‌ക്കാതെ.'-(അടിമകള്‍)ഗിരീഷ്‌ പുത്തഞ്ചേരിയുടെ കാഴ്‌ചയില്‍ തെളിഞ്ഞ ഒരു മഞ്ഞുകാല ചിത്രമിങ്ങനെ:`മൂടല്‍മഞ്ഞിനാല്‍...മണിപ്പുടവകള്‍ ഞൊറിയുമിപ്പുലര്‍വനിയില്‍,കുഞ്ഞുപ്പൂക്കളാല്‍... അതില്‍കസവണിക്കരയിടുമരുവികളില്‍പകല്‍പ്പക്ഷിയായി പാടുവാന്‍നേരമായ്‌...'-(കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌)സാഹിത്യത്തിലും കലകളിലും എന്നതുപോലെ മലയാളിയുടെ ജീവിതപുസ്‌തകത്തിലും മഞ്ഞുകാലത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. മഞ്ഞിന്‍പുകമറക്കുള്ളിലൂടെ ഈറനുടുത്ത്‌ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക്‌ പോകുന്നവരും ജോലിസ്ഥലത്തേക്ക്‌ പുറപ്പെടുന്നവരും കേരളത്തിന്റെ ജീവല്‍ച്ചിത്രങ്ങളുടെ ഭാഗമാണ്‌. മഞ്ഞുകാലത്തിന്റെ വസ്‌ത്രധാരണാ രീതിക്കൊന്നും വലിയ പ്രചാരം ലഭിക്കുന്നില്ലെങ്കിലും തണുപ്പിനെ അതിജീവിക്കാന്‍ പാകത്തിലുള്ള വിവിധതരം വസ്‌ത്രങ്ങള്‍ കേരളീയരുടെ അലമാരകളിലും ഇടംനേടുന്നുണ്ട്‌.തണുപ്പ്‌ കാലത്ത്‌ ചിലതരം ഭക്ഷണവിഭവങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പൊതുവെ പച്ചക്കറികള്‍ക്കാണ്‌ മുന്‍ഗണന കിട്ടുന്നത്‌. മഴക്കാലം മാറിക്കഴിയുമ്പോഴാണ്‌ കേരളത്തില്‍ മഞ്ഞിന്റെ വരവ്‌. തണുത്ത കാറ്റിന്റെ വീശിയടിക്കലും മഞ്ഞുതുള്ളിയില്‍ പ്രതിബിംബിച്ചെത്തുന്ന സൂര്യകിരണങ്ങളും മഞ്ഞുകാല പ്രഭാതത്തിന്‌ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞില്‍ കുതിര്‍ന്നുനില്‌ക്കുന്ന പനിനീര്‍പ്പൂക്കളും മഞ്ഞിന്‍തുള്ളികള്‍ നിറുകയിലേറ്റിനില്‌ക്കുന്ന പുല്‍ക്കൊടികളും മലയാളിയുടെ കാഴ്‌ചയിലും മനസ്സിലും എന്തെന്തു ഭാവനകള്‍ക്കാണ്‌ നിറംകൊടുക്കുന്നത്‌.ആരോഗ്യകാര്യങ്ങളിലാണ്‌ മഞ്ഞുകാലത്ത്‌ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത്‌. കൈകാലുകളിലെ മൃദുലമായ ഭാഗവും ചുണ്ടുകളും വിണ്ടുകീറാന്‍ തുടങ്ങും. ചര്‍മ്മത്തിന്‌ വരള്‍ച്ചയും കൂടും. വാതരോഗത്തിന്റെ ആധിക്യം പ്രായമുള്ളവരെ മാത്രമല്ല, ചെറുപ്പക്കാരെയും പിടികൂടും. ജലദോഷം ഉള്‍പ്പെടെ കഫജന്യരോഗങ്ങള്‍ വര്‍ദ്ധിക്കും. മഞ്ഞുകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ തരണംചെയ്യാന്‍ ചികിത്സാരംഗത്ത്‌ ചില മുന്‍കരുതലൊക്കെ മലയാളി ആസൂത്രണം ചെയ്യാറുണ്ട്‌. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അംശം വര്‍ദ്ധിക്കുമെങ്കിലും ഹൃദ്യമായ കാലാവസ്ഥയാണ്‌ മഞ്ഞുകാലത്തിന്റേത്‌. തണുപ്പു രാജ്യങ്ങളിലേതുപോലെ കേരളത്തില്‍ മഞ്ഞിന്റെ കാഠിന്യം അനുഭവപ്പെടുന്നില്ലെങ്കിലും മഞ്ഞുകാലമെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക്‌ ആത്മാവിന്റെ സംഗീതംപോലെ പ്രിയപ്പെട്ട രാപ്പകലുകളാണ്‌. മഞ്ഞുകാലം നോല്‍ക്കുന്ന കുമാരന്മാരും കുമാരികളും നമ്മുടെ നിനവിലുമുണ്ട്‌. അരുമയായ ഒട്ടേറെ ചിത്രങ്ങളായ്‌ നിരന്നുനില്‍ക്കുകയാണ്‌ മഞ്ഞണിഞ്ഞ ഡിസംബറിന്റെ രാപ്പകലുകള്‍.

Thursday, November 20, 2008

അഭിനയത്തികവിന്റെചരിത്രപാഠം

‍നടനകലയുടെ വിസ്‌മയമായിരുന്നു എം. എന്‍. നമ്പ്യാര്‍. ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലെ മികവുറ്റ അധ്യായം. വില്ലന്‍ വേഷങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ ഒരു ശൈലിയും ശരീരഭാഷയും സൃഷ്‌ടിച്ചെടുക്കാന്‍ നമ്പ്യാര്‍ക്ക്‌ ആദ്യകാല ചിത്രങ്ങളില്‍ തന്നെ സാധിച്ചു. എം. ജി. ആര്‍. സിനിമയെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുവരുന്ന രൂപം എം. എന്‍. നമ്പ്യാരുടെ സിംഹഗര്‍ജ്ജനമാണ്‌. തമിഴ്‌ ചലച്ചിത്രത്തിന്‌ വേറിട്ടൊരു സൗന്ദര്യബോധം രൂപപ്പെടുത്താന്‍ മലയാളിയായ നമ്പ്യാര്‍ക്ക്‌ അനായാസം സാധിച്ചത്‌ അദ്ദേഹത്തിന്‌ അഭിനയകലയോടുള്ള അഭിനിവേശം തന്നെയായിരുന്നു. നാടകവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച നമ്പ്യാര്‍ മദിരാശിയിലെത്തുകയും നാട്യകലാസംഘത്തോടൊപ്പം ഊരുചുറ്റുകയും ചെയ്യുന്നതിനിടയിലാണ്‌ സിനിമയിലെത്തുന്നത്‌. ആദ്യകാലത്ത്‌ നാടകട്രൂപ്പില്‍ നിന്ന്‌ കിട്ടിയ വരുമാനം മൂന്നു രൂപയായിരുന്നു. അതില്‍ നിന്നും മിച്ചംവെച്ച രണ്ടു രൂപ തന്റെ അമ്മയ്‌ക്ക്‌ മണിയോര്‍ഡറായി അയച്ചുകൊടുക്കും. പതിമൂന്നാമത്തെ വയസ്സിലാണ്‌ നമ്പ്യാര്‍ പ്രശസ്‌ത നാടകട്രൂപ്പായ നവാബ്‌ രാജമാണിക്യത്തില്‍ ചേര്‍ന്നത്‌.തെക്കേന്ത്യന്‍ സിനിമയില്‍ അരനൂറ്റാണ്ട്‌ ജ്വലിച്ചു നിന്ന നടനാണ്‌ എം. എന്‍. നമ്പ്യാര്‍. വില്ലന്‍ വേഷങ്ങള്‍ക്ക്‌ നമ്പ്യാര്‍ പുതിയ റോള്‍മോഡല്‍ തീര്‍ത്തത്‌ പ്രതിനായക കഥാപാത്രങ്ങളിലൂടെയാണ്‌. എം. ജി. ആര്‍., ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്കൊപ്പം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ നമ്പ്യാര്‍ക്ക്‌ സാധിച്ചത്‌ അദ്ദേഹം പ്രദര്‍ശിപ്പിച്ച നടനകാന്തിയിലൂടെയാണ്‌. നായകനെ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളില്‍ നിന്നും ഒരു വില്ലന്‌ ആസ്വാദകരുടെ ഹൃദയത്തില്‍ കുടിയേറാന്‍ കഴിഞ്ഞത്‌ കഥാപാത്രങ്ങളിലേക്കുള്ള നമ്പ്യാരുടെ പരകായപ്രവേശ ബലമാണ്‌. തമിഴ്‌ സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ നമ്പ്യാരെ മാറ്റിനിര്‍ത്തി വില്ലനെക്കുറിച്ച്‌ ചിന്തിക്കാന്‍ സാധിക്കാത്തവിധം അദ്ദേഹം തന്റെ അവതരണശൈലിയൂടെ ഒരു യുഗം തന്നെ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. 1935-ല്‍ ഭക്തരാംദാസ്‌ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ എം. എന്‍. നമ്പ്യാര്‍ പിന്നീട്‌ കരുത്തുറ്റ ഭാവാഭിനയത്തിലൂടെ ചില സിനിമകളില്‍ നായകനെപ്പോലും നിഷ്‌പ്രഭമാക്കുന്നതിനും തമിഴ്‌ സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഏഴ്‌ തലമുറയോടൊത്ത്‌ അദ്ദേഹം അഭിനയിച്ചു. ഓരോ കാലത്തും സിനിമയ്‌ക്കും ആസ്വാദനത്തിനും വരുന്ന മാറ്റംപോലും സൂക്ഷ്‌മതയോടെ നിരീക്ഷിക്കുകയും മാറുന്ന അഭിരുചിയെ മാനിക്കുകയും ചെയ്‌ത നടനായിരുന്നു നമ്പ്യാര്‍. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ നമ്പ്യാര്‍ അഭിനയിച്ചു. വില്യം ബ്രൂക്ക്‌ സംവിധാനം ചെയ്‌ത ജംഗില്‍ എന്ന സിനിമയില്‍ പ്രശസ്‌ത നടന്‍ റോഡ്‌ കാമറോണോടൊപ്പമാണ്‌ നമ്പ്യാര്‍ മാറ്റുരച്ചത്‌. എം. ജി. രാമചന്ദ്രനോടൊത്ത്‌ അഭിനയിച്ച ആയിരത്തിലൊരുവന്‍ എന്ന സിനിമയാണ്‌ തമിഴില്‍ നമ്പ്യാര്‍ക്ക്‌ ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത്‌. ശിവാജിക്കൊപ്പം അംബികാപതിയും മിസ്സിയമ്മയിലൂടെ ജെമിനി ഗണേശനോടൊത്തും നമ്പ്യാര്‍ ദൃശ്യപഥത്തില്‍ തന്റെ സാന്നിധ്യം പതിപ്പിച്ചു. കല്യാണി, കവിത എന്നീ സിനിമകളില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴിലെ പ്രശസ്‌ത സംവിധായകരായ ശ്രീധറിന്റെ നെഞ്ചം മറപ്പതില്ലെ, ഭാഗ്യരാജിന്റെ തൂരല്‍ നിന്നുപോച്ചു തുടങ്ങിയ ചിത്രങ്ങളില്‍ നമ്പ്യാരുടെ നടനം അവിസ്‌മരണീയാനുഭവമാണ്‌. പതിനൊന്ന്‌ റോളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട സിനിമയാണ്‌ ദിഗംബരസ്വാമിയാര്‍. ഉത്തമപുതിരന്‍, എങ്കവീട്ടുപിള്ളെ, മന്നവന്‍ വന്ദനാദി, സര്‍വ്വാധികാരി, സ്വാമി അയ്യപ്പന്‍, രാജ രാജചോളന്‍, എന്‍ തമ്പി, പാശമലര്‍ മുതലായ ചിത്രങ്ങളിലുടെ നമ്പ്യാര്‍ എന്ന നടന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ തിളങ്ങിനില്‍പ്പുണ്ട്‌.1919 മാര്‍ച്ച്‌ 9-ന്‌ കണ്ണൂരിലാണ്‌ മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ എന്ന എം. എന്‍. നമ്പ്യാര്‍ ജനിച്ചത്‌. തമിഴ്‌ സിനിമാലോകത്ത്‌ ചരിത്രം സൃഷ്‌ടിച്ച എം. ജി. ആറിനോടൊപ്പം എം. എമ്മനും അഭിനയത്തിന്റെയും ആത്മാര്‍ത്ഥതയുടെയും സഹജാവബോധത്തിന്റെയും ചരിത്രപാഠാവലിയാണ്‌. കാലത്തിന്‌ എളുപ്പം മായ്‌ക്കാന്‍ സാധിക്കാത്ത ഒരു നടനദീപ്‌തി തന്നെ.